Help

For Best Viewing Please Use Google Chrome Browser, Download Malayalam Font1(manoramma),Font2(ML-TT Kartika)

വചനം മാംസമായി നമ്മുടെയിടയില്‍ വസിച്ചു. അവന്റെ മഹത്വം നമ്മള്‍ ദര്‍ശിച്ചു - കൃപയും സത്യവും നിറഞ്ഞതും പിതാവിന്റെ ഏകജാതന്‍േറതുമായ മഹത്വം.(യോഹന്നാ‌ന്‍1:14)

Wednesday, June 12, 2013

നമുക്കിടയിൽ ഇങ്ങനെയും ഒരാൾ!


ഭരണകൂടത്തിന്റെ കാപട്യങ്ങൾക്കും അഴിമതികൾക്കും നേരെ  വിരൽ ചൂണ്ടുമ്പോൾ തെല്ലും വളയാറുണ്ടായിരുന്നില്ല മുദ്രമോതിരമണിഞ്ഞ ആ വിരൽ. കർദിനാൾ സ്ഥാനലബ്ധി അറിഞ്ഞപ്പോൾ കാലം ചെയ്ത തന്റെ പിൻഗാമിയുടെ സ്ഥാനവസ്ത്രം അഴിച്ചുതുന്നി ധരിച്ചാൽ മതിയെന്നു വാശിപിടിച്ച ലാളിത്യമായിരുന്നു അത്. മരംകോച്ചുന്ന അർജന്റീനിയൻ ശിശിരത്തിലും 'സെൻട്രൽ ഹീറ്റിംഗ്' ആഡംബരമെന്നു കരുതിയ ഒരാൾ! ചേരികളിൽ സാധാരണ വൈദികന്റെ വസ്ത്രമണിഞ്ഞ് പാപികളെ തേടി അലഞ്ഞ ഇടയൻ. കൂടുതൽ കൂടുതൽ അറിയുന്തോറും ഉയരവും ഉൾക്കരുത്തും കൂടുകയാണ് ഈ ആത്മീയ വൃദ്ധന്.

അർജന്റീനയിലെ മാർപാപ്പയുടെ പ്രതിനിധിയായിരുന്ന ആർച്ച് ബിഷപ് ഉബാൾഡോ കലബ്രെസിയുമായി സൗഹൃദത്തിലായിരുന്നു അദ്ദേഹം. പല മെത്രാന്മാരുടെയും നിയമനത്തിനുമുമ്പ് നുൺഷ്യോ അഭിപ്രായം ആരാഞ്ഞിരുന്ന വൈദികരിൽ ഒരാളായിരുന്നു ഫാ. ബെർഗോളിയോ.

1992. ബ്യൂണസ് ഐറിസിൽനിന്നു കൊർഡോബ നഗരത്തിലേക്കുള്ള വിമാന സർവീസ് അക്കാലം മെൻഡോസ വഴിയായിരുന്നു. ബ്യൂണസ് ഐറിസിൽ യാത്രക്കാരെ ഇറക്കിയശേഷം മെൻഡോസയിലേക്ക് ഒരു ചെറുയാത്ര. മടങ്ങിയെത്തി പഴയ യാത്രക്കാരെയും കയറ്റി വീണ്ടും കൊർഡോബയിലേക്ക്. വിമാനത്താവളത്തിലെ ഈ ഇടവേളയിൽ ഒന്നു നേരിട്ടു കണ്ടു സംസാരിക്കാൻ കഴിയുമോയെന്നു തിരക്കി അപ്പസ്‌തോലിക് നുൺഷ്യോ.

1992 മെയ് 13. വിമാനത്താവളത്തിലെ സന്ദർശകഗാലറിയിൽ ഫാ. ബെർഗോളിയോയും ന്യൂൺഷ്യോയും മുഖാഭിമുഖം. പല കാര്യങ്ങളെക്കുറിച്ചും ചർച്ചചെയ്തു അവർ. ന്യൂൺഷ്യോയ്ക്ക് പോകേണ്ട വിമാനത്തിനുള്ള അനൗൺസ്‌മെന്റ് മുഴങ്ങി. നാടകീയമായി ന്യൂൺഷ്യോ പറഞ്ഞു: ''ഒരു കാര്യം മറന്നു. ബ്യൂണസ് ഐറിസ് അതിരൂപതയുടെ സഹായമെത്രാനായി താങ്കളെയാണ് തീരുമാനിച്ചിരിക്കുന്നത്. ഇരുപതാം തിയതി ഇതു സംബന്ധിച്ച ഔദ്യോഗികപ്രഖ്യാപനം ഉണ്ടാവും.''

അരുതെന്നു പറയാനുള്ള സാവകാശം ഉണ്ടായിരുന്നില്ല. അപ്പസ്‌തോലിക് നൂൺഷ്യോ വിമാനത്തിനടുത്ത ഗേറ്റിലേക്ക് തിടുക്കത്തിൽ നടന്നു. അമ്പരന്നു നിന്നു ഫാ. ജോർജ് ബെർഗോളിയോ. അദ്ദേഹത്തിനത് തെല്ലും താല്പര്യമുണ്ടായിരുന്നില്ലെന്ന് ആ മുഖഭാവം വിളിച്ച് പറഞ്ഞു. 

ബ്യൂണസ് ഐറിസ് അതിരൂപതയിൽ അക്കാലം കർദിനാൾ അന്റോണിയോ ക്വറാസിനോ ആയിരുന്നു ആർച്ച് ബിഷപ്. അദ്ദേഹം വിരമിക്കാൻ കാലമായി. മറ്റേതെങ്കിലുമൊരു രൂപതയിൽനിന്നു പുതിയ ആർച്ച് ബിഷപ് വന്നേക്കുമെന്നായിരുന്നു പൊതുവേയുള്ള ധാരണ. എന്നാൽ, സംഭവിച്ചതു മറ്റൊന്നാണ്.

1997 മെയ് 27. നുൺഷ്യോച്ചറിൽ നിന്നൊരു ഫോൺകോൾ. ഉച്ചഭക്ഷണം ഒന്നിച്ചാകാമെന്നു ക്ഷണിച്ചു മാർപാപ്പയുടെ പ്രതിനിധി. ഉച്ചഭക്ഷണം കഴിഞ്ഞ് എല്ലാവരും കാപ്പി നുണഞ്ഞുതുടങ്ങി. യാത്ര പറഞ്ഞു പിരിയാം എന്നു കരുതുകയായിരുന്നു ബിഷപ് ബെർഗോളിയോ. അപ്പോഴാണ് ഒരു വലിയ കേക്കുമായി ഒരു വൈദികൻ ഊൺമുറിയിലേക്ക് കടന്നുവന്നത്. നുൺഷ്യോയുടെ ജന്മദിനമായിരിക്കുമെന്നാണ് ബിഷപ് ബെർഗോളിയോ കരുതിയത്.

''എന്റെ ജന്മദിനമൊന്നുമല്ല. താങ്കളുടെ പുതിയ സ്ഥാനലബ്ധി ആഘോഷിക്കാനാണിത്. 

കർദിനാൾ ക്വറാസിനോയുടെ പിൻഗാമിയായി താങ്കളെ നിയമിച്ചിരിക്കുകയാണ് വത്തിക്കാൻ''- നുൺഷ്യോ ഗൗരവപൂർവം പറഞ്ഞു.
ഏതെങ്കിലുമൊരു ചെറിയ രൂപതയിൽ ശിഷ്ടകാലം കഴിച്ചുകൂട്ടാൻ ആഗ്രഹിച്ചയാൾ ഇതാ രാജ്യത്തെ ഏറ്റവും മുതിർന്ന ബിഷപ്പിന്റെ കസേരയിലേക്ക്. സകലവും ദൈവഹിതം എന്നു കരുതി കീഴ്‌വഴങ്ങാനായിരുന്നു ബെർഗോളിയോയുടെ ആത്മപ്രചോദനം.

വൈദികർ ഇതാഗ്രഹിച്ചിരുന്നുവെന്നതാണ് സത്യം. ഏത് ഇടവകവൈദികനും എപ്പോൾ വേണമെങ്കിലും വിളിച്ചു സംസാരിക്കാവുന്ന വിധത്തിൽ ടെലിഫോൺ സ്ഥാപിച്ചു ബിഷപ് ബെർഗോളിയോ. ഒരുതരം ഹോട്ട്‌ലൈൻ. ഏതു പാതിരാത്രിയിലും മെത്രാനുമായി ഏതു കാര്യവും സംസാരിക്കാം വൈദികർക്ക്. അവർ നൊമ്പരങ്ങളും സ്വപ്‌നങ്ങളും നിരാശയുമൊക്കെ തങ്ങളുടെ ഇടയനോടു പങ്കുവച്ചു. സെക്രട്ടറിയെ ആവശ്യമില്ലെന്നു നേരത്തെ തന്നെ തീരുമാനിച്ചിരുന്നു അദ്ദേഹം.

ഇടവകപ്പള്ളികളിലായിരുന്നു സായാഹ്നങ്ങൾ. രോഗികളായ വൈദികരെ പരിചരിക്കാൻ സ്വയം സമയം കണ്ടെത്തി മെത്രാൻ. കീറിയ വസ്ത്രങ്ങൾ തുന്നിച്ചേർത്തും ഭക്ഷണം സ്വയം പാകം ചെയ്തും ജീവിച്ചുപോന്നു അർജന്റീനയിലെ വ്യത്യസ്തനായ ഈ മെത്രാൻ. ഭക്ഷണം കഴിക്കുന്ന പാത്രങ്ങൾ സ്വയം കഴുകി വൃത്തിയാക്കാനും മറ്റുള്ളവർക്ക് ഭക്ഷണം പാകം ചെയ്യാനും സന്നദ്ധനായിരുന്നു ഈ ബിഷപ്. എല്ലാ ടെലിഫോണുകളും മെത്രാൻ നേരിട്ട് അറ്റൻഡ് ചെയ്തു. ഒരു കൊച്ചു ഡയറിയിൽ തന്റെ യാത്രകളും മീറ്റിംഗുകളും കുറിച്ചുവച്ചു!
ബസിൽ സാധാരണക്കാർക്കിടയിലായിരുന്നു യാത്രകളേറെയും. ലോക്കൽ ട്രെയിനുകളിലെ തിരക്കിനിടയിലും നിരന്തര സാന്നിധ്യമായിരുന്നു ആ മുഖം. ഔദ്യോഗിക അവസരങ്ങളിലൊഴികെ എപ്പോഴും സാധാരണ പുരോഹിതന്റെ വേഷത്തിലായിരുന്നു ബെർഗോളിയോ. സ്റ്റീൽമാലയും കുരിശുംപോലും ഷർട്ടിനുള്ളിൽ സൂക്ഷിച്ചു. സാധാരണ ജനത്തിന്റെ വിയർപ്പും വേദനയും വികാരങ്ങളും നന്നായി മനസിലാക്കാൻ ഇത്തരം യാത്രകൾ സഹായകമായി.

''ഞാൻ ജോർജ് ബെർഗോളിയോ. ഒരു കത്തോലിക്കാ പുരോഹിതൻ'' ഇങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ പരിചയപ്പെടുത്തൽ. അടിസ്ഥാനപരമായി താനൊരു പുരോഹിതൻ മാത്രമാണെന്നും മറ്റെല്ലാം വെറും 'തസ്തികകൾ' മാത്രമാണെന്നും വിശദീകരിച്ചിരുന്നു അദ്ദേഹം.

ഒരിക്കൽ പ്രധാനപ്പെട്ടൊരു യോഗത്തിനു പോകാൻ ഇറങ്ങിയതായിരുന്നു കർദിനാൾ ബെർഗോളിയോ. റെയിൽവേ സ്റ്റേഷനിലേക്ക് നടക്കുംമുമ്പ് ദേവാലയത്തിൽ കയറി അൽപനേരം പ്രാർത്ഥിക്കും. ഒരിക്കലും മുടക്കം വരാത്ത ചിട്ടയാണത്. അന്നും അതുപോലെ പ്രാർത്ഥനാനിരതനായി.
അദ്ദേഹത്തിനു പിന്നിലൊരു മുരടനക്കം. തിരിഞ്ഞുനോക്കിയപ്പോൾ ഒരു ചെറുപ്പക്കാരൻ. മദ്യമോ മയക്കുമരുന്നോ ഉപയോഗിച്ചിട്ടുണ്ടെന്നു വ്യക്തം. വഴുതിപ്പോകുന്ന ദൃഷ്ടി. ഉറയ്ക്കാത്ത കാൽച്ചുവടുകൾ.
''ഫാദർ എനിക്കൊന്നു കുമ്പസാരിക്കണം'' യുവാവ് പറഞ്ഞു.

''ക്ഷമിക്കണം, എനിക്കിപ്പോൾ അത്യാവശ്യമായി പോകേണ്ടതുണ്ട്. ഉടൻതന്നെ മറ്റൊരു വൈദികനെത്തും. അതുവരെ താങ്കൾ കാത്തിരിക്കണം.'' തിടുക്കത്തിൽ പറഞ്ഞൊപ്പിച്ചു കർദിനാൾ.
ദേവാലയത്തിൽനിന്ന് പുറത്തേക്കിറങ്ങുമ്പോൾ അദ്ദേഹത്തിന്റെ മനസിൽ ഒരു വടംവലി; താൻ ചെയ്തതു ശരിയായില്ലെന്നൊരു തോന്നൽ. വലിയൊരു കുറ്റബോധം. കർദിനാൾ തിരികെ നടന്നു, പള്ളിക്കുള്ളിലേക്ക്. ആ ചെറുപ്പക്കാരന്റെ പാപസങ്കീർത്തനം ക്ഷമയോടെ കേട്ടുകൊണ്ടിരുന്നപ്പോൾ തന്റെ യാത്രയുടെ കാര്യം മറന്നുപോയിരുന്നു അദ്ദേഹം.
ദീർഘമായ കുമ്പസാരത്തിനുശേഷം പാപമോചനം നൽകി എഴുന്നേറ്റു കർദിനാൾ. താൻ യാത്ര ചെയ്യേണ്ട ട്രെയിൻ ഇതിനകം തന്നെ കടന്നുപോയിക്കഴിഞ്ഞിരിക്കും എന്നുറപ്പ്. എങ്കിലും തിടുക്കത്തിൽ റെയിൽവേ സ്റ്റേഷനിലേക്കു നടന്നു അദ്ദേഹം.

അവിടെയൊരു ദൈവിക ഇടപെടൽ നടന്നിരുന്നു. ട്രെയിൻ വൈകിയിരിക്കുന്നു! ആ യുവാവിന്റെ കുമ്പസാരം കേൾക്കാൻ ചിലവഴിച്ച അത്രയും സമയമാണ് ട്രെയിൻ വൈകിയോടിക്കൊണ്ടിരിക്കുന്നത്. തന്റെ ജീവിതം താൻ തന്നെ നിയന്ത്രിക്കുന്നതല്ലെന്നും ദൈവമാണ് അതിന്റെ നിയന്താവെന്നും ഒരിക്കൽക്കൂടി ഓർമിക്കുകയായിരുന്നു ആ ഇടയൻ. ഒരു വൈദികന്റെ ഏറ്റവും പ്രധാനമായ കടമ ദൈവജനത്തിനുവേണ്ടിയുള്ള ശുശ്രൂഷകൾതന്നെ. ഭരണപരമായ മറ്റെല്ലാ ജോലികളും ഒരുപടി താഴെ മാത്രം!

അസ്സീസിയിലെ വിശുദ്ധ ഫ്രാൻസീസിനെപ്പോലെ നിരന്തരം താൻ പാപിയാണെന്ന് ഏറ്റുപറയുകയും നിശബ്ദമായി വിലപിക്കുകയും ചെയ്യുന്ന ഒരാത്മാവിനെയാണ് ജീവചരിത്രഗ്രന്ഥത്തിൽ കാണുന്നത്.

''എന്നിൽ പാപമില്ലെന്നു ഞാൻ പറഞ്ഞാൽ അത് ആത്മവഞ്ചനയായിരിക്കും. ഞാനൊരു പാപിയാണെന്നതാണ് സത്യം. എന്നാൽ, ദൈവത്തിന്റെ മഹാകരുണ എന്റെ എല്ലാ അയോഗ്യതകളെയും അതിലംഘിക്കുകയാണ്'' പത്രോസിന്റെ ഈ പിൻഗാമി തന്നെത്തന്നെ വിലയിരുത്തുന്നു.

വിശ്വാസികളാണ് സഭയെന്നും വൈദികർ ജനത്തിന്റെ ശുശ്രൂഷകരാണെന്നും ഏറ്റുപറയുന്നു ഫ്രാൻസീസ് മാർപാപ്പ. ഒരുദാഹരണത്തിലൂടെ അദ്ദേഹമിതു വിശദീകരിക്കുന്നത് ഇങ്ങനെ:
''മാമോദീസയാണ് ഒരുവനെ വിശ്വാസത്തിൽ ജനിപ്പിക്കുന്നത്. ജപ്പാനിലെ കത്തോലിക്കരുടെ കാര്യം നോക്കുക. രണ്ടു നൂറ്റാണ്ടിലധികം ഒരൊറ്റ വൈദികൻ പോലുമുണ്ടായിരുന്നില്ല അവിടെ. മിഷനറിമാർ മടങ്ങിയെത്തിയപ്പോൾ അവർ കണ്ട കാഴ്ച അവർക്കുതന്നെ അമ്പരപ്പായി. അവിടുത്തെ വിശ്വാസികളെല്ലാവരും മാമോദീസ സ്വീകരിച്ചിരുന്നു. സഭയുടെ ക്രമപ്രകാരം തന്നെ എല്ലാവരും വിവാഹിതരായിരുന്നു. വിശ്വാസമനുസരിച്ചുതന്നെ മരിച്ചവരെല്ലാം സംസ്‌കരിക്കപ്പെട്ടു. അല്മായരാണ് ഇതത്രയും ചെയ്തത്. മാമോദീസ മാത്രം സ്വീകരിച്ചവരായിരുന്നു അവർ. ജ്ഞാനസ്‌നാനത്തിലൂടെ കൈവന്ന അഭിഷേകം അവരിൽ പലമടങ്ങായി പ്രവർത്തിക്കുകയായിരുന്നിരിക്കണം. ദൈവകരുണയിലാണ് നാം ആശ്രയിക്കേണ്ടത്.''

ദൈവകരുണ സകല നിയമങ്ങൾക്കും ഉപരിയാണെന്ന് പ്രഘോഷിക്കുകയായിരുന്നു അദ്ദേഹം. യോനാ പ്രവാചകനോടാണ് കടുംപിടുത്തക്കാരായ പുരോഹിതരെ അദ്ദേഹം ഉപമിക്കുന്നത്. നിയമവും ശിക്ഷയുമെല്ലാം വള്ളിപുള്ളി വിടാതെ നടപ്പാക്കാൻ തിടുക്കം കൂട്ടുന്നവർ. കർത്താവിന്റെ മഹാകരുണയെ കാണാതെ പോകുന്നവർ!

''നമ്മുടെ കടുംപിടുത്തങ്ങൾ നമുക്കുതന്നെ ഒരു തടവറ തീർക്കുകയാണ്. പരിശുദ്ധാത്മാവിനെ നാം ആ തടവറയ്ക്കുള്ളിൽ തളച്ചിട്ടിരിക്കുകയാണ്.'' ആത്മാവുള്ളിടത്തു സ്വാതന്ത്ര്യവും സ്‌നേഹവുമുണ്ടെന്നും ഉറക്കെ വിളിച്ചുപറയുകയാണ് ഫ്രാൻസീസ് പാപ്പ.

''ഏതാനും വർഷങ്ങൾക്കു മുമ്പാണ് ഞാൻ ഒരു പാവപ്പെട്ട വിധവയുടെ ഏഴുമക്കൾക്ക് ഒരേസമയം ജ്ഞാനസ്‌നാനം നൽകിയത്. ഒരു വീട്ടുവേലക്കാരിയാണവൾ. സമൂഹത്തിന്റെ പര്യമ്പുറത്തു നിന്നൊരുവൾ. രണ്ടു പുരുഷന്മാരിൽ നിന്നാണ് അവളുടെ ഈ ഏഴുമക്കൾ. അവൾ എന്നോടു പറഞ്ഞു: 'പിതാവേ, ഞാൻ പാപം ചെയ്തു ജീവിക്കുന്നവളാണ്. എന്റെ മക്കളെ ഞാൻ മാമോദീസ മുക്കിയിട്ടില്ല. ആ ചടങ്ങു നടത്താൻ പോലും പണമില്ലാത്തളാണ് ഞാൻ. രാവും പകലും കൂലിവേല ചെയ്താലും ഏഴുമക്കളും ഞാനും അർദ്ധപട്ടിണിയിലാണ്. പിന്നീട് വിശദമായി സംസാരിക്കാമെന്നു ഞാനവളോടു പറഞ്ഞു.'' ഫ്രാൻസീസ് പാപ്പ കഴിഞ്ഞ വർഷം നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞു.

''പിന്നീട് ഞാനവളെ ഫോൺ വിളിച്ചു. ആ സ്ത്രീ എന്നെ വന്നു കണ്ടു. ഏഴുമക്കൾക്കുവേണ്ടി തലതൊട്ടപ്പനെയും തലതൊട്ടമ്മയെയും കണ്ടെത്താൻപോലും കഴിഞ്ഞില്ല അവൾക്ക്. ഒരു പിഴച്ച പെണ്ണിനെ തീണ്ടാപ്പാട് അകലെ നിർത്താൻ താൽപര്യപ്പെട്ട വിശ്വാസികൾ! അവളെയും കുട്ടികളെയും വേദപാഠം പഠിപ്പിക്കാൻ ഞാൻ ശ്രമിച്ചു. ആർച്ച് ബിഷപ്പിന്റെ അരമനയിലെ ചാപ്പലിൽ തന്നെ ഏഴുമക്കളുടെയും ജ്ഞാനസ്‌നാനം നടത്തി. ചടങ്ങുകൾക്കുശേഷം ചെറിയൊരു വിരുന്നും ഞങ്ങൾ ഒരുക്കിയിരുന്നു; അവർക്ക് ലഭിക്കുന്ന പരിഗണന വിശ്വസിക്കാനാവാതെ ആ സാധുസ്ത്രീ വിതുമ്പിപ്പോയി. ഞാനവളോടു പറഞ്ഞു: ''മകളേ, ഈശോയുടെ സ്‌നേഹമാണ് നിന്നെ പ്രാധാന്യമുള്ളവളാക്കിയത്.''
''കാനൻ നിയമത്തിലെ അവസാനത്തെ കാനൻ ഇതാണ്: ആത്മാക്കളുടെ രക്ഷയാണ് പരമപ്രധാന നിയമം.''

വഴി പിഴച്ചുണ്ടാകുന്ന കുഞ്ഞുങ്ങൾക്ക് മാമോദീസ നൽകാൻ ചില വൈദികർ മടിക്കുന്നതായി കേട്ടു അദ്ദേഹം. വിവാഹബന്ധത്തിനു പുറത്തു ജനിക്കുന്ന മക്കൾക്ക് മാമോദീസ നൽകരുതെന്ന കടുംപിടുത്തക്കാരായിരുന്നു അവർ.
''മാതാപിതാക്കളുടെ വിവാഹജീവിതം ഒരു കുഞ്ഞിന്റെ ഉത്തരവാദിത്തമാണോ? ചില അവസരങ്ങളിൽ ഇത്തരത്തിലുള്ള കുഞ്ഞുങ്ങൾക്ക് സഭ മാമോദീസ നൽകുന്നതിലൂടെ മാതാപിതാക്കൾ നവീകരിക്കപ്പെടാറുണ്ട്'' - ദൈവകരുണയുടെ ഈ പ്രവാചകന്റെ വിശദീകരണം.

സഭ സമ്പന്നർക്കും വിശുദ്ധർക്കും മാത്രമുള്ളതല്ലെന്ന് തന്റെ പ്രസംഗങ്ങളിൽ ഉടനീളം പറഞ്ഞിരുന്നു കർദിനാൾ ബെർഗോളിയോ. ക്രിസ്തുവിന്റെ സഭ പാപികളുടേതും വ്യഭിചാരികളുടേതും കൊലപാതകികളുടേതുമാണ്. കാരണം, പാപികളെ രക്ഷിക്കാനാണ് അവൻ അവതരിച്ചത്. പാപത്തിന്റെ തടവറയിൽ കഴിയുന്നവരെയും പാർശ്വവൽക്കരിക്കപ്പെട്ടവരെയും കാണാതെ പോകുമ്പോൾ ഫരിസേയന്റെ കപടനാട്യമാവുന്ന പുളിപ്പ് ക്രിസ്തുവിന്റെ സഭയെയും ദുഷിപ്പിക്കുന്നുവെന്നു പറയുന്നു അദ്ദേഹം.

വിശുദ്ധ കൊച്ചുത്രേസ്യയുടെ നിതാന്ത ഭക്തനാണ് ഫ്രാൻസീസ് പാപ്പ. റോമിൽ വത്തിക്കാൻ കൊട്ടാരത്തിനടുത്തുള്ള ഒരു ദേവാലയം. കുറെ ദിവസങ്ങളായി രാവിലെ കൃത്യം ഒൻപതുമണിക്ക് ദേവാലയത്തിലെത്തി അരമണിക്കൂറോളം മുട്ടിന്മേൽനിന്നു പ്രാർത്ഥിക്കുന്ന വൃദ്ധ വൈദികനെ ശ്രദ്ധിച്ചുതുടങ്ങി ദേവാലയചുമതലയുള്ള സന്യാസവൈദികർ. ഒരിക്കൽ പോലും ആ സന്ദർശനം വൈകാറില്ല. തന്റെ താമസസ്ഥലത്തുനിന്ന് നടത്തം തുടങ്ങി ഈ ദേവാലയത്തിലെത്തി ദീർഘമായ പ്രാർത്ഥന. പിന്നെ വത്തിക്കാൻ അരമനയിലേക്കു ദ്രുതഗതിയിലുള്ള നടത്തം.
സങ്കീർത്തിയുടെ ഉള്ളിൽനിന്നു സന്യാസവൈദികർ ഇദ്ദേഹത്തെ തന്നെ ശ്രദ്ധിക്കുക പതിവായിരുന്നു. പ്രാർത്ഥന കഴിഞ്ഞാലുടൻ വിശുദ്ധ കൊച്ചുത്രേസ്യയുടെ തിരുസ്വരൂപത്തിനു മുന്നിലെത്തും. അവിടെയും കൈകൂപ്പി കുറച്ചു നേരം. ഒടുവിൽ പ്രായംചെന്ന അമ്മച്ചിമാരെപ്പോലെ രൂപത്തിന്റെ കാലിൽ തൊട്ടു വന്ദിക്കും!
അങ്ങനെയൊരു ദിവസം ഒരു സന്യാസവൈദികൻ അതു കണ്ടുപിടിച്ചു. വൃദ്ധവൈദികന്റെ കറുത്ത ളോഹയിൽ ചുവന്ന ബട്ടണുകൾ: ''ഇദ്ദേഹം ഒരു കർദിനാളാണ്!''
പിറ്റേന്ന് തിടുക്കത്തിൽ പ്രാർത്ഥന കഴിഞ്ഞു മടങ്ങുന്ന അദ്ദേഹത്തിനു മുന്നിൽ ചെറുപ്പക്കാരനായ സന്യാസവൈദികനെത്തി. 
''അങ്ങൊരു കർദിനാളാണ്, അല്ലേ?''

''അതെ, ഞാൻ ബ്യൂണസ് ഐറിസിലെ ആർച്ച് ബിഷപ് ആണ്'' വിനയപൂർവമുള്ള മറുപടി.
അത്ഭുതം കൂറിനിന്നു ആ യുവവൈദികൻ: ''ഇങ്ങനെയുമുണ്ടോ കർദിനാൾമാർ!''
പുതിയ കാലത്തിനും പുതിയ ലോകത്തിനും വേണ്ടി ദൈവം കരുതിവച്ചിരുന്ന ഒരാൾ- അതാണ് ഫ്രാൻസീസ് മാർപാപ്പ. ഈ പുസ്തകം ആ വലിയ ജീവിതത്തിന്റെ നേർസാക്ഷ്യമാണ്.
അതെ, നമുക്കിടയിൽ ഇങ്ങനെയും ഒരാൾ...

ശലോമിൽ വന്നലേഖനം 
Written by  ശാന്തിമോൻ ജേക്കബ്

No comments:

Post a Comment