Help

For Best Viewing Please Use Google Chrome Browser, Download Malayalam Font1(manoramma),Font2(ML-TT Kartika)

വചനം മാംസമായി നമ്മുടെയിടയില്‍ വസിച്ചു. അവന്റെ മഹത്വം നമ്മള്‍ ദര്‍ശിച്ചു - കൃപയും സത്യവും നിറഞ്ഞതും പിതാവിന്റെ ഏകജാതന്‍േറതുമായ മഹത്വം.(യോഹന്നാ‌ന്‍1:14)

Monday, October 29, 2012

കൊച്ചുത്രേസ്യയുടെ കുഞ്ഞനിയൻ


''സ്‌നേഹത്തിന് ഒരിക്കലും മരിക്കാനാവില്ല. സമയത്തിന്റെ പരിമിതികളെക്കുറിച്ചുള്ള അറിവ് കൂടാതെ സ്‌നേഹിക്കുക.. നിനക്കുവേണ്ടി മരിക്കുകയാണ് എന്റെ ആഗ്രഹം.  സ്‌നേഹത്തിന്റെ ഈ പ്രവൃത്തി സ്വീകരിക്കുവാൻ വേണ്ടി എന്നെ മുഴുവനായും സമർപ്പിക്കുവാൻ ഞാൻ സന്നദ്ധനാണ്.''  - ദൈവദാസൻ മാർഷൽ വാൻ

ശുദ്ധരുടെ ജീവചരിത്രകൃതികളുള്ള ഒരു മേശയ്ക്കൽ ഇരിക്കുമ്പോൾ വാന്റെ മനസിൽ ഒരൊറ്റ പ്രാർത്ഥനയേ ഉണ്ടായിരുന്നുള്ളൂ, ''ദൈവമേ എന്നെ നയിച്ചാലും. എനിക്കുള്ള വഴി നീ തെളിച്ചുതന്നാലും.'' പുസ്തകങ്ങളിൽ ഏതൊന്നിനെയാണോ താൻ എടുക്കുന്നത് ആ പുസ്തകം താൻ വായിക്കും. അത് ദൈവത്തിന്റെ മറുപടിയായിരിക്കും. കണ്ണടച്ച് അവൻ ഒരു പുസ്തകത്തിൽ തൊട്ടു. കൈയിൽ കിട്ടിയ പുസ്തകത്തിന്റെ നേർക്ക് അവൻ ആകാംക്ഷയോടെ നോക്കി. 'ഒരാത്മാവിന്റെ കഥ'. അതായിരുന്നു പുസ്തകത്തിന്റെ പേര്. ആരാണ് എഴുതിയിരിക്കുന്നതെന്ന് അറിയാൻ അതിന്റെ ചുവട്ടിലേക്ക് നോക്കി.  ഈശോയുടെ വിശുദ്ധ കൊച്ചുത്രേസ്യ.

 ഇങ്ങനെയൊരു വിശുദ്ധയെക്കുറിച്ച് വാൻ ഇതിന് മുമ്പ് കേട്ടിട്ടുണ്ടായിരുന്നില്ല. ഈ പുസ്തകം ഇതിന് മുമ്പ് കണ്ടിരുന്നുമില്ല. ഒരുപാട് ചോദ്യങ്ങളും ചിന്തകളുംഅവന്റെ മനസിലേക്ക് കടന്നുവന്നു. എന്താണീ ആത്മാവിന്റെ കഥ? ആരാണീ കൊച്ചുത്രേസ്യ? അനേകം വിശുദ്ധരോട് താരതമ്യപ്പെടുത്താവുന്ന എന്ത് ഗുണമാണ് ഈ വിശുദ്ധയിലുള്ളത്? വാനിന് ആദ്യമാത്രയിൽ ഈർഷ്യയാണ് തോന്നിയത്. തന്റെ പ്രാർത്ഥനയ്ക്ക് ഉത്തരം നല്കാം എന്ന വാക്ക് ദൈവം തെറ്റിച്ചിരിക്കുന്നു. ചിലപ്പോൾ മറ്റനേകം വിശുദ്ധരുടേതുപോലെയുള്ള ജീവിതചിത്രമായിരിക്കാം കൊച്ചുത്രേസ്യായുടേതും. വാൻ അനുമാനിച്ചു. ജനനം മുതൽ മരണം വരെ ദൈവത്തോടൊത്തുള്ള അനുഭവങ്ങളും അത്യാഹ്ലാദങ്ങളും അനുഭവിച്ച് പുണ്യത്തിൽ വളർന്നവൾ.. അനേകം അത്ഭുതങ്ങൾ ചെയ്തവൾ.. ഒരു നേരം മാത്രം ഭക്ഷണം കഴിക്കുകയും അപ്പവും വെള്ളവും കഴിച്ച് ജീവിക്കുകയും ചെയ്തവൾ.. അവസാനതുള്ളി രക്തം ചിന്തും വരെ പ്രാർത്ഥനയിലും അനുസരണത്തിലും വിശുദ്ധിയിലും വ്യാപരിച്ചവൾ.. മരണമടഞ്ഞപ്പോൾ ശരീരത്തിൽ സുഗന്ധം പ്രസരിക്കുകയും കല്ലറയിങ്കൽ അത്ഭുതങ്ങൾ അരങ്ങേറുകയും ഒക്കെ~ചെയ്തു. ഒടുവിൽ സഭ വിശുദ്ധപദവിയിലേക്കുയർത്തി. ഇങ്ങനെയൊരു വഴിയിലൂടെയായിരിക്കാം തെരേസയുടെ ജീവിതവും പോകുന്നതെന്നെക്കെയാണ് വാൻ കരുതിയത്.

യഥാർത്ഥ തെരേസ ആരായിരുന്നു എന്നറിയാതെ താൻ നടത്തിയ അബദ്ധപൂർണ്ണമായ അനുമാനങ്ങളെക്കുറിച്ച് പിന്നീട് ആത്മകഥയിൽ വാൻ മനസ്തപിക്കുന്നു. ദൈവം നല്കിയ വാഗ്ദാനത്തിൽ വിശ്വസിച്ച് ഒടുവിൽ വാൻ പുസ്തകം തുറന്നു വായനയാരംഭിച്ചു: ഏതാനും പേജുകൾ വായിച്ചപ്പോഴേ വാൻ ന്റെ കവിളിലൂടെ കണ്ണീർച്ചാലുകളൊഴുകിത്തുടങ്ങി. അത്ഭുതകരമായ ഏതോ പരിണാമം അവന്റെ ഉള്ളിൽ സംഭവിക്കുകയായിരുന്നു. അതിനെക്കുറിച്ച് വാൻ രേഖപ്പെടുത്തിയത് ഇങ്ങനെയാണ്: ദൈവം സ്‌നേഹമാണെന്ന് ആ നിമിഷം എനിക്ക് മനസിലായി. തെരേസയെപ്പോലെ അനേകം കൊച്ചുകൊച്ചുകാര്യങ്ങളിലൂടെ വിശുദ്ധി പ്രാപിക്കാമെന്ന് ഞാൻ തിരിച്ചറിഞ്ഞു... അതൊരു പുഞ്ചിരിയാവാം.. ഒരു നോട്ടമാകാം.. സ്‌നേഹപൂർവ്വകമായ വാക്കാകാം.. സ്‌നേഹത്തോടെ എല്ലാം മററുള്ളവർക്കായി ചെയ്യുക.. അതെന്ത് സന്തോഷകരമായിരിക്കും! അന്നുമുതൽ വിശുദ്ധിയെക്കുറിച്ചുള്ള ചിന്ത എന്നെ ഭാരപ്പെടുത്തിയില്ല.. അനർഗളമായ ഒരു പ്രവാഹമായി എന്റെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു....''

അത് വാൻ ന്റെ സവിശേഷമായ യാത്രയുടെ ആരംഭമായിരുന്നു. തെരേസയുടെ ആത്മാവിന്റെ കഥ വാൻ ന്റെ ആത്മാവിന്റെ കഥയായി മാറുകയായിരുന്നു. തന്റെ ജീവിതം തെരേസ എഴുതിയതുപോലെയുള്ള അനുഭവം. തെരേസയുടെ ഒരു യെസ് അല്ലെങ്കിൽ ഒരു നോ അത് തന്റെ ചിന്തയിൽ നിന്നുള്ളതായി വാൻ ന് തോന്നി.  അവളുടെ ചിന്തകൾ, അവളുടെ ജീവിതത്തിലെ ചില സംഭവങ്ങൾ.. അവളുടെ കണ്ണുകൾ.. എല്ലാം എന്റേതുതന്നെയാണ്. എന്റെ ജീവിതവും ചിന്തകളും ഇതേപോലെ പകർത്തിയിരിക്കുന്ന മറ്റൊരു ഗ്രന്ഥമില്ല...ഈ ഒരു പുസ്തകം കണ്ടെത്തിയിരുന്നില്ല എങ്കിൽ എന്റെ ജീവിതം ഇതുപോലെയൊന്ന് ആകുമായിരുന്നില്ല എന്നുവരെ വാൻ എഴുതി.

പിറ്റേന്ന് രാവിലെ വാൻ ഉറക്കമുണർന്ന് പരിശുദ്ധ മറിയത്തിന്റെ ചിത്രത്തിന് മുമ്പിൽ മുട്ടുകുത്തി. ''പരിശുദ്ധ കന്യകേ, എന്റെ അമ്മേ, എന്റെ ജീവിതത്തിൽ ഇതുപോലെയൊരു സന്തോഷം ഞാൻ നടാടെയാണ് അനുഭവിക്കുന്നത് എന്നതാണ് സത്യം.. ഈ ദിവസം പുതിയൊരു വഴിയാണ് എനിക്ക് വെളിപ്പെടുത്തിത്തന്നിരിക്കുന്നത്. ഇന്നുമുതൽ അമ്മേ പുതിയ രീതിയിലും വഴിയിലും പൂർണ്ണതയോടെ ദൈവത്തെ സ്‌നേഹിക്കാൻ എന്നെ പഠിപ്പിക്കണമേ.. പൂർണ്ണമായ ബോധ്യത്തോടെ എന്നെത്തന്നെ ദൈവത്തിന് സമർപ്പിക്കാൻ എന്നെ സഹായിക്കണമേ.. എനിക്ക് ചെറുപുഷ്പത്തെ, ഈ വിശുദ്ധയെ  വഴികാട്ടിയായി  കിട്ടണമെന്ന് എനിക്കാഗ്രഹമുണ്ട്..''

അനന്തരം ഈശോയോടായി വാൻ പറഞ്ഞു: എന്റെ വിശ്വസ്തനായ ഏക ഗുരോ, ഈശോയേ, നിനക്കറിയാമല്ലോ ഞാൻ നിന്നെ സ്‌നേഹിക്കുന്നുവെന്നും നിന്റെ ആഗ്രഹമനുസരിച്ചാണ് ഞാൻ പ്രതികരിക്കുന്നതെന്നും. ഒരു വിശുദ്ധനാകണമെന്നുള്ള ആഗ്രഹം നീയാണ് എന്റെ ഹൃദയത്തിൽ അങ്കുരിപ്പിച്ചത്. അനേകം ആത്മാക്കളുടെ രക്ഷയ്ക്കായി, അനേകരെ ആശ്വസിപ്പിക്കുവാനായി ചെറിയ കാര്യങ്ങളിലൂടെ നിന്നെ മഹത്വപ്പെടുത്തിയ കൊച്ചുത്രേസ്യായുടെ കരങ്ങളെ നീ ഉപയോഗിച്ചു... കൊച്ചുത്രേസ്യായെ എനിക്ക് മാർഗ്ഗനിർദ്ദേശകയായി നീ നല്കിയാലും.. നിന്നെ എങ്ങനെയാണ് സ്‌നേഹിക്കേണ്ടതെന്ന് അവൾക്കെന്നെ പഠിപ്പിക്കാൻ കഴിയും..' 

അനന്തരം വാൻ ഒരു കുന്നിൻമുകളിലേക്ക് യാത്രയായി. മലമുകളിലെ നിശബ്ദതയിൽ പെട്ടെന്ന് ആരോ തന്നെ വിളിക്കുന്നതായി വാൻ അറിഞ്ഞു. ''വാൻ, വാൻ.. എന്റെ പ്രിയ സഹോദരാ..'' വാൻ ചുറ്റും തിരിഞ്ഞുനോക്കി. ആരാണ് വിളിക്കുന്നത്? ആരെയും കാണാനില്ല. പെട്ടെന്ന് വാൻ തിരിച്ചറിഞ്ഞു കേവലം മർത്ത്യഭാഷയല്ല താൻ കേട്ടത്. അലൗകികമായ ഏതോ ഒന്ന്.. ''ഓ! ഇതെന്റെ പ്രിയപ്പെട്ട സഹോദരി തെരേസയാണോ'' കരച്ചിലിനടുത്ത സ്വരത്തിൽ സന്തോഷത്തോടെ അവൻ ചോദിച്ചു.'' അതെ, ഇത് സത്യമായും നിന്റെ സഹോദരി തെരേസയാണ്.. ഇതാ, ഇപ്പോൾ ഈ നിമിഷം മുതൽ വ്യക്തിപരമായി നീയെന്റെ സഹോദരനായിരിക്കും. കാരണം നീയെന്നെ നിന്റെ സഹോദരിയായി തിരഞ്ഞെടുത്തു. ഇപ്പോൾ മുതൽ നമ്മുടെ രണ്ട് ആത്മാക്കൾ ദൈവസ്‌നേഹത്തിൽ ഒന്നായിരിക്കും. ഈ നിമിഷം മുതൽ എന്റെ ജീവിതത്തിലെ സ്‌നേഹത്തെക്കുറിച്ചുള്ള മനോഹരമായ ചിന്തകൾ അറിയാൻ നിന്നെ ഞാൻ അനുവദിക്കും.. ദൈവമാണ് ഈ സംഗമം അനുവദിച്ചിരിക്കുന്നത്. ഈ ലോകത്ത് ജീവിച്ചിരുന്ന കാലത്ത് സ്‌നേഹത്തെക്കുറിച്ചുള്ള വലിയ പാഠങ്ങൾ എന്റെ ആത്മാവ് ഗ്രഹിച്ചിരുന്നതിനെക്കാൾ ദൈവം എന്നെ പഠിപ്പിച്ചു. അവിടുത്തെ വേലയുടെ ചെറിയ ശുശ്രൂഷകനും സഹായിയുമാകാൻ ദൈവം നിന്നെ തിരഞ്ഞെടുത്തിരിക്കുന്നു.. ദൈവം നമ്മുടെ പിതാവാണ്.. അവിടുന്ന് സ്‌നേഹമാണ്.. അവിടുത്തെ നന്മയും കാരുണ്യവും അപരിമേയമാണ്. നമ്മുടെ ജീവിതത്തിന്റെ എല്ലാ വിശദാംശങ്ങളും അവിടുന്ന് സാകൂതം വീക്ഷിക്കുന്നുണ്ട്.. നമ്മുടെ ആദിമാതാപിതാക്കന്മാർ പാപം ചെയ്ത് അവിടുന്നിൽ നിന്ന് അകന്നുപോയപ്പോൾ ദൈവം തന്റെ ഏകമകനെ തന്നെ അയച്ചു.. ക്രിസ്തു വന്നത് തന്റെ സഹോദരരോട് പിതാവിന്റെ സ്‌നേഹത്തെക്കുറിച്ച് സംസാരിക്കാനാണ്... ദൈവത്തിന്റെ മക്കളായിരിക്കുന്നതിൽ നാം യഥാർത്ഥത്തിൽ ഭാഗ്യവാന്മാരാണ്.. ദൈവത്തെ ഒരിക്കലും ഭയപ്പെടരുത്.. അവിടുന്ന് സ്‌നേഹമുള്ള പിതാവാണ്. എങ്ങനെ സ്‌നേഹിക്കണം എന്ന് മാത്രമേ അവിടുത്തേയ്ക്ക് അറിയൂ.. ദൈവം സുഹൃത്താണെന്ന് തുറന്ന് പറയുന്നതിൽ ഒരിക്കലും മടിക്കരുത്.. നിന്റെ മനസിൽ തോന്നുന്നതെല്ലാം നീ അവിടുത്തോട് തുറന്ന് പറയണം.. സുഹൃത്തുക്കളുടെ പരിഹാസം, ഒറ്റപ്പെടൽ, നിന്റെ കണ്ണീര്.. സന്തോഷം..''

അപ്പോൾ വാൻ തെരേസയെ സംശയിച്ചു. ''ഞാനിവയൊക്കെ എന്തിന് പ്രത്യേകമായി ദൈവത്തോട് പറയണം? അവിടുത്തേയ്ക്ക് ഇതെല്ലാം അറിയാമല്ലോ? ''നീ പറഞ്ഞത് ശരിയാണ് എന്റെ കൊച്ചു സഹോദരാ.. എങ്കിലും നിന്റെ ഹൃദയത്തിൽ നിന്ന് പുറപ്പെടുന്ന ഏറ്റവും ആത്മാർത്ഥതയുള്ള വാക്ക്‌കേൾക്കാൻ അവിടുന്ന് ആഗ്രഹിക്കുന്നു... നീ സന്തോഷം അനുഭവിക്കുകയാണെന്ന് കരുതൂ, അപ്പോൾ ആ സന്തോഷം നീ ദൈവത്തിന് സമ്മാനിക്കൂ. ദമ്പതികൾ പരസ്പരം സ്‌നേഹിക്കുമ്പോൾ, ഒരാൾ മറ്റെയാളെ സ്‌നേഹിക്കുമ്പോൾ ആ സ്‌നേഹത്തോട് അവർക്കെന്തുമാത്രം നന്ദിയുണ്ടായിരിക്കും? അതുപോലെ നിന്റെ സന്തോഷം നീ ദൈവത്തിന് നല്കുമ്പോൾ ദൈവം സന്തോഷിക്കും. നീ ദു:ഖിതനാണോ ആ അവസ്ഥ ദൈവത്തോട് പറയുക, ദൈവമേ ഞാൻ വളരെ അസന്തുഷ്ടനാണ് എന്ന്.. ഈ സങ്കടം ക്ഷമയോടെ സ്വീകരിക്കാൻ എന്നെ സഹായിക്കണമേയെന്ന് പ്രാർത്ഥിക്കൂ..''

ആദ്യസമാഗമം അവസാനിക്കുന്നതിന് മുമ്പ് തെരസേ വാൻ നോട് ഇങ്ങനെ തുടർന്നു: ഞാൻ നിന്നെ സ്‌നേഹിക്കുന്നു.. കാരണം എന്റെ സ്‌നേഹത്തിന്റെ സൗഹൃദത്തിൽ നീ അംഗമാണ്.. എന്റെ പ്രിയ സഹോദരാ, നീയും സ്വർഗീയ പിതാവുമായുള്ള ബന്ധത്തിൽ ഒരിക്കലും കുറവുണ്ടാകരുത്.. എന്റെ ഉപദേശങ്ങളെ സ്വീകരിക്കുന്നതിൽ വിമുഖത കാണിക്കരുത്.. നമുക്ക് പിരിയാൻ സമയമായി.. നമ്മൾ വീണ്ടും കണ്ടുമുട്ടും.. സംസാരിക്കും... പോകും മുമ്പ് ഞാൻ നിനക്കൊരു ചുംബനം തരട്ടെ..'' ആ സമയത്ത് വാൻ ന്റെ കവിളത്ത് തട്ടി സുഖദമായ ഒരു കാറ്റ് കടന്നുപോയി.

***************************
നോർത്ത് വിയറ്റ്‌നാമിൽ 1928 മാർച്ച് 15 നാണ് ജോവാച്ചിം നൗയെൻ വാൻ താൻ ജനിച്ചത്. ചൂതാട്ടക്കാരനും മദ്യപാനിയുമായ ഒരു തയ്യൽക്കാരനായിരുന്നു പിതാവ്.  വയലുകളിൽ പണി ചെയ്ത് ജീവിക്കാൻ നിർബന്ധിക്കപ്പെട്ട സ്ത്രീയായിരുന്നു അമ്മ. ഉത്തമകത്തോലിക്കയായ സ്ത്രീയായിരുന്നു അവർ. ലീ എന്ന് പേരുള്ള സഹോദരനും ടീ എന്നു പേരുള്ള സഹോദരിയും വാൻ താൻ ന് ഉണ്ടായിരുന്നു.  നന്നേ ചെറുപ്പം മുതൽ ദയാലുവും സ്‌നേഹസമ്പന്നനുമായിരുന്നു വാൻ. ദൈവികകാര്യങ്ങളിലും അവൻ നിഷ്ഠ പുലർത്തിയിരുന്നു. പ്രത്യേകിച്ച് മാതാവിനോട്.. മാതാവിനോടുള്ള ആദരസൂചകമായി കൂട്ടുകാർക്കും സഹോദരങ്ങൾക്കുമൊപ്പം പ്രദക്ഷിണം നടത്തുക വാന്റെ കുട്ടിക്കാല വിനോദങ്ങളിൽ ഒന്നായിരുന്നു. പ്രാർത്ഥിക്കുവാനും അമ്മയോടൊപ്പം കൊന്ത ചൊല്ലാനും അവൻ ഉത്സാഹിച്ചു. ആറാം വയസിൽ വാന്റെ പ്രഥമ ദിവ്യകാരുണ്യസ്വീകരണം നടന്നു. ആ ദിവസത്തെക്കുറിച്ച് വാൻ പിന്നീട് അനുസ്മരിക്കുന്നത് ഇങ്ങനെയാണ്: ഒടുവിൽ ആ സമയം ആഗതമായി.. ഏറെക്കാലമായി കാത്തിരുന്ന സമയം.. സ്‌നേഹത്തിന്റെ അപ്പം സ്വീകരിക്കുവാൻ വേണ്ടി ജാഗ്രതയോടെ നാവ് നീട്ടി.. അവാച്യമായ സന്തോഷം എന്റെ ഹൃദയത്തിൽ നിറഞ്ഞു.. അപാരമായ സാഗരത്തിലെ ഒരു തുള്ളി ജലമാണ് ഞാനെന്ന് എനിക്കപ്പോൾ തോന്നി..''

പ്രഥമ ദിവ്യകാരുണ്യസ്വീകരണത്തിന് ശേഷം എല്ലാ ദിവസവും വാൻ ദിവ്യകാരുണ്യം സ്വീകരിച്ചിരുന്നു. അങ്ങനെ ഓരോ തവണയും ദിവ്യകാരുണ്യം സ്വീകരിക്കുമ്പോഴും വാന്റെ മനസിൽ ഒരാഗ്രഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ''എനിക്കൊരു വൈദികനാകണം.. ക്രിസ്തുവിനെ അറിഞ്ഞിട്ടില്ലാത്തവരുടെയിടയിൽ ദൈവവചനം പ്രഘോഷിക്കണം..''
ഏഴാം വയസിൽ വാന്റെ സ്‌കൂൾ ജീവിതം ആരംഭിച്ചു. കുട്ടികളോട് നിർദാക്ഷിണ്യമായി പെരുമാറുന്നവരായിരുന്നു അധ്യാപകർ. തന്മൂലം വാൻ ന് കഠിനമായ ശിക്ഷാമുറകൾ ഏറ്റുവാങ്ങേണ്ടി വന്നു. ദിനം പ്രതി അവൻ വിളറിയും ക്ഷീണിച്ചും കാണപ്പെട്ടു. ഈ ഒരു സാഹചര്യത്തിൽ  വാന്റെ അമ്മ ഇടവകവൈദികനായ ഫാ. ജോസഫ് വാൻ നാ യുടെ സഹായം തേടി. ഹൗസ് ഓഫ് ഗോഡ് എന്ന പേരിൽ മതപരമായ ഒരു സ്ഥാപനം അദ്ദേഹം ആരംഭിച്ചിരുന്നു. 

മതപരമായ അറിവുകൾക്കൊപ്പം സ്‌കൂൾ വിദ്യാഭ്യാസവും അവിടെ നല്കി. സമർത്ഥരായ വിദ്യാർത്ഥികൾക്ക് സെമിനാരി വിദ്യാഭ്യാസത്തിനുള്ള തുടർസാധ്യതകളും ഉണ്ടായിരുന്നു. അവിടെ സമർത്ഥനായ വിദ്യാർത്ഥി എന്ന ലേബലിൽ അറിയപ്പെടാൻ വാൻ ന് അധികസമയം വേണ്ടിവന്നില്ല. എന്നാൽ വിധിവൈപരീത്യമെന്ന് പറയട്ടെ, മുൻകാലങ്ങളിൽ ഉണ്ടായിരുന്നതുപോലെയുള്ള കഠിനമായ ശിക്ഷാവിധികൾ അകാരണമായി ഇവിടെയും വാൻ ന് ഏറ്റുവാങ്ങേണ്ടിവന്നു. പ്രഫസർ വിൻഹ് എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. സ്വകാര്യമുറിയിലേക്ക് വിളിച്ചുവരുത്തി വാൻനെ തലങ്ങും വിലങ്ങും അടിച്ച് ശരീരം പൊട്ടിക്കുകയായിരുന്നു അയാളുടെ വിനോദം. അതിന് കാരണം പറയുന്നതാവട്ടെ കറയറ്റ ജീവിതം പഠിപ്പിക്കുക യാണെന്നും. എന്നാൽ ഇക്കാര്യം ആരോടും പറയരുതെന്ന ഭീഷണിയും ഉണ്ടായിരുന്നു. എങ്കിലും ആ രഹസ്യം പുറത്തുവരിക തന്നെ ചെയ്തു. വാന്റെ തുണിയിൽ അലക്കുകാരി ചോരപ്പാടുകൾ കണ്ടെത്തിയതോടെയായിരുന്നു അത്. സംഭവിച്ചത് എന്തെന്ന് ഫാ. വാൻ നിഹിന് വ്യക്തമായത് വാന്റെ രക്ഷയ്ക്ക് കാരണമായി.

മറ്റ് വിദ്യാർത്ഥികൾക്കുള്ള ഒരു റോൾ മോഡൽ എന്ന നിലയിലാണ് ഫാ. വാൻ നിഹ്, വാൻ നെ അവതരിപ്പിച്ചത്. കാറ്റക്കിസ്റ്റുകളായ മറ്റ് വിദ്യാർത്ഥികൾ തീരെ ആവേശമില്ലാത്തവരായിരുന്നു. സ്വഭാവികമായും വാൻനെ ഇത് അവരുടെ ശത്രുവാക്കി. വാനിനെതിരെ കുറ്റം കണ്ടുപിടിച്ച് അവനെ ശല്യപ്പെടുത്തുക എന്നത് വ്രതം പോലെ അവർ ഏറ്റെടുത്തതോടെ ആ ജീവിതം വീണ്ടും ദുരിതമയമായി. അപ്പോഴെല്ലാം പ്രാർത്ഥനയിലും ജപമാലയിലും വാൻ അഭയം കണ്ടെത്തുകയായിരുന്നു.

ഈ സമയം തന്നെ വാന്റെ കുടുംബത്തിലും ദുരിതങ്ങൾ വിരുന്നിനെത്തി. ഒരു വെള്ളപ്പൊക്കം കുടുംബത്തിന്റെ മുഴുവൻ സമ്പാദ്യവും തിരികെ വരാത്തവിധം കവർന്നെടുത്തുകൊണ്ടുപോയി. നിരുത്തരവാദിയായ കുടുംബനാഥൻ മൂലം കുടുംബത്തിന്റെ അവസ്ഥ വീണ്ടും പരിതാപകരമായി. വാൻ ന് പണം അയ്ക്കാനോ വസ്ത്രം അയ്ക്കാനോ ആ അമ്മയ്ക്ക് കഴിഞ്ഞില്ല..
 നാളുകൾക്ക് ശേഷം ഏതാനും സുഹൃത്തുക്കളുമൊപ്പം സെമിനാരിയിൽ ചേരുക എന്ന ആഗ്രഹത്തോടെ വാൻ ഹൗസ് ഓഫ് ഗോഡിൽ നിന്ന് യാത്രയായി. പക്ഷേ അവരെ സ്വീകരിക്കുന്ന ഒരു സെമിനാരി കിട്ടാത്തതിനാൽ വാനിന് തിരികെ പോരേണ്ടി വന്നു. പിന്നീട് ഒരു വീട്ടുവേലക്കാരന്റെ ജീവിതമാണ് വാനിന് നയിക്കേണ്ടിവന്നത്. പന്ത്രണ്ടാം വയസിൽ ഒരു സർട്ടിഫിക്കറ്റ് ലഭിച്ചുവെങ്കിലും അത് വിദ്യാഭ്യാസം തുടരാനുള്ള സാഹചര്യമുണ്ടാക്കിയില്ല. ഒരു തെരുവ് യാചകനായി അലഞ്ഞുതിരിഞ്ഞ് ജീവിക്കേണ്ട വിധിവൈപരീത്യവും വാനിനുണ്ടായി. ''മറ്റുള്ളവർക്ക് മുമ്പിൽ കൈ നീട്ടി ഭിക്ഷ യാചിക്കുകയായിരുന്നു എന്റെ അന്നത്തെ ജീവിതം... അലഞ്ഞുതിരിഞ്ഞ് നടക്കുന്ന ഒരുവനെ സംബന്ധിച്ച് ജീവിതം അത്ര ദരിദ്രമല്ലെന്ന് എനിക്ക് മനസ്സിലായി... ക്രിസ്തുവിന് വേണ്ടി സഹിക്കുന്നതിൽ എന്റെ ഉള്ളിൽ സമാധാനവും സന്തോഷവും അപ്പോഴും നിറഞ്ഞിരുന്നു.. പാപം ഒഴിവാക്കണമെന്നും ദൈവത്തിന് സങ്കടമുണ്ടാക്കുന്ന ഒന്നും ചെയ്യരുതെന്നും എനിക്കറിയാമായിരുന്നു...'' വാന്റെ നോട്ടം എല്ലായ്‌പ്പോഴും ഈശോയിലേക്കും പരിശുദ്ധ മറിയത്തിലേക്കും മാത്രമായിരുന്നു. അതുകൊണ്ടാണ് പരീക്ഷണങ്ങളിലും ദുരിതങ്ങളിലും പിടിച്ചുനില്ക്കാൻ അദ്ദേഹത്തിന് കഴിഞ്ഞത്. ഒരു ദിവസം തന്റെ മനസ്സിന്റെ ഭാരങ്ങൾ ഒരു പുരോഹിതനോട് പങ്കുവയ്ക്കാൻ വാനിന് അവസരമുണ്ടായി. ''ഈ പരീക്ഷണങ്ങളെല്ലാം നീ ദൈവത്തിന് സമർപ്പിക്കൂ.. ദൈവം നിനക്ക് കുരിശുകൾ നല്കുന്നത് അവിടുന്ന് നിന്നെ തിരഞ്ഞെടുത്തു എന്നതിന്റെ അടയാളമാണ്..'' പുരോഹിതന്റെ വാക്കുകൾ വാന്റെ ഹൃദയത്തിന് വലിയ ആശ്വാസമാണ് നല്കിയത്.

1942 ൽ   വാൻ ന് സെമിനാരിയിൽ പ്രവേശനം കിട്ടി. എന്നാൽ ആറുമാസങ്ങൾക്ക് ശേഷം ഫണ്ടിന്റെ അപര്യാപ്തത മൂലം സെമിനാരി അടച്ചുപൂട്ടേണ്ടി വന്നു. പക്ഷേ ക്വാങ് യെൻ എന്ന സ്ഥലത്തെ സെന്റ് തെരേസ ഓഫ് ദ ചൈൽഡ് ജീസസ് എന്ന സെമിനാരിയിൽ തുടർവിദ്യാഭ്യാസം നടത്താൻ രണ്ട് ഡൊമിനിക്കൻ വൈദികരുടെ സഹായത്താൽ വാൻ ന് സാധിച്ചു. 

***********************
അന്ന്, ആ കുന്നിൻമുകളിൽ വച്ച് ഒരു നേർത്ത തലോടലായി കൊച്ചുത്രേസ്യ വന്ന നാൾ മുതൽ വാന്റെ ജീവിതത്തിൽ പിന്നെയും മാറ്റങ്ങൾ സംഭവിക്കുകയായിരുന്നു. വാൻ ന്റെ സന്തതസഹചാരിയും ആത്മീയോപദേഷ്ടാവുമായി തെരേസ മാറി. വാൻ ന്റെ മനസിൽ ഒരാഗ്രഹമേ ഉണ്ടായിരുന്നുള്ളൂ. ഒരു പുരോഹിതനാകുക. അതിന് വേണ്ടി ആത്മീയവും ഭൗതികവുമായി എന്തു കഷ്ടപ്പാടുകൾ സഹിക്കുവാനും അവൻ സന്നദ്ധനായിരുന്നു. പക്ഷേ ഒരു ദിവസം തെരേസ അവനോട് പറഞ്ഞു: എനിക്ക് നിന്നോട് പ്രത്യേകമായി ഒരു കാര്യം പറയുവാനുണ്ട്. അത് നിന്നെ വളരെ സങ്കടപ്പെടുത്തുന്ന ഒരു കാര്യമായിരിക്കും. നീ ഒരിക്കലും ഒരു വൈദികനാകില്ലെന്ന് ദൈവം എന്നോട് പറഞ്ഞിട്ടുണ്ട്..'' വാനെ സംബന്ധിച്ച് ഹൃദയഭേദകമായിരുന്നു ആ വാർത്ത. അവൻ ഉറക്കെ കരഞ്ഞുകൊണ്ട് പറഞ്ഞു: വൈദികനാകുകയില്ലെങ്കിൽ പിന്നെ ഞാനെന്തിനാണ് ജീവിച്ചിരിക്കുന്നത്?'' തെരേസ അവനെ ആശ്വസിപ്പിച്ചു ''വാൻ, എന്റെ കൊച്ചനിയാ ദൈവം നിന്റെ അപ്പസ്‌തോലപ്രവർത്തനം മറ്റൊരു മേഖലയിൽ വിനിയോഗിക്കാനാണ് ആഗ്രഹിച്ചിരിക്കുന്നത്. നീ എന്തുകൊണ്ടാണ് അത്തരമൊരു സാധ്യതയെക്കുറിച്ച് ചിന്തിക്കാത്തത്? സ്വർഗീയപിതാവിന്റെ അഭീഷ്ടത്തിന് കീഴടങ്ങുക.. തുടർന്ന് ആത്മാവിന്റെ കഥയിലെ ഒരു പ്രധാന ഭാഗത്തേയ്ക്ക് തെരേസ അവന്റെ ശ്രദ്ധ തിരിച്ചു. സ്‌നേഹം എല്ലാ ദൈവവിളിയിലും അടങ്ങിയിരിക്കുന്നു എന്ന് ഞാൻ മനസിലാക്കുന്നു.. എല്ലാറ്റിനും മീതെയുള്ളത് സ്‌നേഹമാണ്.. അത് എല്ലാ കാലത്തെയും ദേശത്തെയും ആലിംഗനം ചെയ്യുന്നു.. സ്‌നേഹം. നിത്യമായ വാക്കാണത്..''

''തെരേസ, എന്റെ പെങ്ങളേ, ഏതുതരത്തിലുള്ള ദൈവവിളിയാണ് എനിക്കായി ഒരുക്കിയിരിക്കുന്നത്?  ഞാനൊരു വൈദികനാകുകയില്ലെങ്കിൽ...'' ''നീയൊരു ആശ്രമജീവിതത്തിലേക്ക് പ്രവേശിക്കും. അവിടെ നീ നിന്നെത്തന്നെ പൂർണ്ണമായി ദൈവത്തിന് നല്കും..''

1942-43 ലെ ഒരു മഞ്ഞുകാലം. ഒരു  സ്വപ്‌നം വാനിന് ഉണ്ടായി. അതേക്കുറിച്ച് അദ്ദേഹത്തിന്റെ വാക്കുകൾ: 'കട്ടിലിന് സമീപം തലയ്ക്കൽ ഒരാൾ നില്ക്കുന്നത് ഞാൻ കണ്ടു. അദ്ദേഹം വളരെ ഉയരമുള്ളവനും കറുത്ത വസ്ത്രം ധരിച്ചവനുമായിരുന്നു.. അപാരമായ കരുണ ആ മുഖത്ത് നിറഞ്ഞുനിന്നിരുന്നു.. അദ്ദേഹം എന്നോട് ഒരു ചോദ്യം ചോദിച്ചു: എന്റെ കുഞ്ഞേ, നിനക്ക് ആഗ്രഹമുണ്ടോ.. ആ ചോദ്യം പൂർണ്ണമാകുന്നതിന് മുമ്പ് ഞാൻ മറുപടി പറഞ്ഞു. യെസ്. ഏതാനും ദിവസങ്ങൾക്ക് ശേഷം ഹൗസിലെ ഒരു പ്രതിമ വാൻ കാണാനിടയായി. സ്വപ്‌നത്തിൽ കണ്ട രൂപത്തോട് നല്ല സാദൃശ്യം ഉണ്ടായിരുന്നു ആ പ്രതിമയ്ക്ക്.. റിഡംപ്റ്ററിസ്റ്റ് സഭയുടെ സ്ഥാപകനായ വിശുദ്ധ അൽഫോൻസ് ലിഗോരിയുടേതായിരുന്നു അത്. അധികം വൈകാതെ തെരേസ അവന് വെളിപ്പെടുത്തി ഒരു റിഡംപ്റ്ററിസ്റ്റ് സഹോദരനാകുക എന്നതായിരിക്കും അവന്റെ നിയോഗമെന്ന്.. എന്നാൽ  വരാൻ പോകുന്ന ചില പരീക്ഷണങ്ങളെക്കുറിച്ച് തെരേസ മുന്നറിയിപ്പും നല്കിയിരുന്നു. എന്റെ കുഞ്ഞനിയാ, പരീക്ഷണങ്ങളുടെ വഴിയേ മുള്ളുകളുടെ വഴിയേ ആയിരിക്കും നീ നടക്കാൻ പോകുന്നത്. ആകാശം ഇപ്പോൾ തെളിഞ്ഞതായിരിക്കും. പക്ഷേ അധികം വൈകാതെ അത് മേഘാവൃതമാകും. നിനക്ക് കണ്ണീരു പൊഴിക്കേണ്ടിവരും.. നിനക്ക് നിന്റെ സന്തോഷം നഷ്ടമാകും.. ലോകം ക്രിസ്തുവിനോട് ചെയ്തതുപോലെ നിന്നോടും ചെയ്യും.. പക്ഷേ നീ ഭയപ്പെടരുത്.. ക്രിസ്തു അപ്പോഴും നിന്റെ ആത്മാവിൽ ജീവിക്കുന്നുണ്ടാവും.... ഈലോകത്തിൽ സഹനം നിന്റെ സ്‌നേഹത്തിന്റെ അടയാളമായിരിക്കും.. സഹനം നിന്റെ സ്‌നേഹത്തിന് അർത്ഥവും മൂല്യവും നല്കും..''

 ഹാനോയിയിലെ റിഡംപ്റ്ററിസ്റ്റ് ഭവനത്തിലാണ് വാൻ അംഗമായത്. ഹെൽപ്പറുടെ ഉത്തരവാദിത്വമാണ് ആദ്യം അവനിൽ ചുമത്തപ്പെട്ടിരുന്നതെങ്കിലും പിന്നീട് പോസ്റ്റുലന്റായി. ബ്രദർ മാഴ്‌സൽ എന്ന പേരാണ് അവൻ സ്വീകരിച്ചത്. വ്രതവാഗ്ദാനത്തിന് ശേഷം ക്രിസ്തു സംസാരിക്കുന്നത് അവൻ കേട്ടു. എന്റെ മകനേ, മാനവകുലത്തോടുള്ള സ്‌നേഹത്തെപ്രതി നീ നിന്നെത്തന്നെ പൂർണ്ണമായി സമർപ്പിക്കുക.

തന്റെ ശരീരത്തെ സഹനങ്ങൾക്കായി വിട്ടുകൊടുക്കാനാണ് ദൈവം ആഗ്രഹിക്കുന്നതെന്ന് വാന്നിന് മനസിലായി. നിന്ദനം.. പീഡനം... ഈശോയുടെ പീഡാസഹനത്തോട് ഇവയെല്ലാം ചേർത്തുവച്ച് വൈദികരുടെ വിശുദ്ധിക്കുവേണ്ടി പ്രാർത്ഥിക്കുവാനാണ് ഈശോ ആവശ്യപ്പെട്ടത്.

***************
വാന്റെ ജീവിതത്തിലെ മറ്റൊരു ഘട്ടം കമ്മ്യൂണിസ്റ്റ് പീഡനങ്ങളുമായി ബന്ധപ്പെട്ടുള്ളതാണ്. 1954 ജൂലൈ. നോർത്ത് വിയറ്റ്‌നാം കമ്മ്യൂണിസ്റ്റ് അധിനിവേശത്തിലായി. ക്രൈസ്തവ സുരക്ഷയ്ക്ക് ഭീഷണി ഉയർന്ന ആ സാഹചര്യത്തിൽ ക്രിസ്ത്യാനികൾ സൗത്ത് വിയറ്റ്‌നാമിലേക്ക് ഓടിപ്പൊയ്‌ക്കൊണ്ടിരുന്നു. ഹാനായിലെ റിഡംപ്റ്ററിസ്റ്റ് ഭവനത്തിൽ ഏതാനും റിഡംപ്റ്ററിസ്റ്റുകൾ അവശേഷിച്ചു. ക്രിസ്ത്യാനികളുടെ സുരക്ഷയെ പ്രതിയായിരുന്നു അത്. 

അവർക്കിടയിലേക്ക് മടങ്ങാൻ, 1950 ൽ വിയറ്റ്‌നാമിലെ സായിഗോണിലേക്ക് പുറപ്പെട്ട വാൻ തീരുമാനിച്ചു. ഈശോ ആവശ്യപ്പെട്ടതുപ്രകാരമായിരുന്നു അത്. കമ്മ്യൂണിസ്റ്റ് ദ്രോഹങ്ങൾക്കിടയിലും ക്രിസ്തുവിനെ സ്‌നേഹിക്കാൻ സന്നദ്ധരായ കുറെപേർ അവിടെയുണ്ട്. അവിടേയ്ക്ക് ഞാൻ പോകുന്നു..'' ഏതാനും ദിവസങ്ങൾക്ക് ശേഷം സഹോദരി ആനി മേരിക്ക് എഴുതിയ ഒരു കത്തിൽ വാൻ ഇങ്ങനെ കുറിച്ചു. 'മിക്കവാറും എന്റെ എല്ലാ സങ്കടങ്ങളും വിട്ടൊഴിഞ്ഞുപോയിരിക്കുന്നു.. ഇപ്പോൾ ഒന്നുമാത്രമേ എന്റെ ചിന്തയുള്ളൂ.. ഞാൻ ഹാനോയിലേക്ക് വന്നില്ലായിരുന്നുവെങ്കിൽ....ദൈവത്തിന്റെ സ്വരത്തിനെതിരെയുള്ള എന്റെ മർക്കഷ്ടമുഷ്ടിയാകുമായിരുന്നു അത്..'

1955 മെയ് 7. ചന്തയിലെത്തിയതായിരുന്നു വാൻ. അവിടെ ആളുകൾ തെക്കുള്ള ഗവൺമെന്റിനെ വിമർശിച്ചും കുറ്റപ്പെടുത്തിയും സംസാരിക്കുന്നത് വാൻ കേൾക്കാനിടയായി. മാർഷൽ അതിനോട് ഇങ്ങനെയാണ് പ്രതികരിച്ചത്.'' ഞാൻ അവിടെ നിന്ന് എത്തിയതേയുള്ളൂ. അവിടെത്തെ ഗവൺമെന്റ് ഒരിക്കലും ഇങ്ങനെ ചെയ്യില്ല..'' 

തൂണിനും കാതുകളും കണ്ണുകളുമുള്ള കമ്മ്യൂണിസ്റ്റുകാർ ഇത് കേട്ടുവെന്ന് ഏതാനും നിമിഷങ്ങൾക്കുള്ളിൽ അറസ്റ്റ് ചെയ്യപ്പെട്ടപ്പോൾ മാത്രമേ വാൻ അറിഞ്ഞുള്ളൂ.  പിന്നീട് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഓഫീസിലേക്കും അവിടെ നിന്ന് ജയിലിലേക്കും. അഞ്ച് മാസങ്ങൾക്ക്  ശേഷം ഹാനായിയിലെ സെൻട്രൽ ജയിലിലേക്ക്.. അവിടെ വച്ച് അനേകം വൈദികരെയും കത്തോലിക്കരെയും കണ്ടുമുട്ടാനിടയായി. ജീവനും ആരോഗ്യവും രക്ഷിച്ചെടുക്കാൻ ആയാസരഹിതമായ ചില മാർഗ്ഗങ്ങൾ വേണമെങ്കിൽ വാൻ ന് ആർജ്ജിച്ചെടുക്കാമായിരുന്നു. ജയിലിൽ നിന്ന് അദ്ദേഹം സുപ്പീരിയർക്കെഴുതി. ജീവിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നതെങ്കിൽ അതിനെനിക്ക് ഒരെളുപ്പവഴിയുണ്ട്.. അങ്ങയെ കുറ്റപ്പെടുത്തി സംസാരിച്ചാൽ മാത്രം മതി.. അങ്ങ് വിഷമിക്കരുത്. ഞാനതിന് ഒരിക്കലും തയ്യാറല്ല..'' ബ്രെയിൻവാഷിംങ് മുറയ്ക്ക് നടക്കുന്നുണ്ടായിരുന്നു.. ശത്രുക്കൾ ക്രിസ്തീയ വിശ്വാസത്തിൽ നിന്ന് അദ്ദേഹത്തെ വ്യതിചലിപ്പിച്ചെടുക്കാൻ  അടവുകൾ പലതും പയറ്റിനോക്കി. സ്‌നേഹത്തിന്റെ ആയുധത്തിനല്ലാതെ മറ്റൊന്നിനും വാനെ അടർത്തിമാറ്റാനായിരുന്നില്ല...സ്‌നേഹത്തിന്റെ ഇരയായിരുന്നു വാൻ.. സ്‌നേഹമായിരുന്നു അവന്റെ സന്തോഷം.
അറസ്റ്റ് കഴിഞ്ഞ് ഒരു വർഷത്തിന് ശേഷം ശാന്തനും ആത്മസംയമനം ഉള്ളവനുമായി ഹാനായിലെ കോടതിക്ക് മുമ്പാകെ വാൻ പ്രത്യക്ഷപ്പെട്ടു. കുമ്പസാരം നടത്തി കമ്മ്യൂണിസ്റ്റ് അനുഭാവിയായിത്തീരാനുള്ള സാധ്യതയെ തള്ളിക്കളഞ്ഞതിന്റെ പേരിൽ പതിനഞ്ച് വർഷം കഠിന തടവിന് അദ്ദേഹത്തെ വിധിച്ചു. റീ എഡ്യുക്കേഷൻ ക്യാമ്പ് എന്നാണ് അത് അറിയപ്പെട്ടത്. ഒന്നാം നമ്പർ ക്യാമ്പിലേക്കായിരുന്നു അദ്ദേഹത്തിന്റെ നിയമനം. കഠിനമായ ജോലികൾ അവിടെ നിർബന്ധിതപൂർവ്വം ചെയ്യേണ്ടിവന്നു. അവിടെവച്ച് അനേകം കത്തോലിക്കരെ കാണാൻ അദ്ദേഹത്തിന് സാധിച്ചു. ഒരു ഇടവക വൈദികനെക്കാൾ തിരക്കുപിടിച്ചതായിരുന്നു അദ്ദേഹത്തിന്റെ അവിടുത്തെ ദിനങ്ങൾ. അനേകർ ആത്മീയോപദേശങ്ങൾക്കും ആശ്വാസത്തിനുമായി മാർഷൽ വാനിനെ സന്ദർശിച്ചു. ഈ ക്യാമ്പിൽവച്ച് മരിക്കുവാൻ പോലും മാർഷൻ വാൻ സന്നദ്ധനായിരുന്നു. ദൈവം എന്താണോ ആവശ്യപ്പെടുന്നത് അത് പൂർണ്ണാർത്ഥത്തിൽ നിറവേറ്റുക എന്നതിനപ്പുറം മാർഷൽ വാനിന്ന് മറ്റൊന്നും  ആവശ്യമുണ്ടായിരുന്നില്ല. മരണസന്നദ്ധത വെളിവാക്കിയപ്പോഴെല്ലാം ഈശോ പറഞ്ഞു. ''നീ ജീവിച്ചിരിക്കണം.. അനേകം ആത്മാക്കൾക്ക് നിന്നെക്കൊണ്ട് ആവശ്യമുണ്ട്..'' ഓരോ തവണയും ദൈവത്തിന്റെ ആഗ്രഹത്തിന് വാൻ കീഴടങ്ങിക്കൊണ്ടിരുന്നു.

1957 ഓഗസ്റ്റിൽ  രണ്ടാം നമ്പർ ക്യാമ്പിലേക്ക് വാന്റെ വാസം മാറി.  കഠിനപീഡനങ്ങൾക്ക് അദ്ദേഹം വിധേയനായി. 1958 ന്റെ ആരംഭത്തിലെ മൂന്നുമാസം വെളിച്ചമോ സന്ദർശകരോ സഹതടവുകാരോ ഇല്ലാതെ ഒറ്റയ്‌ക്കൊരു സെല്ലിലായിരുന്നു വാന്റെ ജീവിതം. അപ്പോഴും അദ്ദേഹത്തിന്റെ ഹൃദയം മാത്രം പ്രകാശിച്ചുകൊണ്ടിരുന്നു. 1959 ജൂലൈ 10 ന് മുപ്പത്തിയൊന്ന് വയസും നാലു മാസവും പിന്നിട്ടപ്പോൾ ബ്ര. മാർഷൽ വാന്റെ ആത്മാവ് സ്‌നേഹം നിറഞ്ഞ പിതാവിന്റെ മടിത്തട്ടിലേക്ക് യാത്രയായി. ക്ഷയരോഗബാധയെതുടർന്നായിരുന്നു മരണം. 1997 മാർച്ച് 26 ന് അദ്ദേഹത്തിന്റെ നാമകരണനടപടികൾ ബെല്ലി ആർസ് രൂപതയിൽ ആരംഭിച്ചു.

Saturday, October 27, 2012

കണ്ണീരിന്റെ വിളവുകൾ

ദൈവത്തിന്റെ തിരുസന്നിധിയിൽ ഒരു തേങ്ങലും പാഴാവുന്നില്ല; ഒരു തുള്ളി കണ്ണീരും ഫലമണിയാതെയിരിക്കുന്നുമില്ല. കാരണം, അവിടുന്ന് നിലവിളി കേൾക്കുന്ന ദൈവമാണ്.
''കണ്ണീരോടെ വിതയ്ക്കുന്നവർ ആനന്ദഘോഷത്തോടെ കൊയ്യട്ടെ! വിത്തു ചുമന്നുകൊണ്ട് വിലാപത്തോടെ വിതയ്ക്കാൻ പോകുന്നവർ കറ്റ ചുമന്നുകൊണ്ട് ആഹ്ലാദത്തോടെ വീട്ടിലേക്കു മടങ്ങും'' (സങ്കീ.126:5-6).



നെടുവീർപ്പുകൾപോലും കേൾക്കാതെ പോകുന്നവനല്ല നമ്മുടെ ദൈവം. യൂദായിലെ മലമ്പ്രദേശത്തുള്ളവളായിരുന്നു ഹന്ന. എൽക്കാനയുടെ രണ്ടു ഭാര്യമാരിലൊരാൾ. സന്താനഭാഗ്യമില്ലാത്തവൾ. ദൈവതിരുസന്നിധിയിലിരുന്ന് ഹൃദയം ഉരുകി അവൾ കരഞ്ഞപ്പോൾ ലഭിച്ച പ്രത്യുത്തരമാണ് ഇസ്രായേലിന്റെ മഹാപ്രവാചകനായി ദൈവം ഉയർത്തിയ സാമുവേൽ!

വിലാപങ്ങൾ ഇനിമുതൽ ഉത്സവവേളകളായി മാറുമെന്നർത്ഥം; ഹൃദയം തകർന്ന നിലവിളികൾ ആനന്ദത്തിന്റെ ആർപ്പുവിളികളായും.

ക്രിസ്തു ഏറെ സ്‌നേഹിച്ചിരുന്ന ഒരു കുടുംബം. ലാസർ എന്ന ഒരു ചെറുപ്പക്കാരൻ. മർത്തായും മറിയവും അവന്റെ സഹോദരിമാർ. അവരുടെ സന്തോഷങ്ങളുടെ കടയ്ക്കൽ ഒരു ദിനം ലാസറിന്റെ വേർപാട്. ഈശോപോലും ലാസറിന്റെ മരണത്തിൽ നൊമ്പരപ്പെടുന്നുണ്ട്. മരിച്ചു നാലാംനാൾ മർത്തായുടെ തേങ്ങൽ നിലക്കുംമുൻപാണ് ക്രിസ്തു അവിടെയെത്തുന്നത്.

മർത്തായും മറിയവും പ്രത്യാശയുടെ ഒരു തരിപോലും ബാക്കിവയ്ക്കാത്ത സമയം. മരിച്ചു നാലാംനാൾ ചീഞ്ഞളിഞ്ഞു തുടങ്ങുന്ന ഒരു മനുഷ്യശരീരം. ആ ദുർഗന്ധം സഹിക്കാൻ പ്രിയപ്പെട്ടവർക്കുപോലും ആകില്ലെന്നു മർത്തായ്ക്കറിയാം.

അവിടെയാണ് ക്രിസ്തു അസാധ്യങ്ങളെ സാധ്യമാക്കുന്നത്. ആശയുടെ അവസാനത്തെ തിരിനാളവും കെട്ടണഞ്ഞു കിടക്കുന്നിടത്ത് ഉദയം ചെയ്യുന്നതാവട്ടെ അത്ഭുതങ്ങളുടെ പ്രകാശപൂരം. കല്ലറകൾ എനിക്കും നിങ്ങൾക്കും ബന്ധനം തീർത്തേക്കാം.

എന്നാൽ, ദൈവത്തിന്റെ ശക്തിക്കു തടസമാകാൻ ഭൂമിയിൽ ഒരു കല്ലറയ്ക്കും കഴിയില്ലെന്നതാണു സത്യം.

ഉൽപത്തി പുസ്തകത്തിൽ ഇത്തരമൊരു നിസഹായതയുടെ നിലവിളി നാം കേൾക്കുന്നുണ്ട്. സാറായുടെ ദാസിയായിരുന്ന ഹാഗാറിന്റെയും അവളുടെ ഉദരഫലമായ ഇസ്മായേലിന്റെയും നിലവിളി.

മരുഭൂമിയുടെ മഹാവിജനതയിൽ ഒരു തുള്ളി ജലംപോലുമില്ലാതെ ഒരമ്മയും പിഞ്ചുകുഞ്ഞും.

''അബ്രഹാം അതിരാവിലെ എഴുന്നേറ്റ് കുറെ അപ്പവും ഒരു തുകൽസഞ്ചിയിൽ വെള്ളവുമെടുത്ത് ഹാഗാറിന്റെ തോളിൽ വച്ചുകൊടുത്തു. മകനെയും ഏല്പിച്ചിട്ട് അവളെ പറഞ്ഞയച്ചു. അവൾ അവിടെനിന്നുപോയി ബേർഷെബ മരുപ്രദേശത്ത് അലഞ്ഞുനടന്നു. തുകൽസഞ്ചിയിലെ വെള്ളം തീർന്നപ്പോൾ അവൾ കുട്ടിയെ ഒരു കുറ്റിക്കാട്ടിൽ കിടത്തി. കുഞ്ഞു മരിക്കുന്നത് എനിക്ക് കാണാൻ വയ്യാ എന്നു പറഞ്ഞ് അവൾ കുറെ അകലെ, ഒരു അമ്പെയ്ത്തു ദൂരെച്ചെന്ന് എതിർവശത്തേക്കു തിരിഞ്ഞിരുന്നു. കുട്ടി ഉച്ചത്തിൽ കരയാൻ തുടങ്ങി. കുട്ടിയുടെ കരച്ചിൽ ദൈവം കേട്ടു. സ്വർഗത്തിൽ നിന്ന് ദൈവത്തിന്റെ ദൂതൻ അവളെ വിളിച്ചു പറഞ്ഞു: ഹാഗാർ, നീ വിഷമിക്കേണ്ട; ഭയപ്പെടുകയും വേണ്ട. കുട്ടിയുടെ കരച്ചിൽ ദൈവം കേട്ടിരിക്കുന്നു. എഴുന്നേറ്റു കുട്ടിയെ കൈയിലെടുക്കുക. അവനിൽനിന്നു ഞാൻ വലിയൊരു ജനതയെ പുറപ്പെടുവിക്കും. ദൈവം അവളുടെ കണ്ണു തുറന്നു. അവൾ ഒരു കിണർ കണ്ടു. അവൾ ചെന്ന് തുകൽസഞ്ചി നിറച്ച്, കുട്ടിക്കു കുടിക്കാൻ കൊടുത്തു. ദൈവം ആ കുട്ടിയോടു കൂടെയുണ്ടായിരുന്നു...'' (ഉൽപത്തി 21:14-20).

ഹാഗാർ നിലവിളിക്കുമ്പോഴും ആ കിണർ അവിടെത്തന്നെ ഉണ്ടായിരുന്നുവോ? അറിയില്ല. പക്ഷേ, ഒന്നറിയാം കണ്ണീരിന്റെ നിമിഷങ്ങളിൽ നമ്മുടെ ബാഹ്യനയനങ്ങൾ ഭാഗികമായി മൂടപ്പെടുകയാണ്. ദൈവത്തിന്റെ മഹാകൃപയുടെ നീരൊഴുക്കുകൾ കാണാനാവാത്തവിധം മൂടപ്പെടുകയാണ് നമ്മുടെ കണ്ണുകൾ. കണ്ണീരിന്റെ മരുഭൂമികളിലൊക്കെയും നീരൊഴുക്കുള്ള ഒരു ജലാശയം ഒരു സാധ്യതയാണ്; അതൊരു വാഗ്ദാനം തന്നെയാണ്.

രാജാക്കന്മാരുടെ പുസ്തകത്തിൽ അതിമനോഹരമായ മറ്റൊരു ദൈവപരിപാലന കാണുന്നുണ്ട് നാം. ഇസ്രായേലിൽ ആഹാബ് എന്ന പെൺകോന്തനായ ഒരു രാജാവും അയാളുടെ ദുഷ്ടയായ ഭാര്യ ജെസബെലും. അവരുടെ ദുഷ്‌ചെയ്തികളുടെ പ്രതിഫലമായി മഴമേഘങ്ങളെ മൂന്നരവർഷത്തേക്ക് വിലക്കിയിരിക്കുകയാണ് പ്രവാചകനായ ഏലിയാ. വിതയും കൊയ്ത്തും വിളവുകളുമില്ലാതെ വരണ്ടുണങ്ങുകയാണ് നാട്. ഏലിയായുടെ ശിരസിനു വില പറഞ്ഞിരിക്കുകയാണ് രാജാവും റാണിയും. പലായനം ചെയ്യുകയാണ് പ്രവാചകൻ.

''കർത്താവ് ഏലിയായോട് അരുളിച്ചെയ്തു: നീ സീദോനിലെ സറേഫാത്തിൽ പോയി വസിക്കുക. അവിടെ നിനക്കു ഭക്ഷണം തരുന്നതിന് ഞാൻ ഒരു വിധവയോടു കല്പിച്ചിട്ടുണ്ട്'' (1 രാജാ.17:8-9).

കർത്താവ് വീണ്ടും ഇസ്രായേലിൽ മഴ പെയ്യിക്കുന്നതുവരെ വിധവയുടെ കലത്തിൽ മാവ് തീർന്നുപോയില്ല. അവളുടെ പാത്രങ്ങളിൽ എണ്ണ വറ്റിയതുമില്ല. നമുക്കുവേണ്ടിയും ഇത്തരത്തിൽ ഇല്ലായ്മകളുടെ സറേഫാത്തിൽ വിരുന്നൊരുക്കുന്നു ദൈവം. ദൈവത്തിന്റെ കരുതലിൽ പൂർണമായി വിശ്വസിക്കണമെന്നു മാത്രം.

രാജാക്കന്മാരുടെ രണ്ടാമത്തെ പുസ്തകത്തിലും കാണുന്നുണ്ട് ഇത്തരത്തിൽ ദൈവത്തിന്റെ ഒരു ഇടപെടൽ. ദൈവത്തിന് പ്രിയങ്കരനായിരുന്നു ഹെസക്കിയ രാജാവ്. രോഗക്കിടക്കയിലാണ് അദ്ദേഹം. രാജാവിന്റെ മരണം അടുത്തുചെന്നു പ്രവചിക്കുകയാണ് പ്രവാചകനായ ഏശയ്യാ.

പ്രവാചകന്റെ മുന്നറിയിപ്പു കേട്ട ഹെസക്കിയ മനമുരുകി ദൈവത്തെ വിളിച്ചപേക്ഷിച്ചു. ആത്മാർത്ഥത നിറഞ്ഞതായിരുന്നു ആ സ്വരം. പതിനഞ്ചു ദിവസംപോലും ജീവിച്ചിരിക്കില്ലെന്ന ദൈവഹിതം പതിനഞ്ചു വർഷത്തേക്കുകൂടി നീട്ടിവാങ്ങാൻ പര്യാപ്തമായിരുന്നു ഹെസക്കിയയുടെ നിലവിളി.

''... ഞാൻ നിന്റെ കണ്ണീർ കാണുകയും പ്രാർത്ഥന കേൾക്കുകയും ചെയ്തിരിക്കുന്നു. ഞാൻ നിന്നെ സുഖപ്പെടുത്തും. മൂന്നാം ദിവസം നീ കർത്താവിന്റെ ആലയത്തിലേക്കു പോകും. ഞാൻ നിന്റെ ആയുസ് പതിനഞ്ചു വർഷംകൂടി നീട്ടും...'' (2 രാജാ.20:5-6).

വ്യക്തികളുടെ ജീവിതങ്ങളിൽ മാത്രമല്ല, സമൂഹങ്ങളുടെ നിലവിളികളിലും ചെവിചായിക്കുന്നവനാണ് നമ്മുടെ ദൈവം. ഇസ്രായേലിനു മുന്നിൽ കോട്ടകൊത്തളങ്ങളുടെ പ്രതിരോധമുയർത്തി നില്ക്കുകയായിരുന്നു ജറീക്കോ നഗരം. ആൾബലംകൊണ്ടും സൈന്യബലംകൊണ്ടും തകർക്കാൻ കഴിയാത്തവിധം ശക്തം.

ഇവരുടെ സുശക്തമായ പ്രതിരോധം തകർക്കാൻ ദൈവം നല്കിയ ഒറ്റമൂലിയായിരുന്നു പ്രാർത്ഥന. ഏഴുദിവസം കാഹളം മുഴക്കി ദൈവത്തെ സ്തുതിച്ചുകൊണ്ട് വാഗ്ദാനപേടകവുമായി ഒരു നഗരപ്രദക്ഷിണം. ഏഴാംദിവസം അവരുടെ മുന്നിൽ തകർന്നടിയുന്ന ജറീക്കോയുടെ നഗരമതിലുകൾ!

''കാഹളം മുഴങ്ങി. കാഹളധ്വനി കേട്ടപ്പോൾ ജനം ആർത്തട്ടഹസിക്കുകയും മതിൽ നിലംപതിക്കുകയും ചെയ്തു'' (ജോഷ്വ 6:20).

നമ്മുടെ മുൻപിലുള്ള എത്ര ശക്തമായ പ്രതിരോധങ്ങളെയും നിലംപരിശാക്കുന്നവനാണ് ദൈവം. ചെങ്കടൽ വിഭജിക്കപ്പെടുമെന്ന് മോശപോലും വിശ്വസിച്ചിട്ടുണ്ടാവില്ല. വാഗ്ദാനപേടകത്തിന്റെ സാന്നിധ്യത്താൽ ജോർദ്ദാൻ നദി വിഭജിക്കപ്പെടുന്നതും കണ്ടവരാണ് ഇസ്രായേൽജനം.

അത്ഭുതങ്ങളുടെ രാജാവാണ് നമ്മുടെ ദൈവം. കണ്ണീരിന്റെ ആഴക്കടലിൽ മുങ്ങിത്താഴുമ്പോഴും കരംപിടിക്കുന്ന ദൈവം.
Written by  ശാന്തിമോൻ ജേക്കബ്‌ 

Friday, October 19, 2012

ശുദ്ധീകരണസ്ഥലത്ത് കിടക്കേണ്ടിവരുമോ?


സ്വർഗം ലഭിക്കുമെന്ന പ്രത്യാശയിൽ ജീവിക്കാനാണ് ഓരോ വിശ്വാസിയും വിളിക്കപ്പെട്ടിരിക്കുന്നത്. എന്നാൽ, ശുദ്ധീകരണം കൂടാതെ അവിടെ പ്രവേശിക്കുവാനുള്ള യോഗ്യത ഉണ്ടെന്ന് ശഠിക്കുന്നത് ശരിയാണെന്ന് തോന്നുന്നില്ല. ശുദ്ധീകരിക്കുന്ന അഗ്നിയുടെ കാഠിന്യം വളരെ വലുതാണ്; ഒരു നിമിഷം അവ സഹിക്കേണ്ടിവരിക ഈ ഭൂമിയിലെ അനേക വർഷങ്ങളുടെ സഹനത്തെക്കാൾ ഭയാനകമായിരിക്കും. അപ്പോൾ ഈ പീഡനസ്ഥലത്ത് അനേക വർഷങ്ങളായി കഴിയുന്ന ആത്മാക്കളുടെ അവസ്ഥയെന്തായിരിക്കും? അവരുടെ സഹനങ്ങൾ കുറയ്ക്കുന്നതിനും വിപ്രവാസകാലം ചുരുക്കുന്നതിനുമായി എല്ലാ ദിവസവും പ്രാർത്ഥിക്കണം.

സംശയലേശമെന്യേ എല്ലാവരും ശുദ്ധീകരണസ്ഥലത്ത് പോകേണ്ടി വരുമെന്ന് വിചാരിക്കണം. അങ്ങനെയല്ലെങ്കിൽ വിധിക്കപ്പെട്ടുകഴിയുമ്പോൾ നേരെ സ്വർഗത്തിലേക്ക് പോകുമെന്നുള്ള അവ്യക്തമായ ഒരു വിചാരമാവും ഉണ്ടാകുക. ഇതിനെക്കുറിച്ചും നമ്മുടെ ജീവിതത്തെക്കുറിച്ചും ദൈവത്തിന്റെ പരിശുദ്ധിയെക്കുറിച്ചും വിശുദ്ധരുടെ ജീവചരിത്രത്തിലും ഭക്താഭ്യാസത്തിന് സ ഹായകമായ പുസ്തകങ്ങളിലും വായിക്കുന്നതിനെക്കുറിച്ചും ഗൗരവമായി ചിന്തിക്കുകയാണെങ്കിൽ, നമ്മിലാരെങ്കിലും ശുദ്ധീകരണസ്ഥലത്ത് പോകാതെ രക്ഷപെടുമെന്ന് തോന്നുന്നില്ല. മാത്രമല്ല അങ്ങനെയൊരു അവസരം ലഭിക്കുന്നതുപോലും ദൈവത്തിന്റെ കരുണയുടെ പ്രകടനമായിരിക്കും. 

ശുദ്ധീകരണസ്ഥലത്തെ ശിക്ഷകൾക്ക് ശേഷമായിരിക്കും നമ്മുടെ സ്വർഗത്തിലേക്കുള്ള യാത്രയെന്ന് കരുതുന്നുവെങ്കിൽ, ആ ശുദ്ധീകരണം ഒഴിച്ചുകൂടാൻ വയ്യാത്തതാണെങ്കിൽ, തിരുസഭ എന്താണ് ഈ അവസ്ഥയെക്കുറിച്ച് പറയുന്നത് എന്ന് വ്യക്തമായി അറിഞ്ഞിരിക്കണം. അവരെ ദൈവം ഭരമേൽപിക്കുവാൻ ഉദ്ദേശിക്കുന്ന ദൗത്യത്തിന്റെ സ്വഭാവം കൊണ്ടും അശരീരിയായ ആത്മാവാണ് ഇതിന് വിധേയമാകുന്നത് എന്നതിനാലും അവിടുത്തെ പീഡകൾ വളരെ കഠിനമാണ് എന്നുതന്നെയാണ് പ്രസ്തുത കാഴ്ചപ്പാടുകൾ വ്യക്തമാക്കുന്നത്. സഹനത്തിന്റെ ദൈർഘ്യത്തെക്കുറിച്ചും സമാനമായ ആശയങ്ങളാണുള്ളത്. ജനങ്ങളെ ഇത്തരം കാര്യങ്ങളെക്കുറിച്ച് ബോധവാന്മാരാക്കുക പ്രയാസമായതിനാൽ ഇക്കാര്യങ്ങൾ വിശകലനം ചെയ്യപ്പെടേണ്ടതും അത്യാവശ്യമാണ്.
സമയദൈർഘ്യത്തെക്കുറിച്ച് മനസിലാക്കേണ്ടത് രണ്ടുവിധത്തിലാണ്; 1. സാധാരണ സമയത്തിന്റെ ദൈർഘ്യം 2. വേദനയുടെ ആധിക്യം നിമിത്തം അനുഭവപ്പെടുന്ന സമയദൈർഘ്യം. ആദ്യത്തെ ആശയത്തെക്കുറിച്ച് സിസ്റ്റർ ഫ്രാൻഞ്ചെസ്‌ക പാംപെലുനയുടെ വെളിപാടുകൾ പരിശോധിക്കുകയാണെങ്കിൽ മുപ്പതും നാല്പതും അറുപതും വർഷങ്ങൾ ശുദ്ധീകരണസ്ഥലത്ത് ചെലവഴിച്ചവരെക്കുറിച്ചുള്ള നൂറുകണക്കിന് ഉദാഹരണങ്ങൾ കാണാം. ചില ഉദാഹരണങ്ങൾ ഇവിടെ ചേർക്കുന്നു. തന്റെ ഔദ്യോഗിക അധികാരത്തിൽ ചില വീഴ്ചകൾ വരുത്തിയ വിശുദ്ധനായൊരു മെത്രാൻ ദൈവദാസനായി ഉയർത്തപ്പെടുന്നതിന് മുൻപ് അമ്പത്തിയൊൻപത് വർഷങ്ങളോളം ശുദ്ധീകരണസ്ഥലത്ത് ചെലവഴിച്ചു. മറ്റൊരു മെത്രാൻ വലിയ 'ദാനധർമ്മക്കാരൻ' എന്ന് വിളിക്കപ്പെട്ടിരുന്നുവെങ്കിലും മെത്രാൻ സ്ഥാനം മോഹിച്ചതിനാൽ അഞ്ച് വർഷത്തോ ളം അവിടെ കിടക്കേണ്ടി വന്നു. തന്റെ അനാസ്ഥകൊണ്ട് ചില രോഗികൾ അന്ത്യകൂദാശകൾ സ്വീകരിക്കാതെ മരിച്ചതിനാൽ ഒരു വൈദികന് നാല്പത് വർഷമാണ് ശിക്ഷലഭിച്ചത്. തന്റെ പുരോഹിത ദൗത്യത്തിലെ പോരായ്മകൾകൊണ്ട് മറ്റൊരു നാല്പത്തഞ്ച് വർഷം കൂടി ഇദ്ദേഹത്തിന് ശുദ്ധീകരണസ്ഥലത്ത് തങ്ങേണ്ടി വന്നു. ലൗകികനായിരുന്നതിനാൽ വളരെ നല്ലൊരു മനുഷ്യൻ അമ്പത്തിയൊൻപത് വർഷവും പൈസയ്ക്ക് ചീട്ടുകളിക്കുന്നതിൽ താല്പര്യം കാണിച്ചതിന് ഒരാൾക്ക് അറുപത്തിനാല് വർഷവും ലോകമോഹങ്ങളെ പിൻചെന്നതിന് മറ്റൊരാ ൾക്ക് മുപ്പത്തിയഞ്ച് വർഷവും ശിക്ഷ ലഭിച്ചു. 

ഇത്തരം കണക്കുകൾ വിശുദ്ധർക്ക് ലഭിച്ച വെളിപ്പെടുത്തലുകളിൽനിന്ന് ധാരാളമായി ഇനിയും ചൂണ്ടിക്കാണിക്കാം. അതിനെക്കാൾ ഉപരിയായി ഇവ നമ്മെക്കുറിച്ചു തന്നെ കൂടുതൽ ശ്രദ്ധയുള്ളവരാകുന്നതിനും മരണമടഞ്ഞവർക്കുവേണ്ടി മാന്ദ്യം കൂടാതെ പ്രാർത്ഥിക്കുന്നതിൽ തീക്ഷ്ണതയുള്ളവരാക്കുന്നതിനും ഇടനല്കണം. നിത്യ വും മരിച്ചവർക്കുവേണ്ടി ദിവ്യബലിയർപ്പിക്കുന്നതിനായി സ്ഥാപിക്കപ്പെട്ടിരിക്കുന്ന സംഘടനകളും ഇതേ വികാരമാണ് പങ്കുവയ്ക്കുന്നത്. നമ്മുടെ സുഹൃത്തുക്കൾ ശുദ്ധീകരണസ്ഥലത്തുനിന്ന് മോചിപ്പിക്കപ്പെട്ടിരിക്കുന്നു എന്നു കരുതി എളുപ്പത്തിൽ അവർക്കുവേണ്ടിയുള്ള പ്രാർത്ഥനകൾ അവസാനിപ്പിക്കുവാൻ മാത്രം നാം വിഡ്ഢികളും ജ്ഞാനമില്ലാത്തവരും ആയിരിക്കുന്നു. തങ്ങളുടെ ജീവിതകാലത്ത് അത്ഭുതങ്ങൾ പ്രവർത്തിക്കുകപോലും ചെ യ്തവർ സ്വർഗപ്രാപ്തിക്ക് മുൻപ് പത്ത്, ഇരുപത്, മുപ്പത്, അറുപത് വർഷങ്ങളൊക്കെ അവിടെ ചെലവഴിച്ചതായി സിസ്റ്റർ ഫ്രാൻഞ്ചെസ്‌കയ്ക്ക് വെളിപ്പെടുത്തി കിട്ടിയപ്പോൾ നമ്മുടെ കാര്യം എന്ത് പറയാൻ?
വേദനയുടെ ആധിക്യം നിമിത്തമുള്ള ദൈർഘ്യത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ ഫ്രാൻസിസ്‌കൻ സഭാംഗങ്ങളുടെ ചരിത്ര വിവരണങ്ങളിലും വിശുദ്ധ ഫ്രാൻസിസ് ജെറോമിനും മറ്റുപല സ്ഥലങ്ങളിലും  പ്രത്യക്ഷപ്പെടുന്ന ആത്മാക്കൾ, വർഷങ്ങളോളം തങ്ങൾ ശുദ്ധീകരണസ്ഥലത്ത് ചെലവഴിച്ചെന്ന് സാക്ഷ്യപ്പെടുത്തിയതായി കാണുന്നുണ്ട്. സമയം കുറവായിരുന്നെങ്കിലും ഏറെനാൾ ചെലവഴിച്ചതുപോലെ തോന്നുന്നത് തീർച്ചയായും അതിന്റെ കാഠിന്യത്തെയാണ് വെളിപ്പെടുത്തുന്നത്. 

ഈ ഭൂമിയിൽ വളരെ നിസാരമെന്ന് കരുതുന്ന കാര്യങ്ങളെ ശുദ്ധീകരണ സ്ഥലത്ത് വളരെ ഗൗരവമായിട്ടാണ് പരിഗണിക്കുന്നതെന്ന് പറയപ്പെട്ടിരിക്കുന്നു. വിശുദ്ധ പീറ്റർ ഡാമിയൻ ഇതിനുള്ള ധാരാളം ഉദാഹരണങ്ങൾ നല്കുന്നുണ്ട്. മറ്റുചിലത് ബല്ലർമിൻ രേഖപ്പെടുത്തുകയും പരാമർശിക്കുകയും ചെയ്യുന്നു. ചെറിയ അഹങ്കാര ചിന്തകൾ, പ്രാർത്ഥന ചൊല്ലുന്നതിൽ വന്ന അശ്രദ്ധ എന്നിവ അവയിൽ പെടുന്നവയാണ്. പതിനാലു വയസുള്ളപ്പോൾ മരിച്ച ഒരു പെൺകുട്ടി നേരത്തെയുള്ള മരണത്തിൽ ദൈവഹിതത്തിന് കീഴ്‌വഴങ്ങാത്തതിനാൽ ശുദ്ധീകരണ സ്ഥലത്തെത്തിയതായി സിസ്റ്റർ ഫ്രാൻഞ്ചെസ്‌ക പറയുന്നു.  ഒരാത്മാവ് അവളോട് പറഞ്ഞു; ''തങ്ങൾ ശ്രദ്ധിക്കുക പോലും ചെയ്യാത്ത കുറ്റങ്ങൾക്ക് എത്രയധികമായി വിലനല്‌കേണ്ടി വരുമെന്ന് മനുഷ്യർ  ലോകത്തിലായിരിക്കുമ്പോൾ ചിന്തിക്കുന്നില്ല.'' ജീവിതത്തിൽ സംശയമനസ്ഥിതിയുള്ളവരായിരുന്നതിനാൽ കഠിനമായി ശിക്ഷിക്കപ്പെട്ട ആത്മാക്കളെയും അവൾ കണ്ടു. ഒരുപക്ഷേ അതിനുള്ള കാരണം സംശയമനസ്ഥിതിയുള്ളവരിൽ സ്വാർത്ഥതയുണ്ടാകാനും അനുസരണം ആവശ്യപ്പെടുന്ന സമയങ്ങളിൽ അവർ അതിന് തയാറാകാതിരിക്കാനും സാധ്യതയുണ്ട് എന്നതായിരിക്കും. ചെറിയ തെറ്റുകളെക്കുറിച്ചുള്ള വികലമായ അറിവുകൾ മരിച്ചുപോയവരെ അവഗണിക്കുന്നതിനും പ്രാർത്ഥനകൾ എളുപ്പത്തിൽ അവസാനിപ്പിക്കുന്നതിനും ഗൗരവമായ തിരിച്ചറിവ് നഷ്ടമാകുന്നതിനും ഇടയാക്കുന്നു. 

ശുദ്ധീകരണാത്മാക്കളുടെ നിസഹായതയെക്കുറിച്ച് ചിന്തിക്കുക. കുളത്തിനരികെ കിടന്നിരുന്ന തളർവാതരോഗിയെപ്പോലെയാണവർ. ഒരു മാലാഖയുടെ വരവുപോലും അവർക്ക് ഉപകരിക്കുന്നില്ലായിരിക്കാം. അവരെ സഹായിക്കാനെത്തണം. അവർക്ക് പ്രാർത്ഥിക്കാൻ പോലുമാവില്ലെന്ന് ചിലരെല്ലാം കരുതിയിട്ടുണ്ട്. നമ്മുടെ സഹായത്തി ൽ അവർ ആശ്രയിക്കുന്നുവെങ്കിലും മനുഷ്യരെ സ്വാധീനിക്കാൻ അവർക്ക് സാധിക്കില്ലെന്നുള്ളത് ശരിയായിരിക്കാം. നമ്മുടെ സഹകരണം കൂടാതെ കർത്താവ് അവരെ ഒരിക്കലും സഹായിക്കില്ലെന്നും, പരിശുദ്ധ അമ്മയ്ക്ക് പോലും നേരിട്ടല്ലാത്ത ചില വഴികളിലൂടെ മാത്രമേ അ വരെ സഹായിക്കാനാവൂ എന്നും ചില എഴുത്തുകാർ രേ ഖപ്പെടുത്തിയിട്ടുണ്ട്. 

ശുദ്ധീകരണസ്ഥലത്തെ ആത്മാക്കൾ നേരിടുന്ന മറ്റൊ രു നിസഹായത, ബന്ധുക്കളും സുഹൃത്തുക്കളും അവർ വിശുദ്ധമായ ജീവിതം നയിച്ചാണ് മരിച്ചത് എന്നൊരു മിഥ്യാധാരണ സൂക്ഷിക്കുന്നു എന്നതാണ്. അതുകൊണ്ടുതന്നെ അവർ മരണശേഷം അവഗണിക്കപ്പെടുന്നു. ഫലമോ, അവരുടെ വേദന കഠിനവും ദീർഘവുമാകുന്നു. നമ്മുടെ പ്രിയപ്പെട്ടവരും ബന്ധുക്കളും സഭയുടെ ഔദ്യോഗിക പ്രഖ്യാപനം വഴി അൾത്താരവണക്കത്തിനായി ഉയ ർത്തപ്പെടുന്നതുവരെ അവർക്കുവേണ്ടി പ്രാർത്ഥിക്കേണ്ടിയിരിക്കുന്നു.

Written by  ഡോ. ഗോഡ്ഫ്രീ ജോൺസൺ