Help

For Best Viewing Please Use Google Chrome Browser, Download Malayalam Font1(manoramma),Font2(ML-TT Kartika)

വചനം മാംസമായി നമ്മുടെയിടയില്‍ വസിച്ചു. അവന്റെ മഹത്വം നമ്മള്‍ ദര്‍ശിച്ചു - കൃപയും സത്യവും നിറഞ്ഞതും പിതാവിന്റെ ഏകജാതന്‍േറതുമായ മഹത്വം.(യോഹന്നാ‌ന്‍1:14)

Wednesday, July 18, 2012

ശുദ്ധീകരണസ്ഥലം യാഥാര്‍ത്ഥ്യമോ?

ഒരാത്മാവ് ശുദ്ധീകരണസ്ഥലത്ത് എത്താനുള്ള കാരണമെന്താണ്?അവിടെയുള്ള ആത്മാക്കളെ നമുക്കെങ്ങനെ സഹായിക്കാന്‍ കഴിയും ? ബൈബിള്‍,  സഭാപ്രബോധനങ്ങള്‍,  പാരമ്പര്യങ്ങള്‍, വിശുദ്ധരുടെഅനുഭവങ്ങള്‍ തുടങ്ങിയവയുടെ  അടിസ്ഥാനത്തിലുള്ള ഒരു പഠനം.
വിശുദ്ധ ഗ്രന്ഥത്തില്‍, പ്രത്യേകിച്ച് പുതിയ നിയമത്തില്‍ നരകശിക്ഷയെപ്പറ്റിയുള്ള നിരവധി പരാമര്‍ശങ്ങളുണ്ട്. നരകത്തിലെ പിശാചുക്കളെയും നിത്യാഗ്നിയെയുംപറ്റി ന മ്മുടെ കര്‍ത്താവുതന്നെ പലതവണ വ്യക്തമായി പറഞ്ഞിട്ടുണ്ട്. അവയെല്ലാം ഇവിടെ ഉദ്ധരിക്കുന്നില്ല. എന്നാല്‍, ശുദ്ധീകരണസ്ഥലത്തെപ്പറ്റിയുള്ള പരാമര്‍ശങ്ങള്‍ പുതിയ നിയമഗ്രന്ഥങ്ങളില്‍ കുറവാണ്. നരകശിക്ഷയില്‍നിന്നും മനുഷ്യവര്‍ഗ ത്തെ രക്ഷിക്കാനുള്ള അതീവമായ ആഗ്രഹംകൊണ്ടാകാം യേശു നരകശിക്ഷയെപ്പറ്റി കൂടുതലായി പറഞ്ഞിട്ടുള്ളത്. കാരണം, ഒരിക്കല്‍ നരകത്തില്‍ അകപ്പെട്ടുപോയാല്‍ പിന്നെ നിത്യകാലത്തേക്ക് ആര്‍ ക്കും അവിടെനിന്ന് മോചനമില്ല.

ശുദ്ധീകരണസ്ഥലം അങ്ങനെയല്ല. അവിടെ വേദന അനുഭവിക്കുന്നവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കാനുള്ളവരാണ്. ആരെങ്കിലും നരകത്തി ല്‍ പോകുമെന്നോ പോയിട്ടുണ്ട് എ ന്നോ സഭ പറഞ്ഞിട്ടില്ല. അങ്ങനെ പറയാന്‍ നമുക്ക് അധികാരവുമില്ല. എന്നാല്‍, ഗൗരവമായ പാപങ്ങളില്ലാതെ മരിക്കുന്നവരില്‍ ഭൂരിപക്ഷം പേരും ശുദ്ധീകരണസ്ഥലത്തിലൂടെ കടന്നുപോകുമെന്നാണ് ദൈവശാസ്ത്രജ്ഞന്മാര്‍ പറഞ്ഞിട്ടുള്ളത്. താന്‍ ശുദ്ധീകരണസ്ഥലത്തിലൂടെ കടന്നുപോകേണ്ടിവരുമെന്നു ആവിലായിലെ വിശുദ്ധ അമ്മ ത്രേ സ്യാപോലും പറഞ്ഞിട്ടുണ്ട്.

ശുദ്ധീകരണസ്ഥലം വേദനയുടെയും അതേസമയം പ്ര ത്യാശയുടെയും സ്ഥലമായതുകൊണ്ടാകാം യേശു അതി നെപ്പറ്റി കൂടുതലായി പറയാത്തത്. അവസാനത്തെ ചില്ലിക്കാശുപോലും കൊടുത്തുതീര്‍ക്കാതെ അവിടെനിന്നു മോചനമില്ലെന്ന് യേശുവും, അഗ്നിയിലൂടെ എന്നപോലെ കടന്നുപോകേണ്ടിവരുമെന്ന് വിശുദ്ധ പൗലോസും പറയുന്നത് ശു ദ്ധീകരണസ്ഥലത്തെപ്പറ്റിയാണ്. അകത്തോലിക്കരായ ക്രൈസ്തവര്‍ ഈ വ്യാഖ്യാനം സ്വീകരിക്കാറില്ല. പ്രൊട്ടസ്റ്റന്റുകാര്‍ ശുദ്ധീകരണസ്ഥലം നിഷേധിക്കുന്നവരാണ്.
അനുഭവസാക്ഷ്യങ്ങള്‍

കത്തോലിക്കരായ നാം വിശ്വസിക്കുന്ന കാര്യങ്ങളെല്ലാം പലപ്പോഴും അത്ര വ്യക്തമായി വിശുദ്ധ ഗ്രന്ഥത്തില്‍ കാണില്ലെന്നുവരും (ചില കൂദാശകളുടെ കാര്യം അങ്ങനെയാണ്). ഇവിടെ നാം ആശ്രയിക്കുന്നത് സഭയുടെ അപ്രമാദവും ഔദ്യോഗികവുമായ പഠനങ്ങളെയാണ്. സഭയുടെ പ്രബോധനങ്ങള്‍ മാര്‍പാപ്പമാര്‍ നേരിട്ട് നടത്തുന്നതോ (ഉദാ: മാതാവിന്റെ സ്വര്‍ഗാരോപണം) സഭയുടെ സാര്‍വത്രിക സൂനഹദോസുകള്‍വഴി നടത്തുന്നതോ ആകാം (ദൈവശാസ്ത്രജ്ഞന്മാരുടെ പ്രബോധനങ്ങള്‍ക്ക് ഔദ്യോഗിക സ്വഭാവമില്ല).

ശുദ്ധീകരണസ്ഥലത്തെപ്പറ്റി ഏറ്റവും ആധികാരികമായി പഠിപ്പിച്ചിട്ടുള്ളത് പതിനാറാം നൂറ്റാണ്ടിലെ ത്രെന്തോസ് സൂനഹദോസാണ്. എ.ഡി. 1547 ജനുവരി13, 1566 ഡിസംബര്‍ നാല്, 1551 നവംബര്‍ 25 എന്നീ ദിവസങ്ങളിലെ സമ്മേളനങ്ങളിലാണ് പ്ര സ്തുത സൂനഹദോസ് ശുദ്ധീകരണസ്ഥലമുണ്ടെന്ന് ഔദ്യോഗികമായി പഠിപ്പിച്ചിട്ടുള്ളത്. വിശുദ്ധ ഗ്രന്ഥത്തില്‍ ശുദ്ധീകരണസ്ഥലത്തെപ്പറ്റിയുള്ള പഠനമില്ലെന്നു വാദിക്കുന്നവരെ ഈ സൂനഹദോസ് ശപിച്ചു തള്ളുകയും ചെയ്തിട്ടുണ്ട്.

ആദ്യ നൂറ്റാണ്ടുകള്‍തൊട്ട് കത്തോലിക്കാ വിശ്വാസികള്‍ മരിച്ചവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും വിശുദ്ധബലികള്‍ അര്‍പ്പിക്കുകയും ഉപവാസം, ദാനധര്‍മം തുടങ്ങിയവ അനുഷ്ഠിക്കുകയും ചെയ്തുപോന്നിട്ടുണ്ട് (പഴയനിയമത്തിലെ മക്കബായരുടെ ഗ്രന്ഥം നല്കുന്ന സാക്ഷ്യവും കത്തോലിക്കര്‍ അംഗീകരിക്കുന്നുണ്ട്. സഭയുടെ പാരമ്പര്യങ്ങളെ വിശ്വാസികള്‍ സാര്‍വത്രികമായി അംഗീകരിക്കുന്നുണ്ടല്ലോ).

നൂറ്റാണ്ടുകളായി സഭയിലെ വിശുദ്ധരും വിജ്ഞാനികളുമായ അനേകംപേര്‍ ശുദ്ധീകരണസ്ഥലം യാഥാര്‍ത്ഥ്യമാണെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഇവരുടേത് വിശ്വാസപരമായ പ്രബോധനങ്ങളല്ല, പ്രത്യുത അനുഭവസാക്ഷ്യങ്ങളാണ്. ഇവരില്‍ പലര്‍ക്കും ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മറ്റുചിലരെ ശുദ്ധീകരണസ്ഥലം കാണാന്‍ ദൈവം അനുവദിച്ചിട്ടുണ്ട്. വേറെചിലര്‍ ദൈവശാസ്ത്രപരമായ വിചിന്തനങ്ങളിലൂടെ ശുദ്ധീകരണസ്ഥലം ഉണ്ടെന്നു പഠിപ്പിക്കുന്നവരാണ്. വിശുദ്ധ ആഗസ്തിനോസ്, വിശുദ്ധ അക്വിനാസ്, ജനോവയിലെ വിശുദ്ധ കത്രീന, വിശുദ്ധ അമ്മ ത്രേസ്യാ, വിശുദ്ധ പെര്‍പെത്വ, വിശുദ്ധ ജെര്‍ത്രൂദ്, വിശുദ്ധ ലുദുവീന, വിശുദ്ധ പീറ്റര്‍ ക്ലാവര്‍, വിശുദ്ധ അല്‍ഫോന്‍സ് ലിഗോരി, ക്ലൂണിയിലെ വിശുദ്ധ ഹ്യൂഗ്, കുരിശിന്റെ വിശുദ്ധ യോഹന്നാന്‍, വിശുദ്ധ നിക്കോളാസ്, വി ശുദ്ധ മലാക്കി, വിശുദ്ധ ഫ്രാന്‍സിസ് സാലസ്, സീയന്നായിലെ വിശുദ്ധ കത്രീന, കൊറോണയിലെ വിശുദ്ധ മാര്‍ഗരറ്റ്, വിശുദ്ധ ഫിലിപ്പ് നേരി തുടങ്ങിയവരുടെ സാക്ഷ്യങ്ങളാണ് ഇവിടെ എടുത്തുപറയാനുള്ളത്. ഫാത്തിമായിലെ കുട്ടികള്‍ക്ക് ശുദ്ധീകരണസ്ഥലത്തിന്റെ ദൃശ്യം മാതാവ് കാണിച്ചുകൊടുത്തിരുന്നു. ഫാത്തിമായിലെ ദൃശ്യം സഭ അംഗീകരിച്ചിട്ടുള്ളതാണ്. മേല്പറഞ്ഞ വിശുദ്ധരെയെല്ലാം സഭ ഔദ്യോഗികമായി വിശുദ്ധരെന്നു നാമകരണം ചെയ്തിട്ടുള്ളവരത്രേ. ഈ സാക്ഷ്യങ്ങളെയും ദൃശ്യങ്ങളെയും പ്രത്യക്ഷങ്ങളെയും ന്യായമായും നമുക്കു വിശ്വസിക്കാമല്ലോ.

ശുദ്ധീകരണസ്ഥലത്തെ സഹനങ്ങള്‍ക്കു 
കാരണമായ പാപങ്ങള്‍
പാപങ്ങള്‍ക്കുള്ള ശിക്ഷ രണ്ടുവിധമാണ്. മോചനം ലഭിക്കാത്ത ചാവുദോഷങ്ങള്‍ ചെയ്തവര്‍ നിത്യശിക്ഷയ്ക്ക് - നരകത്തിന് വിധേയരാകുന്നു. ലഘു പാപങ്ങള്‍ക്കുള്ള ശിക്ഷയില്‍നിന്നും ഒഴിവാകാന്‍ ഈ ലോകത്തില്‍വച്ചോ ശുദ്ധീകരണസ്ഥലത്തുവച്ചോ നാം പരിഹാരം ചെയ്യണം. പ്രായശ്ചിത്തപ്രവൃത്തികള്‍, കൂദാശ സ്വീകരണങ്ങള്‍, ദണ്ഡവിമോചനങ്ങള്‍, സഹനങ്ങള്‍ തുടങ്ങിയവയിലൂടെ പരിഹാരപ്രവൃത്തികള്‍ ചെയ്യാവുന്നതാണ്. ഈ ലോകത്തില്‍ വച്ച് ഇത്തരം പരിഹാരപ്രവൃത്തികള്‍ മുഴുവന്‍ ചെയ്തുതീര്‍ക്കാന്‍ സാധിക്കാത്തവര്‍ക്കാണ് ശുദ്ധീകരണസ്ഥലത്തില്‍ കുറച്ചു സമയമോ ഏറെ സമയമോ ചെലവഴിക്കേണ്ടിവരുന്നത്. പരിഹാര ക്രിയകളുടെ ഗൗരവമനുസരിച്ച് ശുദ്ധീകരണസ്ഥലത്തിലെ ശിക്ഷകളും കൂടിയോ കുറഞ്ഞോ ഇരിക്കും.
ശുദ്ധീകരണസ്ഥലത്ത് പരിഹാരം ആവശ്യമുള്ള പ്രധാന പാപങ്ങള്‍ താഴെ കാണുന്നവയാണ്.

(1) മോചനം സിദ്ധിച്ചിട്ടും പൂര്‍ണമായി പരിഹാരം ചെയ്തുതീര്‍ത്തിട്ടില്ലാത്ത മാരക പാപങ്ങളുടെ അവശിഷ്ടങ്ങള്‍. തഴക്കദോഷങ്ങളില്‍ മുഴുകിയിരിക്കുന്നവര്‍ (വ്യഭിചാരം, മദ്യപാനം, ദൈവദൂഷണം, വിഗ്രഹാരാധന, മോഷണം, കൊലപാതകം തുടങ്ങിയവ). ചാവുദോഷങ്ങളുടെ അവശിഷ്ടങ്ങള്‍ക്കുള്ള ശിക്ഷയില്‍നിന്ന് മോചനം നേടാന്‍ ഏറെ സഹായിക്കുന്നതാണ് അന്ത്യകൂദാശകളുടെ സ്വീകരണമെന്ന് വിശുദ്ധ തോമസ് അക്വീനാസ് പഠിപ്പിക്കുന്നുണ്ട്.

(2) രണ്ടാമത്തേത് തന്റെ കഴിവുകളെയും സിദ്ധികളെയും പറ്റിയുള്ള അത്യധികമായ അഹങ്കാരമാണ്. 


(3) സ്വയംഭോഗം, സ്വവര്‍ഗഭോഗം തുടങ്ങിയ പാപങ്ങള്‍ക്ക് ഈ ലോകത്തില്‍വച്ച് പൂര്‍ണമായി പരിഹാരം ചെയ്യുക ഏറെ പ്രയാസകരമാണ് (അത്യധികമായ സുഖലോലുപതയും ഓര്‍ ക്കുക).


(4) പരദൂഷണം, നാവിന്റെ ദുരുപയോഗം എന്നിവ ബഹുഭൂരിപക്ഷം പേരുടെയും സാധാരണമായ ഒരു പാപമാണ്. നാം നടത്തിയിട്ടുള്ള പരദൂഷണങ്ങള്‍ക്കെല്ലാം ഈ ലോകത്തില്‍വച്ച് പൂര്‍ണമായി പരിഹാരം ചെയ്യാന്‍ സാധിക്കുമോ?


(5) നീതിക്കെതിരായ പാപങ്ങള്‍

മറ്റുള്ളവര്‍ക്കു കൊടുക്കാനുള്ളത് കൊടുക്കാതിരിക്കുക, വഞ്ചിച്ചും തട്ടിപ്പറിച്ചും അന്യന്റെ മുതല്‍ സ്വന്തമാക്കുക, മക്കള്‍ക്കോ മാതാപിതാക്കള്‍ക്കോ സഭയ്‌ക്കോ സര്‍ക്കാരിനോ കൊടുക്കാനുള്ളവ കൊടുക്കാതിരിക്കുക, മോഷ്ടിച്ച വസ്തുക്കള്‍ സൂക്ഷിക്കുക, പാവങ്ങളോടും ദരിദ്രരോടും അനീതി പ്രവര്‍ത്തിക്കുക, മക്കളുടെ വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങളില്‍ ശ്രദ്ധിക്കാതിരിക്കുക. ഇവയെല്ലാം നീതിക്കെതിരായ പാപങ്ങളാണ്. ഇവയെല്ലാം കുമ്പസാരത്തില്‍ ഏറ്റുപറഞ്ഞാലും ഇവയ്ക്കുള്ള പരിഹാരം അനുഷ്ഠിച്ചേ പറ്റൂ.

(6) ദൈവം നല്കിയ ദാനങ്ങളെ ഉപയോഗിക്കാതിരിക്കുന്നതും അവയെ ദുരുപയോഗിക്കുന്നതും തെറ്റാണ്. കഴിവുണ്ടായിട്ടും മറ്റുള്ളവരെ സഹായിക്കാതിരിക്കുക, പരിശുദ്ധാത്മാവിന്റെ വരങ്ങള്‍ പണത്തിനുവേണ്ടി ഉപയോഗിക്കുക (ഉദാ: രോഗശാന്തി വരം) തുടങ്ങിയവ തെറ്റായ പ്രവൃത്തികളത്രേ.


(7) അവസാനമായി സൂചിപ്പിക്കാനുള്ളത് നമ്മുടെ ദുര്‍വാസനകളുടെ കാര്യമാണ്. ഒരാള്‍ മദ്യപാനം ഉപേക്ഷിച്ചിരിക്കാം. വ്യഭിചാരപ്രവൃത്തികള്‍ നിര്‍ത്തിയിരിക്കാം, പരദൂഷണം ഒഴിവാക്കിയിരിക്കാം. പക്ഷേ, ഇവയ്ക്കുള്ള വാസനകളും ഇവയിലേക്കുള്ള ചാച്ചിലുകളും പൂര്‍ണമായി നമ്മില്‍നിന്ന് ഒഴിവാക്കുക ഏറെ പ്രയാസമാണ്. അങ്ങനെയുള്ളവര്‍ തരംകിട്ടിയാല്‍ മദ്യപിക്കും. അവസരം കിട്ടിയാല്‍ വ്യഭിചാരപ്രവൃത്തികളില്‍ ഏര്‍പ്പെടും. മോഹം, ആര്‍ത്തി, ക്രൂരത തുടങ്ങിയവ എന്നും അയാളില്‍ ഉണ്ടായിരിക്കും. വലിയ താപസരോ വിശുദ്ധരോ അല്ലെങ്കില്‍ ഈ വാസനകളെ മുഴുവന്‍ നമ്മില്‍നിന്നും പാടെ പിഴുതെറിയുക ബുദ്ധിമുട്ടാണ്. എന്നാല്‍, സ്വര്‍ഗത്തില്‍ പ്രവേശിക്കാന്‍ ദുഷ്പ്രവൃത്തികളെന്നപോലെ ദുഷ്ടവാസനകളും പ്രതിബന്ധമാണ്. അവയ്ക്കുള്ള പരിഹാരം ഇഹത്തിലോ പരത്തിലോ വച്ച് നാം ചെയ്തു തീര്‍ത്തേ മതിയാവൂ.


ശുദ്ധീകരണാത്മാക്കളെ എങ്ങനെ സഹായിക്കാം?

ശുദ്ധീകരണാത്മാക്കള്‍ അതിതീവ്രമായ വേദന അനുഭവിക്കുന്നവരാണ്. അവ ലഘൂകരിക്കാന്‍ ഒന്നും ചെയ്യാന്‍ അവര്‍ക്കു സാധ്യമല്ല. ആര്‍ക്കും വേല ചെയ്യാന്‍ പാടില്ലാത്ത രാത്രിയില്‍ അവര്‍ ഉള്‍പ്പെട്ടിരിക്കുന്നു. പക്ഷേ, അവരെ സഹായിക്കാന്‍ ജീവിച്ചിരിക്കുന്നവരായ നമുക്കു സാധിക്കും. ഈ സഹായം ക്രിസ്തീയ സ്‌നേഹത്തിന്റെ ഏറ്റവും ഉദാത്തമായ പ്രവൃത്തിയത്രേ. എങ്ങനെയൊക്കെ ഈ ആത്മാക്കളെ സഹായിക്കാമെന്ന് പരിശോധിക്കാം.

(1) അവര്‍ക്കുവേണ്ടി ദിവ്യബലികള്‍ അര്‍പ്പിച്ചുകൊണ്ട്. ദിവ്യബലി യേശുവിന്റെ കാല്‍വരിയിലെ ബലിയുടെ അതേ ഫലങ്ങള്‍ ഉള്‍ക്കൊള്ളുന്നവയാണ്. അതിനാല്‍ മരിച്ചവര്‍ക്കുവേണ്ടി ദിവ്യബലികള്‍ അര്‍പ്പിക്കുവാന്‍ നാം ശ്രദ്ധിക്കണം. മരിച്ച കാരണവന്മാര്‍ക്കുവേണ്ടി മക്കള്‍ ദിവ്യബലികള്‍ നടത്തേണ്ടതാണ്.
കുര്‍ബാനയ്ക്കു പണം നല്കുക, കുര്‍ബാനയില്‍ ഭക്തിപൂര്‍വം പങ്കുചേരുക എന്നിവയാണ് നാം ചെയ്യേണ്ടത്.
മരിച്ചവര്‍ക്കുവേണ്ടി ഗ്രിഗോറിയന്‍ കുര്‍ബാന ചൊല്ലിക്കുക എന്നത് വിശ്വാസികള്‍ അനേകം നൂറ്റാണ്ടുകളായി അനുഷ്ഠിച്ചുപോരുന്ന വലിയ സത്കൃത്യമാണ്. കഴിവുള്ളവര്‍ അതു ചെയ്യിക്കുക.

(2) ഉപവാസം, ദാനധര്‍മങ്ങള്‍, ത്യാഗപ്രവൃത്തികള്‍, ആശാനിഗ്രഹം, മരിച്ചവര്‍ക്കുവേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥനകള്‍ തുടങ്ങിയവയുടെ കാര്യം ഏവര്‍ക്കും അറിവുള്ളതാണല്ലോ. മാതാവിന്റെ ജപമാല, കുരിശിന്റെവഴി ഇവ പ്രത്യേകം ശ്രദ്ധിക്കുക.


(3) ദണ്ഡവിമോചനങ്ങള്‍ പ്രാപിച്ച് പരേതാത്മാക്കളുടെ പാപപരിഹാരം സാധിക്കാം. ദണ്ഡവിമോചനങ്ങള്‍ പ്രാപിക്കുമ്പോള്‍ അവ നമ്മുടെ പാപങ്ങള്‍ക്ക് പരിഹാരമായിത്തീരുന്നു. ഈ പരിഹാരഫലങ്ങളെ മരിച്ചവര്‍ക്കുവേണ്ടി നമുക്കു കാഴ്ചവയ്ക്കാം. •



Written by  പ്രഫ. പി.ടി. ചാക്കോ

No comments:

Post a Comment