Help

For Best Viewing Please Use Google Chrome Browser, Download Malayalam Font1(manoramma),Font2(ML-TT Kartika)

വചനം മാംസമായി നമ്മുടെയിടയില്‍ വസിച്ചു. അവന്റെ മഹത്വം നമ്മള്‍ ദര്‍ശിച്ചു - കൃപയും സത്യവും നിറഞ്ഞതും പിതാവിന്റെ ഏകജാതന്‍േറതുമായ മഹത്വം.(യോഹന്നാ‌ന്‍1:14)

Sunday, July 1, 2012

കേരള മിഷനറിമാര്‍

വിശുദ്ധ തോമാശ്ലീഹായാല്‍ സ്ഥാപിതമായ നമ്മുടെ പുരാതന സഭ മുമ്പത്തെക്കാളുപരി ഇന്ന് ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെടുന്നുണ്ട്. ഒരു ചെറിയ പ്രദേശത്ത് ഒതുങ്ങിക്കൂടിയിരുന്ന ഈ സഭയുടെ മക്കള്‍ ഭാരതത്തില്‍ മാത്രമല്ല, യൂറോപ്പിലും അമേരിക്കയിലും ആഫ്രിക്കയിലും ഓഷ്യാനിയായിലുമെല്ലാം ഇന്ന് മിഷന്‍ പ്രവര്‍ത്തനത്തില്‍ വ്യാപൃതരാണ്. ഒരു കാലത്ത് വിദേശ മിഷനറിമാര്‍ പ്രേഷിത പ്രവര്‍ത്തനങ്ങള്‍ക്കായി നമ്മുടെ നാട്ടില്‍ വന്നിരുന്നെങ്കില്‍, ഇന്ന്അന്യരാജ്യക്കാരായ മെത്രാന്മാര്‍ സഹായത്തിനായി കേരള സുറിയാനി സഭയിലേക്കാണ് തിരിയുന്നത്. പാലാ രൂപതയില്‍ നിന്നുതന്നെയുള്ള വൈദികരും സന്യസ്തരും ഇന്ന് ഫ്രാന്‍സ്, ഇറ്റലി, ജര്‍മനി, സ്വിറ്റ്‌സര്‍ലണ്ട്, ആസ്ത്രിയ, ഇംഗ്ലണ്ട്, അമേരിക്ക, കാനഡ, ബ്രസീല്‍, കൊളംബിയ, ആഫ്രിക്കന്‍ രാജ്യങ്ങള്‍, ആസ്‌ത്രേലിയാ തുടങ്ങിയ രാജ്യങ്ങളിലെല്ലാം മിഷന്‍ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നു.
ഭാരതം മുഴുവനിലും ക്രിസ്തുസന്ദേശം എത്തിക്കുക തങ്ങളുടെ ദൗത്യമാണെന്നുള്ള ബോധ്യം സീറോ മലബാര്‍ സഭാംഗങ്ങള്‍ക്ക് എന്നുമുണ്ടായിരുന്നു. അതിനുവേണ്ടി എന്തു ത്യാഗം സഹിക്കുന്നതിനും എവിടംവരെ പോകുന്നതിനും അവര്‍ സന്നദ്ധരുമായിരുന്നു. പക്ഷേ, വിദേശ മെത്രാന്മാരാല്‍ ഭരിക്കപ്പെട്ടിരുന്ന അവര്‍ക്ക് ആവശ്യമായ സൗകര്യങ്ങളോ പ്രോത്സാഹനമോ ലഭിക്കാത്തതിനാല്‍ എങ്ങനെയാണ് മുന്നോട്ട് പോകേണ്ടതെന്ന് അവര്‍ക്ക് അറിവില്ലായിരുന്നു എന്നുമാത്രം.

വിദേശ മിഷനറിമാര്‍ക്ക് ഭാരതത്തില്‍ വന്ന് മിഷന്‍ പ്രവര്‍ത്തനം നടത്തുക എക്കാലവും സാധ്യമാകയില്ല എന്ന് മുന്‍കൂട്ടി കണ്ട മാര്‍പാപ്പയാണ് ലെയോ പതിമൂന്നാമന്‍. ഇന്ത്യ, ബര്‍മ, സിലോണ്‍ (ശ്രീലങ്ക) എന്നീ മൂന്നു രാജ്യങ്ങള്‍ക്കുവേണ്ടി 1893 ല്‍ സിലോണിലെ കാങ്ങിയില്‍ ആരംഭിച്ച പേപ്പല്‍ സെമിനാരിയുടെ ഉദ്ഘാടനവേളയില്‍ ലെയോ മാര്‍പാപ്പ അയച്ച സന്ദേശത്തില്‍ നല്‍കിയ ആഹ്വാനം ചിന്തോദ്ദീപകമായിരുന്നു: ''ഭാരതമേ, നിന്റെ രക്ഷ നിന്റെ സന്താനങ്ങളില്‍.'' ഇന്ത്യന്‍ സഭ ഉണര്‍ന്നെഴുന്നേറ്റില്ലെങ്കില്‍ വലിയ പ്രതിസന്ധിയെ നേരിടേണ്ടി വരുമെന്നുള്ള മുന്നറിയിപ്പായിരുന്നു അത്.

വര്‍ഷങ്ങള്‍ക്കുശേഷം 1930 ല്‍ ഫ്രഞ്ചുകാരനും വിശാഖപട്ടണം രൂപതാധ്യക്ഷനുമായിരുന്ന റോസിലോണ്‍ മെത്രാന്‍, തീക്ഷ്ണമതികളായ വൈദികരും സന്യാസിനികളുമുണ്ടെങ്കില്‍ മാത്രമേ അവിടെ പ്രേഷിതപ്രവര്‍ത്തനം സാധ്യമാകൂ എന്ന് ബോധ്യപ്പെട്ടപ്പോള്‍, കേരളത്തിലേക്കാണ് ഉറ്റുനോക്കിയത്. അവസരം കിട്ടാഞ്ഞതിനാല്‍ മിഷന്‍ രംഗങ്ങളിലേക്ക് കടന്നുചെല്ലാന്‍ നിര്‍വാഹമില്ലാതെ കേരളസഭ ഇവിടെ ഒതുങ്ങിക്കൂടിയിരുന്ന കാലമായിരുന്നു അത്. ഒരു വാതില്‍ തുറന്നു കിട്ടിയതോടെ പ്രേഷിതരംഗം ഊര്‍ജസ്വലമായി. ക്രമേണ ഓരോരുത്തര്‍ മിഷന്‍ രംഗങ്ങളെ ലക്ഷ്യമാക്കി യാത്രയാകാന്‍ തുടങ്ങി.

ആരുടെയും പ്രത്യേക പ്രേരണയോ പ്രോത്സാഹനമോ കൂടാതെതന്നെ മിഷന്‍ രംഗങ്ങളിലേക്ക് പുറപ്പെട്ട രണ്ടു മിഷനറിമാരാണ് ഫാ. മാത്യു കട്ടക്കയവും ഫാ. കുരുവിള പേരേക്കാട്ടും.
ഫാ. മാത്യു കട്ടക്കയം

സീറോ മലബാര്‍ സഭയില്‍നിന്ന് കേരളത്തിനു പുറത്ത് പ്രേഷിതപ്രവര്‍ത്തനത്തിനു പോയ കട്ടക്കയത്ത് മാത്യു അച്ചന്‍ മറ്റെല്ലാവരുടെയും മുമ്പനാണെന്നു പറയാം. 1765 ല്‍ പാലായില്‍ ജനിച്ച മാത്യു അച്ചന്‍, കുമരകത്ത് തന്റെ കുടുംബത്തില്‍പ്പെട്ട അബ്രാഹം മല്പാനച്ചന്റെ കൂടെ താമസിച്ച് വൈദികപഠനം പൂര്‍ത്തിയാക്കി. 1791 ല്‍ ഗുരുപ്പട്ടം സ്വീകരിച്ച അദ്ദേഹം പാലാ വലിയ പള്ളിയില്‍ പ്രഥമബലിയര്‍പ്പിച്ചു.
ചുരുങ്ങിയ കാലത്തേക്ക് സ്വന്തം ഇടവകയില്‍ സേവനം അനുഷ്ഠിച്ചതിനുശേഷം മിഷന്‍ വേലക്കായി തമിഴ്‌നാട്ടിലേക്ക് പുറപ്പെട്ടു. അവിടെ ദീര്‍ഘകാലം താമസിക്കുകയും പല പള്ളികളിലും വികാരിയായി സേവനം അനുഷ്ഠിക്കുകയും ചെയ്തു. തമിഴില്‍ അഗാധമായ ജ്ഞാനം സമ്പാദിച്ച അച്ചന്‍ ആ ഭാഷ സംസാരിക്കുന്നതു കേട്ടാല്‍ അദ്ദേഹം ജന്മനാ തമിഴ്‌നാട്ടുകാരനാണെന്ന് ആരും പറയുമായിരുന്നു. ജനങ്ങളുടെയും മേലധ്യക്ഷന്മാരുടെയും പ്രീതിക്കും ബഹുമാനത്തിനും പാത്രീഭൂതനായ കട്ടക്കയത്തിലച്ചന്‍ 1838 ല്‍ പാലായിലേക്ക് മടങ്ങിപ്പോന്നു. 1847ല്‍ 82-ാം വയസില്‍ ഫാ. മാത്യു നിര്യാതനായി.

ഫാ. കുരുവിള പേരേക്കാട്ട് എസ്.ജെ.
ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ പോലും സീറോ മലബാര്‍ സഭയ്ക്ക് കേരളത്തിനു വെളിയില്‍ പ്രേഷിത പ്രവര്‍ത്തനം സാധ്യമായിരുന്നില്ല. സഭയുടെ പ്രവര്‍ത്തനരംഗം വടക്ക് ഭാരതപ്പുഴയും തെക്ക് പമ്പാനദിയും എന്ന് പരിമിതപ്പെടുത്തിയിരുന്നതാണ് അതിനു കാരണം. ഈ അതിര്‍ത്തിക്ക് വെളിയിലുള്ളവരോട് സുവിശേഷം പ്രസംഗിക്കണമെങ്കില്‍ ജനിച്ചു വളര്‍ന്ന മാതൃറീത്ത് ഉപേക്ഷിച്ച് ലത്തീന്‍ റീത്ത് സ്വീകരിക്കണമെന്നായിരുന്നു നിബന്ധന. വിദേശങ്ങളില്‍ നിന്നുവന്ന സന്യാസസഭകളില്‍ പ്രവേശനം ലഭിക്കുന്നതിനും ഈ കടമ്പ കടക്കേണ്ടിയിരുന്നു. തികച്ചും നിര്‍ഭാഗ്യകരമായ ഈ സാഹചര്യത്തില്‍ തങ്ങളുടെ മക്കളെ മിഷനു പറഞ്ഞുവിടാന്‍ മാതാപിതാക്കള്‍ വിമുഖത പ്രദര്‍ശിപ്പിച്ചെങ്കില്‍ അതിനവരെ കുറ്റം പറയാനാകുമോ? എങ്കിലും മാതാപിതാക്കളുടെ അനുവാദം കൂടാതെ തന്നെ ഭരണങ്ങാനംകാരനായ ഒരു യുവാവ് മിഷന്‍രംഗത്തേക്ക് യാത്രയായി. അദ്ദേഹമാണ് പേരേക്കാട്ട് കുരുവിളയച്ചന്‍.

1888 ഒക്‌ടോബറില്‍ ജനിച്ച കുരുവിള മാന്നാനത്ത് ഹൈസ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയശേഷം തൃശിനാപ്പള്ളി സെന്റ് തോമസ് കോളജില്‍ ചേര്‍ന്നു. അവിടുത്തെ ഈശോസഭാ വൈദികരുടെ മാതൃക കണ്ടിട്ടായിരിക്കാം ഒരു മിഷനറി വൈദികനാകാന്‍ തീരുമാനമെടുത്തുകൊണ്ടാണ് അദ്ദേഹം വീട്ടില്‍ മടങ്ങിയെത്തിയത്. വീട്ടില്‍നിന്ന് അനുവാദം കിട്ടുക അസാധ്യമെന്നു മനസിലാക്കിയപ്പോള്‍ ആ യുവാവ് ഒളിച്ചോടിപ്പോകാന്‍ നിശ്ചയിച്ചു. അദ്ദേഹം മാതാപിതാക്കള്‍ക്ക് ഒരു കത്തെഴുതി. ഈശോയ്ക്കുവേണ്ടി ഒരു മിഷനറിയാകാന്‍ താന്‍ പോവുകയാണെന്നും തന്നെ അന്വേഷിക്കേണ്ടെന്നും അറിയിച്ചുകൊണ്ടുള്ള കത്ത് പിതാവിന്റെ മുറിയിലിട്ടശേഷം അദ്ദേഹം യാത്രയായി.

1906 ലായിരുന്നു ഈ പുറപ്പാട്. ഈശോസഭയില്‍ ചേര്‍ന്ന അദ്ദേഹം 1922ജൂലൈയില്‍ വൈദികപട്ടം സ്വീകരിച്ചു. മധുര മിഷനില്‍ 44 വര്‍ഷത്തോളം സുവിശേഷവേല ചെയ്ത ഫാ. കുരുവിള ഏഴായിരത്തോളം ആളുകളെ സ്‌നാനപ്പെടുത്തി. മിഷനറിമാരുടെ മുന്നോടിയായ ഫാ. പേരേക്കാട്ട് 1964 ല്‍ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു.

മോണ്‍. ജേക്കബ് വെള്ളരിങ്ങാട്ട്
നൂറുകണക്കിന് യുവാക്കളെ പ്രേഷിത പ്രബുദ്ധരാക്കി വിവിധ മിഷനുകളിലേക്ക് നയിച്ച വലിയ ഒരു മിഷനറിയാണ് വെള്ളരിങ്ങാട്ട് ജേക്കബ് അച്ചന്‍. മിഷന് പോകാത്ത മിഷനറി എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്.
പാലാ ളാലം പുത്തന്‍പള്ളി ഇടവകക്കാരനായ യാക്കോബച്ചന്‍ 1923 ല്‍ വൈദികനായി. ചങ്ങനാശേരി രൂപതയുടേതായി അക്കാലത്ത് കോട്ടയത്ത് പ്രവര്‍ത്തിച്ചിരുന്ന മൈനര്‍ സെമിനാരിയില്‍ വൈസ് റെക്ടറായി നിയമിതനായ അച്ചന്‍ കുട്ടികളെ പ്രേഷിത പ്രബുദ്ധരാക്കാന്‍ ഏറെ സ്വാധീനം ചെലുത്തുകയുണ്ടായി. വിശാഖപട്ടണം മിഷനിലേക്ക് പോയ ആദ്യകാല മിഷനറിമാരായ ഫാ. ജോര്‍ജ് വയലില്‍, ഫാ. ഫിലിപ്പ് കുടക്കച്ചിറ, മിഷന്‍ലീഗ് സ്ഥാപക ഡയറക്ടറായ ഫാ. ജോസഫ് മാലിപ്പറമ്പില്‍ തുടങ്ങിയവര്‍ വെള്ളരിങ്ങാട്ടച്ചന്റെ ശിഷ്യഗണത്തില്‍പ്പെട്ടവരാണ്.

വെള്ളരിങ്ങാട്ടച്ചന്‍ 'മിഷന്‍ഹോം' ആരംഭിച്ചത് തിരുവല്ലായിലായിരുന്നു. മിഷനു പോകാന്‍ തല്പരരായ യുവജനങ്ങളെ സ്വീകരിച്ച് മിഷനുകളെപ്പറ്റിയുള്ള അറിവും വൈദിക വിദ്യാര്‍ത്ഥികള്‍ക്കാവശ്യമായ പ്രാഥമിക പരിശീലനവും നല്‍കി കേരളത്തിനു വെളിയിലുള്ള വിവിധ രൂപതകളിലേക്കും സന്യാസ സഭകളിലേക്കും അയക്കുക എന്നതായിരുന്നു ഈ സ്ഥാപനത്തിന്റെ ലക്ഷ്യം. മിഷന്‍നാടുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ പോലും പരിശീലനത്തിനായി മിഷന്‍ ഹോമില്‍ എത്തിയിരുന്നു. വിശാഖപട്ടണം അതിരൂപതയുടെ ഇപ്പോഴത്തെ ആര്‍ച്ച് ബിഷപ് മോസ്റ്റ് റവ. മരിയദാസ് എം.എസ്.എഫ്.എസ് പാലാ മിഷന്‍ ഹോമിലെ ഒരു പൂര്‍വവിദ്യാര്‍ത്ഥി ആയിരുന്നു. 1950 മുതല്‍ മിഷന്‍ ഹോം പാലായിലാണ് പ്രവര്‍ത്തിച്ചുപോന്നത്. നൂറുകണക്കിന് വൈദിക വിദ്യാര്‍ത്ഥികളാണ് മിഷന്‍ഹോമിന്റെ പടികള്‍ കടന്ന് വിവിധ മിഷന്‍ രംഗങ്ങളിലേക്കും സന്യാസഭവനങ്ങളിലേക്കും പോയിട്ടുള്ളത്.
മിഷനു പോകുന്നതിനെ എല്ലാവരും എതിര്‍ത്തിരുന്ന കാലമായിരുന്നു അത്. തങ്ങളുടെ മക്കള്‍ മിഷനു പോയാല്‍ അവരെ എന്നേക്കുമായി നഷ്ടപ്പെടും എന്ന ചിന്തയാണ് മാതാപിതാക്കളുടെ എതിര്‍പ്പിനു കാരണം. ഭക്ഷണക്രമത്തില്‍ മാറ്റം വരുന്നതുകൊണ്ട് രോഗികളാകുമോ എന്നുള്ള ഭയം, കുലീന കുടുംബക്കാര്‍ മിഷനു പോകുന്നത് കുറച്ചിലാണെന്നുള്ള മിഥ്യാധാരണ തുടങ്ങി വിവിധ കാരണങ്ങള്‍ പ്രേഷിത പ്രവര്‍ത്തനത്തിന് തടസം സൃഷ്ടിച്ചിരുന്നു.

ഫാ. സക്കറിയാസ് ഒ.സി.ഡി.
കേരളത്തില്‍ നിന്നുള്ള ആദ്യകാല മിഷനറിമാരെപ്പറ്റി ചിന്തിക്കുമ്പോള്‍ ഒരു വിദേശ മിഷനറിയായിരുന്ന ഫാ. സക്കറിയാസ് എന്ന കര്‍മലീത്താ വൈദികനെ ഓര്‍ക്കാതിരിക്കാന്‍ വയ്യ. സ്‌പെയിന്‍കാരനായ ഫാ. സക്കറിയാസ് ഒ.സി.ഡി 1912 ല്‍ ആലുവാ മംഗലപ്പുഴ സെമിനാരിയില്‍ അധ്യാപകനായി എത്തിയതാണ്. 1957 ല്‍ ദിവംഗതനാകുന്നതുവരെ അദ്ദേഹം വൈദികവിദ്യാര്‍ത്ഥികളുടെ ഗുരുഭൂതനും വൈസ് റെക്ടറും ആധ്യാത്മിക പിതാവുമായി സേവനം ചെയ്തു.

കേരളത്തെ പ്രേഷിത പ്രബുദ്ധമാക്കുന്നതിന് ആത്മാര്‍ത്ഥമായി യത്‌നിച്ച മിഷനറിയായിരുന്നു ഇപ്പോള്‍ ദൈവദാസനായ സക്കറിയാസച്ചന്‍. വൈദികവിദ്യാര്‍ത്ഥികളായ തന്റെ ശിഷ്യരില്‍ ഒരു മിഷന്‍ ആവേശം ഉണര്‍ത്തുന്നതിന് അദ്ദേഹത്തിനു സാധിച്ചു. അദ്ദേഹത്തിന്റെ ശിഷ്യന്മാരായിരിക്കുമ്പോഴാണ് ഫാ. ജോര്‍ജ് വയലില്‍, ഫാ. ഫിലിപ്പ് കുടക്കച്ചിറ തുടങ്ങിയവര്‍ വിശാഖപട്ടണത്തിന് യാത്രയായത്. മൈസൂര്‍, ഡാക്കാ തുടങ്ങിയ രൂപതകളിലേക്കും സക്കറിയാസച്ചനില്‍നിന്ന് പ്രചോദനം സ്വീകരിച്ച് യുവമിഷനറിമാര്‍ പോവുകയുണ്ടായി.

ഫാ. ഫിലിപ്പ് കുടക്കച്ചിറ
ഒരു കാലഘട്ടത്തില്‍ മിഷനു പോവുക എന്നു പറഞ്ഞാല്‍ വിശാഖപട്ടണത്തിനു പോവുക എന്നാണ് മനസിലാക്കിയിരുന്നത്. ആദ്യകാല മിഷനറിമാര്‍ മിക്കവരും അങ്ങോട്ടു പോയതിനാലാണ് വിശാഖപട്ടണത്തിന് ഈ പ്രാധാന്യം ലഭിച്ചത്. ആ മിഷനിലേക്ക് ആദ്യം യാത്രയായ മിഷനറിയാണ് കുടക്കച്ചിറ ഫിലിപ്പച്ചന്‍. ഒന്‍പതു വര്‍ഷം മാത്രമേ മിഷന്‍ രംഗത്ത് പ്രവര്‍ത്തിച്ചുള്ളൂവെങ്കിലും ഒരിക്കലും മറക്കാനാവാത്ത ഒരു മിഷനറിയാണ് അദ്ദേഹം. വരാപ്പുഴ, പുത്തന്‍പള്ളി സെമിനാരിയില്‍ തത്വശാസ്ത്ര വിദ്യാര്‍ത്ഥിയായിരിക്കെ എം.എസ്.എഫ്.എസ് സഭയില്‍ ചേര്‍ന്ന് വിശാഖപട്ടണം മിഷനില്‍ പോയ അദ്ദേഹം 1934 ല്‍ ബിഷപ് റോസിലോണില്‍നിന്ന് വൈദികപട്ടം സ്വീകരിച്ചു. അതീവ തീക്ഷ്ണമതിയായിരുന്ന ഫിലിപ്പച്ചന്‍ ഒരിക്കല്‍ എഴുതി: ''ഇന്ത്യ മുഴുവന്‍ സ്വന്തമാകുന്നതുവരെ ഈയുള്ളവന്‍ അടങ്ങുകയില്ല... ഭയം എന്നെ അലട്ടുന്നില്ല; പ്രയാസം എനിക്ക് ധൈര്യകാരണവും. മിശിഹായ്ക്കുവേണ്ടി മുറിവേല്‍ക്കുകയോ രക്തം ചിന്തുകയോ ചെയ്യുന്നത് എനിക്ക് വളരെ ഇഷ്ടവുമത്രേ.''

1907 ജനുവരിയില്‍ പാലാ കുടക്കച്ചിറ ഭവനത്തിലാണ് ജനനം. 1943 ല്‍ രോഗംമൂലം അകാലചരമം പ്രാപിച്ച കുടക്കച്ചിറയച്ചനെപ്പറ്റി വിശാഖപട്ടണം മെത്രാന്‍ ഡോ. റോസിലോണ്‍ ഇപ്രകാരം പറഞ്ഞു: ''ഫാ. ഫിലിപ്പിന്റെ നിര്യാണത്തില്‍ വിശാഖപട്ടണം രൂപത മുഴുവന്‍ അത്യന്തം ദുഃഖിക്കുന്നു... കേരളത്തിന് ഫാ. ഫിലിപ്പിനെപ്പറ്റി അറിയാവുന്നതാണ്. അദ്ദേഹത്തെപ്പോലുള്ള ഏതാനും ശതം മിഷനറിമാരെ ഇന്ത്യക്ക് ലഭിക്കുന്ന പക്ഷം അവരുടെ ഭക്തിചൈതന്യം ഈ രാജ്യത്തിന്റെ ഉള്ളറകളില്‍ പ്രവേശിക്കുകയും ഈ രാജ്യം ക്രിസ്തുവിലേക്ക് തിരിയുകയും ചെയ്യും.''

ഫാ. ജോര്‍ജ് വയലില്‍ എം.എസ്.എഫ്.എസ്.
ഭരണങ്ങാനം ഇടവകയില്‍പ്പെട്ട വയലില്‍ ജോര്‍ജച്ചന്‍ 1928 ലാണ് വിശാഖപട്ടണം മിഷനില്‍ ചേര്‍ന്നത്. ചങ്ങനാശേരി രൂപതക്കുവേണ്ടി വരാപ്പുഴ പുത്തന്‍പള്ളി സെമിനാരിയില്‍ അദ്ദേഹം അന്നൊരു വൈദികവിദ്യാര്‍ത്ഥിയായിരുന്നു.

തന്റെ മിഷന്‍ ദൈവവിളിയെപ്പറ്റി വയലിലച്ചന്‍ ഒരിക്കല്‍ എഴുതി: ''ഒരു മിഷനറിയാകുന്നതിന് ഞാന്‍ ആഗ്രഹിക്കാന്‍ തുടങ്ങിയത് എന്നു മുതലാണെന്ന് കൃത്യമായി പറഞ്ഞുകൂടാ. ഒരു വൈദികനാകുക എന്നത് ലോകത്തിലെ ഏറ്റവും ശ്രേഷ്ഠമായ കാര്യമാണെന്ന് എന്റെ മാതാപിതാക്കന്മാരില്‍നിന്ന് ഞാന്‍ മനസിലാക്കിയിരുന്നു... എങ്കിലും ഒരു മിഷനറിയാകുകയെന്നത് കുടുംബത്തിന് അപമാനമായിട്ടാണ് അന്നെല്ലാവരും കണക്കാക്കിയിരുന്നത്. അതേപ്പറ്റി അച്ചന്‍ ഒരിക്കല്‍ ഇപ്രകാരം പറഞ്ഞു: ''സ്വപുത്രിയെ പരസ്യമായ പാപജീവിതത്തിന് അനുവദിക്കയാല്‍ മഹറോന്‍ ചൊല്ലപ്പെട്ട ഒരു കുടുംബനായിക ആയിടെ എന്റെ ജ്യേഷ്ഠസഹോദരിയെ കണ്ടപ്പോള്‍ ഇപ്രകാരം പറഞ്ഞു: 'എന്റെ മകള്‍ എന്റെ കുടുംബത്തിനും നിന്റെ അനുജന്‍ ശെമ്മാശന്‍ നിന്റെ കുടുംബത്തിനും അപമാനം വരുത്തി. അതിനാല്‍ നമ്മളിരുവരുടെയും നില ഒന്നുതന്നെ.'
ചങ്ങനാശേരി രൂപതാധ്യക്ഷന്റെ അനുവാദത്തോടുകൂടി വിശാഖപട്ടണം രൂപതയില്‍ ചേര്‍ന്ന വയലില്‍ ശെമ്മാശന്‍ 1929 ല്‍ ഡോ. റോസിലോണ്‍ മെത്രാനില്‍നിന്ന് വൈദികപട്ടം സ്വീകരിച്ചു. ആ രൂപതയിലെ വിവിധ മിഷന്‍ സ്റ്റേഷനുകളില്‍ രാപകലില്ലാതെ ക്രിസ്തുവിനു സാക്ഷ്യം വഹിച്ച അദ്ദേഹം 1949ല്‍ രോഗബാധിതനായി തിരിച്ചുപോന്നു. തുടര്‍ന്ന് പാലാ മിഷന്‍ ഹോമിലും ഏറ്റുമാനൂര്‍ എസ്.എഫ്.എസ് സെമിനാരിയിലും വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുഭൂതനായി ജോലി ചെയ്തു. 1987 ല്‍ ആ വലിയ മിഷനറി പരലോകപ്രാപ്തനായി. 

കേരളീയരായ സന്യാസിനീ സഭാംഗങ്ങള്‍ക്കും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ മിഷന്‍രംഗത്തേക്ക് പോകുവാന്‍ നിവൃത്തിയില്ലായിരുന്ന ഏതാനും പെണ്‍കുട്ടികളെ വിശാഖപട്ടണത്ത് പ്രവര്‍ത്തിച്ചിരുന്ന നിര്‍മ്മലാ സിസ്റ്റേഴ്‌സിന്റെ പക്കലേക്ക് വയലിലച്ചനാണ് ആദ്യമായി നയിച്ചത്. തുടര്‍ന്ന് അവരെ അനുഗമിക്കാന്‍ നൂറുകണക്കിന് കുട്ടികള്‍ മുന്നോട്ടുവന്നതോടുകൂടി മിഷന്‍രംഗം കൂടുതല്‍ സജീവമായി


വ.ഡോ. കുര്യന്‍ മാതോത്ത്

No comments:

Post a Comment