Help

For Best Viewing Please Use Google Chrome Browser, Download Malayalam Font1(manoramma),Font2(ML-TT Kartika)

വചനം മാംസമായി നമ്മുടെയിടയില്‍ വസിച്ചു. അവന്റെ മഹത്വം നമ്മള്‍ ദര്‍ശിച്ചു - കൃപയും സത്യവും നിറഞ്ഞതും പിതാവിന്റെ ഏകജാതന്‍േറതുമായ മഹത്വം.(യോഹന്നാ‌ന്‍1:14)

Saturday, June 23, 2012

സ്‌നേഹത്തിന്റെ മുഖങ്ങള്‍


സ്‌നേഹത്തിന്റെ മുഖങ്ങള്‍



ആഴ്ചയുടെ ആദ്യദിവസം മഗ്ദലനാക്കാരി മറിയം യേശുവിന്റെ കല്ലറയുടെ മുമ്പിലെത്തുന്നതായി സുവിശേഷം രേഖപ്പെടുത്തുന്നു. പ്രകാശം വീഴുന്നതിനുമുമ്പ് കല്ലറയ്ക്കലെത്തിയ അവള്‍ കല്ലുരുട്ടി മാറ്റിയിരിക്കുന്നത് കണ്ടു. അവള്‍ ഓടിച്ചെന്ന് പത്രോസിനോടും മറ്റ് ശിഷ്യന്മാരോടും ഇക്കാര്യം പറഞ്ഞു. പത്രോസും യോഹന്നാനും കല്ലറയിങ്കലേക്ക് ഓടി (യോഹ.20:5). മൃതശരീരം പൊതിഞ്ഞ കച്ച ചുരുട്ടിവച്ചിരിക്കുന്നതും അങ്കി മടക്കിവച്ചിരിക്കുന്നതും അവര്‍ കണ്ടു. പക്ഷേ യേശുവിനെ കണ്ടില്ല. അവന്‍ മരിച്ചവരില്‍ നിന്നുയിര്‍ക്കുമെന്ന തിരുവചനം അവര്‍ ഗ്രഹിച്ചിരുന്നില്ല.

സൂര്യനുദിക്കുന്നതിനുമുമ്പ് മഗ്ദലന മറിയം യേശുവിന്റെ ശരീരം തേടി കല്ലറയ്ക്കല്‍ ചെല്ലുന്നു. ഒന്നിനെക്കുറിച്ചും ഭയമില്ലാതെ ഇരുട്ടില്‍ യാത്ര തിരിച്ച അവളെ ഒന്നോര്‍ക്കുക. രാത്രിയുടെ ഭീകര നിശബ്ദതയില്‍ സിമിത്തേരിയിലെത്തുന്ന ഒരു സ്ത്രീ... കാവലിരിക്കുന്ന പട്ടാളക്കാര്‍ അവളെ കൊന്നേക്കാം. യേശുവിന്റെ സ്‌നേഹിതയാണെന്നറിഞ്ഞാല്‍ ജയിലിലടച്ചേക്കാം. സ്‌നേഹത്തിന്റെ ഭ്രാന്ത് തലയ്ക്കു പിടിച്ച അവള്‍ ഓടിനടന്നു പറയുന്നു, അവര്‍ അവന്റെ ശരീരം എടുത്തുകൊണ്ടുപോയി. അവനെ എവിടെവച്ചുവെന്ന് എനിക്കറിഞ്ഞുകൂടാ, പത്രോസിനോടും മാലാഖയോടും തോട്ടക്കാരനെപ്പോലെ കാണപ്പെട്ടവനോടും ഒരു ഭ്രാന്തിയെപ്പോലെ അവള്‍ ഈ വാക്യം പറഞ്ഞുകൊണ്ടിരുന്നു. വിശുദ്ധമായ സ്‌നേഹം അന്വേഷണത്തിലേക്ക് ഒരാളെ ആനയിക്കും. സ്‌നേഹിക്കുന്നവരെ അന്വേഷിക്കുവാന്‍ സ്‌നേഹം നിര്‍ബന്ധിക്കുന്നു. കാല്‍വരിയുടെ മുകളിലേക്ക് അവള്‍ ഓടിക്കയറി. താഴ്‌വരയിലുള്ള നഗരങ്ങളിലേക്ക് ഇറങ്ങിയോടി. വീണ്ടും കാല്‍വരിയിലേക്ക് തിരിച്ചോടി. അന്വേഷണത്തിന്റെ ഹൃദയത്തോടെ അവള്‍ ഓട്ടം തുടര്‍ന്നുകൊണ്ടേയിരുന്നു. തോട്ടക്കാരന്റെ രൂപത്തില്‍ യേശു അവളുടെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടു. നീ എന്തിനു കരയുന്നുവെന്നും നീ എന്തന്വേഷിക്കുന്നുവെന്നും അവന്‍ ചോദിച്ചു. ഇതാണ് ശരിയായ ചോദ്യം. കാരണം, അവള്‍ അന്വേഷിച്ചത് ഒരു മൃതശരീരത്തെയായിരുന്നു. യേശു മൃതശരീരമല്ല പിന്നെയോ ജീവനും പ്രകാശവുമാണ്. അതുകൊണ്ട് അവന്‍ ചോദിക്കുന്നു ആരെയാണ് നീ അന്വേഷിക്കുന്നത്? യോഹന്നാന്റെ സുവിശേഷം ഒന്നാം അധ്യായത്തില്‍ തന്റെ പിന്നാലെ വന്നവരോട് യേശു ചോദിച്ച ചോദ്യം ഇതുതന്നെയായിരുന്നു. ഉത്ഥിതന്‍ ചോദിക്കുന്ന ആദ്യ ചോദ്യവുമിതുതന്നെയാണ്. യോഹന്നാന്റെ സുവിശേഷത്തിന്റെ ആരംഭത്തിലും അന്ത്യത്തിലും ഈ ചോദ്യമുയരുന്നത് നമ്മെ നോക്കിയാണ്. എന്റെ ഭാവനയിലെ തുടുത്ത മുഖമുള്ള യേശുവിനെയല്ല തിരസ്‌കരിക്കപ്പെട്ട, ക്രൂശിക്കപ്പെട്ടവനെ ഞാന്‍ അന്വേഷിക്കണം. സ്‌നേഹപൂര്‍ണമായ അന്വേഷണം ഞാന്‍ തുടര്‍ന്നുകൊണ്ടിരിക്കണം.

സ്‌നേഹം നമ്മെ കരയിപ്പിക്കും. യേശുവിന്റെ കല്ലറയുടെ അടുത്തുനിന്നു കരയുന്ന മഗ്ദലനമറിയത്തെ നാം കാണുന്നു. ലാസറിന്റെ കല്ലറയുടെ മുന്നില്‍നിന്നു കരയുന്ന യേശുവിനെ നോക്കി ജനം പറഞ്ഞു, നോക്കൂ അവന്‍ കരയുന്നു. എത്രമാത്രം അവന്‍ ലാസറിനെ സ്‌നേഹിച്ചിരുന്നു, മാലാഖയും തോട്ടക്കാരനും ചോദിച്ചിട്ടും അവള്‍ കരച്ചില്‍ നിറുത്തിയില്ല. ഗുരുവിനോടുള്ള അവളുടെ സ്‌നേഹം കണ്ണുനീര്‍ പ്രവാഹമായി പുറത്തുവന്നു. അവന്‍ പറഞ്ഞതുപോലെ ഉയിര്‍ത്തെഴുന്നേറ്റു. നീ അവനെ കാണും എന്നുള്ള മാലാഖയുടെ ആശ്വാസവചസുകള്‍പോലും അവളെ ശാന്തമാക്കിയില്ല. കരയുന്ന സ്‌നേഹമായി അവള്‍ കല്ലറയുടെ ചുറ്റും നടന്നു. ക്രിസ്തുവിനെക്കുറിച്ചുള്ള സ്മരണകള്‍ എന്റെ കണ്ണിനെ ഈറനണിയിക്കുന്നുണ്ടോ? അവന്റെ സഹനവും മരണവുമെല്ലാം എന്റെ മിഴികളില്‍ കണ്ണുനീരായി രൂപാന്തരപ്പെടണം. സ്‌നേഹത്തിന്റെ കണ്ണുനീരും സ്‌നേഹപൂര്‍വമായ അന്വേഷണവും കണ്ടെത്തലിന്റെ അവസ്ഥയില്‍ എന്നെ എത്തിക്കും.

തോട്ടക്കാരന്റെ രൂപത്തില്‍ കാണപ്പെട്ട യേശു അവളെ പേരുചൊല്ലി വിളിച്ചു. ''മേരി'' അവള്‍ പെട്ടെന്ന് അവനെ തിരിച്ചറിഞ്ഞു വിളിച്ചു, റബോനി. യോഹന്നാന്റെ സുവിശേഷം പത്താം അധ്യായത്തില്‍ യേശു പറഞ്ഞു, ഞാന്‍ നല്ല ഇടയനാണ്, എന്റെ ആടുകളെ എനിക്കറിയാം. എന്റെ ആടുകള്‍ക്ക് എന്നെയും അറിയാം. ഞാന്‍ അവയെ പേരിചൊല്ലി വിളിക്കും. അവ എന്റെ ശബ്ദം തിരിച്ചറിയും, യേശു അവളെ പേരുചൊല്ലി വിളിച്ചു. അവള്‍ തിരിച്ചറിഞ്ഞു. 

കണ്ണുനീരോടും സ്‌നേഹത്തോടും കൂടിയുള്ള ദൈവാന്വേഷണം നമ്മെ ദൈവസാന്നിധ്യത്തിലെത്തിക്കും. നിരാശപ്പെടാതെയുള്ള നിരന്തര അന്വേഷണമാണ് അതിനാവശ്യം. യോഹന്നാന്‍ 20 ല്‍ പതിനാലാം വാക്യത്തിലും പതിനാറാം വാക്യത്തിലും 'മറിയം തിരിഞ്ഞു' എന്നു പറയുന്നു. രണ്ടു പ്രാവശ്യം അവള്‍ തിരിഞ്ഞു എന്നതിന് ഒരു ആന്തരിക അര്‍ത്ഥം നാം കാണേണ്ടതുണ്ട്. ആദ്യം അവളുടെ കാതുകളും കണ്ണുകളും ഇന്ദ്രിയങ്ങളും യേശുവിലേക്കു തിരിഞ്ഞു. രണ്ടാം ഘട്ടത്തില്‍ അവളുടെ ഹൃദയത്തില്‍ പൂര്‍ണമായ തിരിവുണ്ടായി. ഹൃദയത്തില്‍ വന്ന പൂര്‍ണ മാറ്റം ഈ തിരിച്ചില്‍ സൂചിപ്പിക്കുന്നു. യേശുവിനോട് അടുത്തുചെന്ന മറിയത്തെ ഉത്ഥാന പ്രഘോഷണ ദൗത്യവുമായി ഈശോ അയ്ക്കുന്നു. ജീവിതകാലത്ത് സകലരാലും സ്പര്‍ശിക്കപ്പെട്ട യേശു നീ എന്നെ തടഞ്ഞുനിറുത്താതിരിക്കുക എന്നു പറഞ്ഞതിന്റെ അര്‍ത്ഥമെന്താണ്? യേശുവിന് പൂര്‍ത്തിയാക്കാനുള്ള ദൗത്യം ഇനിയുമുണ്ട്. ആ ദൗത്യ പൂര്‍ത്തീകരണത്തിനായി പിതാവിന്റെ പക്കലേക്കു പോകേണ്ടതുകൊണ്ട് എന്നെ തടയരുത് എന്നു പറയുന്നു. 

40 ദിവസങ്ങള്‍ കഴിഞ്ഞുള്ള സ്വര്‍ഗാരോഹണവും അതിനും പത്തു ദിവസം കഴിഞ്ഞുള്ള പന്തക്കുസ്തായും അവനു പൂര്‍ത്തിയാക്കേണ്ടതുണ്ട്. സ്‌നേഹപൂര്‍വം അവനെ അന്വേഷിച്ചുകൊണ്ട് ഭൂമിയിലെ തീര്‍ത്ഥാടനം നമുക്കു തുടരാം.


Written by  ഫാ. ജോസഫ് പുത്തന്‍പുര

No comments:

Post a Comment