Help

For Best Viewing Please Use Google Chrome Browser, Download Malayalam Font1(manoramma),Font2(ML-TT Kartika)

വചനം മാംസമായി നമ്മുടെയിടയില്‍ വസിച്ചു. അവന്റെ മഹത്വം നമ്മള്‍ ദര്‍ശിച്ചു - കൃപയും സത്യവും നിറഞ്ഞതും പിതാവിന്റെ ഏകജാതന്‍േറതുമായ മഹത്വം.(യോഹന്നാ‌ന്‍1:14)

Monday, June 18, 2012

ക്രിസ്തുവിനെ അറിയുക; ക്രിസ്തുവിനെ അറിയിക്കുക


ക്രിസ്തുവിനെ അറിയുക; ക്രിസ്തുവിനെ അറിയിക്കുക



ക്രിസ്തുവിനെ അറിഞ്ഞവരുടെ ജീവിതവും അറിയാത്തവരുടെ  ജീവിതവും തമ്മില്‍വ്യത്യാസമില്ലെങ്കില്‍, അറിയാത്തവരോട് ക്രിസ്തുവിനെ സ്വീകരിക്കണമെന്നു പറയാന്‍നമുക്കെന്താണ് 
അവകാശം ?

പണ്ടൊരു ജൂലൈ മാസത്തില്‍ ഞാന്‍ മനിലായിലായിരുന്നു. ഫിലിപ്പൈന്‍സിന്റെ തലസ്ഥാനമാണ് മനിലാ. കേരളത്തില്‍നിന്ന് ഏകദേശം 4000കിലോമീറ്റര്‍ കിഴക്കോട്ട് പറന്നാല്‍ മനിലായിലെത്തും. ഏഴായിരത്തിലധികം ദ്വീപുകള്‍ ഉള്‍ക്കൊള്ളുന്ന മനോഹരമായ രാജ്യമാണ് ഫിലിപ്പൈന്‍സ്. അന്ന് മാനന്തവാടി മെത്രാനായിരുന്ന ഞാന്‍ പോയത് ഏഷ്യന്‍ രാജ്യങ്ങളുടെ പ്രതിനിധികളായെത്തിയ കുറെ മെത്രാന്മാരുടെ സമ്മേളനത്തിനായിരുന്നു. എല്ലാ മെത്രാന്മാരുമൊന്നിച്ച് അര്‍പ്പിച്ച സമൂഹബലിയോടെയാണ് പരിപാടികള്‍ ആരംഭിച്ചത്. മനിലായിലെ കര്‍ദിനാള്‍ സിന്നായിരുന്നു പ്രധാന കാര്‍മികന്‍. 
സ്വല്പം വേദനയോടെയാണ് സമ്മേളനം ആരംഭിച്ചത്. കാരണം, ചില ഏഷ്യന്‍ രാജ്യങ്ങളില്‍നിന്ന് പ്രതിനിധികളാരും എത്തിച്ചേര്‍ന്നില്ല. ആ രാജ്യങ്ങള്‍ ഏവയാണെന്നോ? ചൈന, വിയറ്റ്‌നാം, ലാവോസ്, കംബോഡിയാ. കമ്യൂണിസ്റ്റ് ഇരുമ്പുമറയ്ക്കുള്ളില്‍ അമര്‍ന്നുകഴിഞ്ഞിരിരുന്ന രാജ്യങ്ങളായിരുന്നു അവ. അവിടെ മതസ്വാതന്ത്ര്യമില്ല; മൗലികാവകാശങ്ങളില്ല. അവിടെനിന്ന് പുറത്തേക്കു പോകാനോ വിദേശികള്‍ക്ക് ആ രാജ്യങ്ങളില്‍ യഥേഷ്ടം സഞ്ചരിക്കുന്നതി നോ സ്വാതന്ത്ര്യമില്ല. 

മനിലായില്‍ ഞാന്‍ താമസിച്ചിരുന്ന സെന്റ് അഗസ്റ്റ്യന്‍സ് കൊവേന്തയിലെ വയോധികനായ ഫാ. സാന്തോസ്, 20 കൊല്ലം ചൈനാ വന്‍കരയില്‍ മിഷന്‍പ്രവര്‍ത്തനം നടത്തിയതിന്റെ അനുഭവകഥകള്‍ വിവരിച്ചു. ചൈനയുടെ അധിപനായിരുന്ന മാവോയുമായി അടുത്തുപരിചയിച്ച വ്യക്തിയാണദ്ദേഹം. തങ്ങള്‍ സ്വാതന്ത്ര്യത്തിനുവേണ്ടിയാണ് നിലകൊള്ളുന്നതെന്ന് ചൈനീസ് വിപ്ലവകാലത്ത് മാവോയും മറ്റു കമ്യൂണിസ്റ്റ് നേതാക്കളും എല്ലാവരേയും ധരിപ്പിച്ചിരുന്നു. പക്ഷേ, അധികാരം കൈയിലായപ്പോള്‍ സ്വാതന്ത്ര്യമെല്ലാം അടിച്ചമര്‍ത്തി. ഈ കഥകളൊക്കെ അദ്ദേഹം പറഞ്ഞു. 
കമ്യൂണിസത്തിന്റെ തനിനിറമറിയാത്ത നമ്മള്‍ എത്ര ലാഘവബുദ്ധിയോടെയാണ് അതിനെ പരിഗണിക്കുന്നത്; എത്രയോ എളുപ്പം കമ്യൂണിസത്തിന്റെ പ്രചാരണങ്ങളിലും വാഗ്ദാനങ്ങളിലും അനേകമാളുകള്‍ കുടുങ്ങിപ്പോകുന്നു! ചൈനയില്‍നിന്ന് രക്ഷപെട്ടുപോന്നിട്ടുള്ള മെത്രാന്മാരുടെയും മറ്റും സംഭാഷണങ്ങളില്‍ നിന്നാണ് ഞാനിത് മനസിലാക്കിയത്. കമ്യൂണിസ്റ്റ് രാജ്യങ്ങള്‍ക്കുവേണ്ടി ഞങ്ങള്‍ പ്രാര്‍ത്ഥിച്ചു. മര്‍ദ്ദനമനുഭവിക്കുന്ന സഭകളില്‍നിന്ന് അടര്‍ന്നുവീഴുന്ന കണ്ണീരും നെടുവീര്‍പ്പുകളുംവഴി ഇന്നും കര്‍ത്താവിന്റെ പീഡാനുഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നു. സാര്‍വത്രികസഭയുടെ രക്ഷയാണ് ഈ പീഡാനുഭവം. ഈ മര്‍ദനങ്ങള്‍ക്കുശേഷം കമ്യൂണിസ്റ്റു രാജ്യങ്ങളില്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന ഒരു സഭയുടെ ആഗമനം വിദൂരമാകില്ല എന്ന പ്രതീക്ഷയോടെ നമുക്ക് പ്രാര്‍ത്ഥിക്കാം. ഇ ത്തരം പ്രാര്‍ത്ഥനകളിലൂടെയാണ് കമ്യൂണിസ്റ്റ് റഷ്യ മാനസാന്തരപ്പെട്ട് ജനാധിപത്യ രാജ്യമായത്.

ഞങ്ങളുടെ സമ്മേളനസ്ഥലം ബാഗ്ഗി യോ എന്നൊരു പട്ടണത്തിലായിരുന്നു. മലമേല്‍ പണിത പട്ടണമാണത്. മനിലായില്‍ നിന്ന് ഞങ്ങളെല്ലാവരുംകൂടെ ചുരം കയറി ബാഗ്ഗിയോയ്ക്കു പോയപ്പോള്‍ മാനന്തവാടി പരിചയമുള്ള ഒരച്ചന്‍ പറഞ്ഞു, ഇത് കോഴിക്കോട്ടുനിന്നു വയനാട്ടിനു പോകുന്നതുപോലെ തോന്നുന്നു എന്ന്. ശരിയാ ണ്; മാനന്തവാടിപോലെയാണ് ബാഗ്ഗി യോ. മലകളും മൊട്ടക്കുന്നുകളും താഴ്‌വരകളും നെല്പാടങ്ങളും എല്ലാമുള്ള സ്ഥ ലം. കേരളത്തിന്റെ കാലാവസ്ഥയുള്ള ഫിലിപ്പൈന്‍സില്‍ ഇവിടെയുള്ള എല്ലാ സ സ്യലതാദികളും വളരുന്നു. പ്ലാവും മാവും തെങ്ങും കൊക്കോയും കാപ്പിയും എല്ലാം. 

സമുദ്രനിരപ്പില്‍നിന്ന് 5000 അടി ഉയരമുള്ള ബാഗ്ഗിയോ മിക്കസമയവും മഞ്ഞില്‍ മൂടിക്കിടക്കും. മേഘങ്ങളില്‍ക്കൂടി മോശയോടു സംസാരിച്ച ദൈവത്തിന്റെ സാ ന്നിധ്യം ഞങ്ങള്‍ക്കും അനുഭവപ്പെട്ടു. പ്രാര്‍ത്ഥനകളും ചര്‍ച്ചകളും ധ്യാനങ്ങളുമായി ഞങ്ങളുടെ ദിവസങ്ങള്‍ നീങ്ങി. ഏഷ്യന്‍ ഭൂഖണ്ഡത്തിലെ കോടാനുകോടി ജനങ്ങള്‍, ഭാരതീയനും ജപ്പാന്‍കാരനും ഫിലിപ്പീനോയും തായ്‌ലന്‍ഡുകാരനും പാക്കിസ്ഥാനിയും ഇന്‍ഡോനേഷ്യനും ചൈനാക്കാരനും ഞങ്ങളുടെ മുമ്പില്‍ അണിനിരന്നു. 

ഈ കോടാനുകോടികളുടെ ഓരോ നൂറിലും ഒരാള്‍മാത്ര മേയുള്ളൂ ക്രൈസ്തവന്‍! ബാക്കി 99 പോരോ? അവരെ സംബന്ധിച്ച ക്രിസ്തുവിന്റെ ആഗ്രഹമെന്താണ്? ലോകമെങ്ങുംപോയി സുവിശേഷം പ്രസംഗിക്കുവാന്‍, നല്ല വാര്‍ത്ത അറിയിക്കുവാന്‍ ക്രിസ്തു നമ്മോടാവശ്യപ്പെട്ടു. നമ്മള്‍ അതു ചെയ്‌തോ? പരാജയപ്പെട്ടോ? ഇനി എന്താണ് ചെയ്യേണ്ടത്? എന്നെല്ലാമായിരുന്നു ഞങ്ങളുടെ ചിന്തയും ചര്‍ച്ചയും. അവയെക്കുറിച്ചെല്ലാം ഇവിടെ പ്രതിപാദിക്കുക പ്രയാസമാണ്. പക്ഷേ, ഏഷ്യന്‍ ഭൂഖണ്ഡത്തില്‍ 100-ല്‍ ഒരാള്‍ മാത്രമേ ക്രൈസ്തവനായുള്ളൂ എന്നതില്‍ ഒട്ടും നഷ്ടധൈര്യനാകേണ്ടതില്ല എന്നുള്ള സത്യം ഞങ്ങള്‍ അനുസ്മരിച്ചു. 

ക്രിസ്തുമതം ക്രിസ്തു എന്ന ഏകവ്യക്തിയിലാണ് ആരംഭിച്ചത്. ക്രിസ്തുവിന്റെ ശിഷ്യന്മാരായി ലോകമാകെ തങ്ങള്‍ വെറും 12 പേരേയുള്ളല്ലോ എന്നോര്‍ത്ത് നിരാശരാകാതെ ശിഷ്യര്‍ ലോകമെങ്ങുംപോയി സുവിശേഷം പ്രസംഗിച്ചു. ഇന്ന് 100 കോടിയില്‍പ്പരമുള്ള കത്തോലിക്കാസഭ ലോകത്തിലെ ഏറ്റവും വലിയ സഭയായി നിലകൊള്ളുന്നു. ഏഷ്യയില്‍ ഒരു ശതമാനമേ കത്തോലിക്കരുള്ളൂ, സാരമില്ല. ഒന്നില്‍ നിന്നാണ് വര്‍ദ്ധിക്കുന്നത്. പക്ഷേ, ഒന്നെന്നു പറയുന്നത് ക്രൈസ്തവസമൂഹം മുഴുവനുമാണ്. ക്രൈസ്തവ സമൂഹം ക്രിസ്തീയചൈതന്യംകൊണ്ടു നിറഞ്ഞ് സമൂഹം മുഴുവനും സുവിശേഷ പ്രസംഗം നിര്‍വഹിക്കണം. 

ആകയാല്‍ സുവിശേഷം അറിയിക്കുന്നതില്‍ നമുക്കെല്ലാവര്‍ക്കും സ്ഥാനമുണ്ട്, പങ്കുണ്ട്. നമ്മുടെ കുടുംബത്തിലെയും സ്‌കൂളിലെയും ദേവാലയത്തിലെയും ചന്തയിലെയും മറ്റും പെരുമാറ്റരീതി ക്രിസ്തുവിനെ നമ്മുടെ അയല്‍ക്കാര്‍ക്കും സഹപാഠികള്‍ക്കും പൊതുജനങ്ങള്‍ക്കും പരിചയപ്പെടുത്തുന്നവയാണോ? ഇതുപോലുള്ള ചോദ്യങ്ങള്‍ നമ്മോടുതന്നെ ചോദിക്കണം. 
ക്രിസ്തുവിനെ അറിയുകയും സ്‌നേഹിക്കുകയും തെരഞ്ഞെടുക്കുകയും ചെയ്ത നമ്മുടെ ജീവിതത്തില്‍ മറ്റുള്ളവര്‍ക്ക് ആകര്‍ഷകമായ എന്തെങ്കിലുമുണ്ടോ? ഇല്ലെങ്കില്‍ പിന്നെന്തിന് അക്രൈസ്തവര്‍ ക്രിസ്തുവിനെ സ്വീകരിക്കണം? അതേ, 100-ല്‍ 99 പേര്‍ ക്രിസ്തുവിനെ അറിഞ്ഞിട്ടില്ലെങ്കില്‍ അതിന് ഒരു കാരണം നമ്മള്‍ ജീവിതംവഴി അറിയിക്കാത്തതാണ്. ഈ 99 പേരില്‍ ഭൂരിഭാഗവും ക്രിസ്തുവിനെക്കുറിച്ചു വായിക്കുന്ന ഏകപുസ്തകം നമ്മുടെ ജീവിതം മാത്രമായിരിക്കും. നമ്മുടെ ജീവിതം ക്രിസ്തുവിന്റെ നല്ല വാര്‍ത്തയല്ലെങ്കിലോ? അല്ലെങ്കില്‍ അങ്ങനെ ആയിത്തീരണം. നവീകരണ ധ്യാനങ്ങള്‍ അതിന് നല്ലതാണ്. അങ്ങനെ നിങ്ങള്‍ക്കും ചൈതന്യം നിറഞ്ഞ ക്രിസ്തീയ ജീവിതം ആരംഭിക്കാം. 

ഒരിക്കല്‍ ഒരു ധ്യാനത്തില്‍ സംബന്ധിച്ച കുറെയേറെ യുവതീയുവാക്കന്മാരുടെ കത്തുകള്‍ എനിക്കു കിട്ടി. അവര്‍ പറയുകയാണ്: ''ദൈവത്തിന്റെ സ്‌നേഹം പരിശുദ്ധാത്മാവിന്റെ വരത്താല്‍ ശക്തമായി അനുഭവിച്ചറിഞ്ഞു. ക്രിസ്തുവിനെ ഞങ്ങളുടെ കര്‍ത്താവായി ഞങ്ങള്‍ പരസ്യമായി ഏറ്റുപറയുന്നു. പ്രാര്‍ത്ഥനാ ഗ്രൂപ്പുകള്‍ സംഘടിപ്പിക്കുവാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു, ഞങ്ങളെ അനുഗ്രഹിക്കണം.'' 

പ്രശ്‌നങ്ങളും പരാതികളും വിമര്‍ശനങ്ങളും നിറഞ്ഞ കത്തുകള്‍ അനവധി കൈകാര്യംചെയ്തുകൊണ്ടിരുന്ന എനിക്ക് മരുഭൂമിയിലെ കുളിര്‍കാറ്റായിരുന്നു ആ കത്തുകള്‍. ഈ കാറ്റ് ശക്തിയേറിയ ഒരു കാറ്റായി രൂപന്തരപ്പെട്ട് ലോകം മുഴുവനും പരിശുദ്ധാത്മാവിനെക്കൊണ്ടു നിറയട്ടെ എന്ന് നിങ്ങളെല്ലാവരുംകൂടെ വിശ്വാസത്തോടെ പ്രാര്‍ത്ഥിക്കുകയാണെങ്കില്‍ നിശ്ചയമായും അങ്ങനെതന്നെ സംഭവിക്കും.

(കോഴിക്കോട് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച 'തൂങ്കുഴി പിതാവ് കുട്ടികളോട്' എന്ന പുസ്തകത്തില്‍നിന്ന്).

No comments:

Post a Comment