Help

For Best Viewing Please Use Google Chrome Browser, Download Malayalam Font1(manoramma),Font2(ML-TT Kartika)

വചനം മാംസമായി നമ്മുടെയിടയില്‍ വസിച്ചു. അവന്റെ മഹത്വം നമ്മള്‍ ദര്‍ശിച്ചു - കൃപയും സത്യവും നിറഞ്ഞതും പിതാവിന്റെ ഏകജാതന്‍േറതുമായ മഹത്വം.(യോഹന്നാ‌ന്‍1:14)

Monday, May 27, 2013

എംപറർ എമ്മാനുവൽ ട്രസ്റ്റിന്റെ അബദ്ധപ്രബോധനങ്ങൾ


എംപറർ എമ്മാനുവൽ ട്രസ്റ്റിന്റെ പ്രബോധനങ്ങൾ എന്തൊക്കെയാണ്? എന്തുകൊണ്ടാണ് കത്തോലിക്കാസഭ ഇതിനെ എതിർക്കുന്നത്? തോമസ് മാത്യു, തൃശൂർ

ഇരിങ്ങാലക്കുട അടുത്ത് മൂരിയാട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന എംപറർ എമ്മാനുവൽ ട്രസ്റ്റ് എന്ന പ്രസ്ഥാനം വിശ്വാസമേഖലയിൽ മാത്രമല്ല സാമൂഹിക - കുടുംബ ജീവിതമേഖലകളിലും ഭിന്നതയ്ക്കു കാരണമാകുന്നുണ്ട്. പേരു സൂചിപ്പിക്കുന്നതുപോലെ ഇത് ഒരു സഭയോ വിശ്വാസ സമൂഹമോ അല്ല, മറിച്ച് ട്രസ്റ്റ് ആണ്. 'ട്രസ്റ്റ്' എന്ന പദത്തിന് വിഖ്യാതമായ നിഘണ്ടുക്കൾ നൽകുന്ന നിർവ്വചനം ശ്രദ്ധിക്കുക. ''ഗുണഭോക്താക്കളുടെ ഉപയോഗത്തിനായി സ്വന്തം സമ്പത്ത് കൈകാര്യം ചെയ്യാനുള്ള അവകാശം ഏതെങ്കിലുമൊരു വ്യക്തിയെ (Trustee) ചുമതലപ്പെടുത്തുന്ന നൈയാമിക വ്യവസ്ഥയ്ക്കാണ് ട്രസ്റ്റ് എന്നുപറയുന്നത്.'' ഇത്തരം ട്രസ്റ്റുകൾക്ക് സർക്കാരിൽനിന്ന് നികുതി ആനുകൂല്യങ്ങളും ലഭ്യമാണ്. എമ്മാനുവൽ എംപററിലുള്ള വിശ്വാസം സാമ്പത്തിക മേഖലയെ ലാക്കാക്കിയാണെന്ന് ഈ പേരുതന്നെ സാക്ഷ്യപ്പെടുത്തുന്നു.

ഇവർ കത്തോലിക്കാവിശ്വാസത്തിലെ അടിസ്ഥാന പ്രമാണങ്ങളിൽ പലതും നിഷേധിക്കുന്നവരാണ്. താഴെപ്പറയുന്ന വസ്തുതകളിൽ നിന്നും ഇവ വ്യക്തമാണ്.

1. ത്രിതൈ്വക ദൈവത്തിലെ രണ്ടാമത്തെ ആളും ദൈവത്തിന്റെ ഏകപുത്രനും കന്യകാമറിയത്തിൽ നിന്നു  ശരീരം സ്വീകരിച്ച് മനുഷ്യനായി പിറന്നവനും പന്തിയോസ് പീലാത്തോസിന്റെ കാലത്തു കുരിശിൽ മരിച്ചവനുമായ യേശുക്രിസ്തുവാണ് ക്രൈസ്തവവിശ്വാസത്തിന് ആധാരം. യേശുവിലൂടെ കൈവന്ന രക്ഷയാണ് ക്രിസ്തീയ പ്രത്യാശയുടെ ഉറവിടം. എന്നാൽ പിതാവായ ദൈവം ആരംഭിച്ച രക്ഷാപദ്ധതിയിൽ രക്ഷകൻ ഇനിയും വന്നിട്ടില്ല എന്നും കന്യകയിൽനിന്നും ജനിക്കുന്ന എമ്മാനുവൽ എംപററിലൂടെയാണ് രക്ഷകൈവരുന്നതെന്നും ഇവർ പഠിപ്പിക്കുന്നു. അടുത്തകാലത്ത് അത്ഭുത ശിശുവായി എംപറർ ജനിച്ചതായും ഇവർ പഠിപ്പിക്കുന്നു. ദൈവപുത്രനായ ക്രിസ്തുവിനെയും അവിടുന്നു നേടിത്തന്ന രക്ഷയെയും നിഷേധിക്കുന്നു എന്നതാണ് ഇവരുടെ പഠനങ്ങളിലെ ഏറ്റവും നിഷേധാത്മകമായിട്ടുള്ളത്.

2. യേശു നേടിത്തന്ന രക്ഷയെ നിഷേധിക്കുന്നതിനാൽ, തിരുസഭ, കൂദാശകൾ, സഭയുടെ ഹയരാർക്കി എന്നിവയെ ഇവർ നിഷേധിക്കുന്നു. ധ്യാനത്തിൽ പങ്കെടുക്കുന്നവർക്ക് വൈദിക വിദ്വേഷം ജനിക്കുന്നതിനുതകുന്ന പഠനങ്ങളും ദൃശ്യങ്ങളും ഇവർ സംലഭ്യമാക്കുന്നതായി അനുഭവസ്ഥർ സാക്ഷ്യപ്പെടുത്തുന്നു. ഒരു വശത്ത് കൂദാശകൾക്കെതിരായി പഠിക്കുമ്പോഴും തങ്ങളുടെ വലയിൽ അകപ്പെട്ട രണ്ടു വൈദികരെ ഉപയോഗിച്ചുകൊണ്ട് ഇവരുടെ കൂടാരത്തിൽ കുമ്പസാരവും വിശുദ്ധ കുർബ്ബാനയും പരികർമ്മം ചെയ്തുകൊണ്ട് സാധാരണക്കാരായ വിശ്വാസികളുടെയിടയിൽ തങ്ങൾ കത്തോലിക്കാ ആധ്യാത്മികതയാണ് അനുധാവനം ചെയ്യുന്നത് എന്ന പ്രതീതി ജനിപ്പിക്കാൻ ശ്രമിക്കുന്നത് തികച്ചും അപലപനീയമാണ്.

3. പരിശുദ്ധ ത്രിത്വത്തെക്കുറിച്ചും വികലമായ പഠനങ്ങളാണ് ഇവർ നടത്തുന്നത്. പരിശുദ്ധ മറിയത്തെ ത്രിതൈ്വക ദൈവത്തിലെ ആളായി അവതരിപ്പിച്ചുകൊണ്ട് നിഖ്യാ - കോൺസ്റ്റാന്റിനോപ്പിൾ കൗൺസിലുകൾ പഠിപ്പിച്ച ത്രിതൈ്വക ദൈവവിശ്വാസത്തെ ഇവർ നിഷേധിക്കുന്നു. ഉൽപ 1:25-27; വെളി 12:1-4 എന്നീ വചനഭാഗങ്ങളെ ദുർവ്യാഖ്യാനം ചെയ്താണ് എംപറർ എമ്മാനുവലിനു ജന്മം നൽകുന്ന മറിയത്തെ ദൈവികസത്തയുടെ ഭാഗമായി അവതരിപ്പിക്കുന്നത്. ഏറ്റവും അനുഗ്രഹീതയും ഭാഗ്യവതിയുമായ മറിയം ദൈവമാതാവും നിത്യകന്യകയും അമലോത്ഭവവും സ്വർഗ്ഗാരോപിതയുമാണെന്ന് തിരുസ്സഭ പഠിപ്പിക്കുന്നു. എന്നാൽ മറിയത്തെക്കുറിച്ചുള്ള ഈ നാലു വിശ്വാസസത്യങ്ങളിലും പരിശുദ്ധ അമ്മ ദൈവത്തിന്റെ സൃഷ്ടിയാണെന്നും ദൈവമല്ലെന്നും വ്യക്തമായി പഠിപ്പിക്കുന്നുണ്ട്. ക്രിസ്തുവിനെ മനസിലാക്കാത്തവർക്ക് മറിയത്തെ ശരിയായി മനസിലാക്കാനാകില്ല എന്ന സത്യത്തിനുള്ള സജീവദൃഷ്ടാന്തമാണ് എംപറർ എമ്മാനുവൽ ട്രസ്റ്റ്.

4. ലോകാവസാനത്തെക്കുറിച്ച് വികലമായ ധാരണകൾ പുലർത്തുന്ന ഇവർ അണികളിൽ അനാവശ്യമായ ഭയം ജനിപ്പിക്കുന്നു. 2010, 2012, 2014, 2020 വർഷങ്ങൾ ലോകാവസാനത്തിന്റെ വർഷങ്ങളായി ഇവർ മാറിമാറി പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാജ പ്രസ്താവനകളെ ശാസ്ത്രീയ നിഗമനങ്ങളായി അവതരിപ്പിക്കുന്നതിലൂടെ ഒട്ടനവധി വ്യക്തികൾക്കിടയിൽ ഭയവും തെറ്റിദ്ധാരണയും ജനിപ്പിക്കാൻ ഈ പ്രസ്ഥാനം ഇടവരുത്തുന്നുണ്ട്. ബൈബിളിലെ ലോകാവസാന വിവരണങ്ങളെ ദുർവ്യാഖ്യാനം ചെയ്യുന്നതിൽ ഇവർ പ്രാഗത്ഭ്യം കാട്ടുന്നു. വെളിപാടു സാഹിത്യശൈലിയുടെ പ്രതീകങ്ങളും രൂപകങ്ങളുമുപയോഗിച്ചാണ് സുവിശേഷങ്ങളിൽ ഈശോ ലോകാവസാനത്തെക്കുറിച്ചു പഠിപ്പിക്കുന്നത് (മത്താ 24; മർക്കോ 13; ലൂക്ക 21). ലോകസൃഷ്ടിയെക്കുറിച്ചുള്ള ഉൽപത്തി പുസ്തകത്തിലെ വിവരണം അക്ഷരാർത്ഥത്തിലുള്ള വ്യാഖ്യാനത്തിനുള്ളതല്ലാത്തതുപോലെ ലോകാവസാനത്തെക്കുറിച്ചുള്ള വിവരണങ്ങളും അക്ഷരാർത്ഥത്തിൽ വ്യാഖ്യാനിക്കാനുള്ളതല്ല.

ലോകാവസാനത്തിൽ ഭൂമിമുഴുവൻ കത്തിചാമ്പലാകുമെന്ന് 2 പത്രോസ് 3:7-13 ന്റെ വെളിച്ചത്തിൽ വ്യാഖ്യാനിക്കുന്നവരുണ്ട്. എന്നാൽ ഇത് പ്രതീകാത്മക വിവരണമാണ്. ഈ വചനഭാഗത്തെ അക്ഷരാർത്ഥത്തിൽ വ്യാഖ്യാനിക്കരുതെന്ന് 1452 ൽ രണ്ടാം പിയൂസ് പാപ്പ പഠിപ്പിച്ചു. ലോകാവസാനത്തിൽ സംഭവിക്കുന്ന ഭീകരസംഭവങ്ങൾക്കല്ല ക്രിസ്തുവിന്റെ രണ്ടാമത്തെ ആഗമനത്തിനാണ് പ്രാധാന്യം കൽപിക്കേണ്ടത് എന്നാണ് സഭയുടെ പഠനം. ക്രിസ്തുവിന്റെ രണ്ടാമത്തെ വരവോടെ ഈ ലോകം അതിന്റെ ലക്ഷ്യത്തിലെത്തിച്ചേരുന്നു എന്നതാണ് പ്രസക്തമായ വിഷയം. അവൻ എപ്പോൾ വന്നാലും നാം ഒരുക്കമുള്ളവരായി അവനെ സ്വീകരിക്കുക എന്നതാണ് അടിസ്ഥാനപരമായ ആവശ്യം. അതിനാൽ നാം സദാ ജാഗരൂകരായിരിക്കണം'(മർക്കോ 13:37). മിശിഹായുടെ രണ്ടാമത്തെ ആഗമനത്തെ സൂചിപ്പിക്കുന്ന പദം 'പരുസിയ'  (Parousia) എന്നതാണ്. വെളിപ്പെടുത്തൽ'എന്നാണ് ഈ പദത്തിന്റെ അർത്ഥം. ക്രിസ്തുവിന്റെ മഹത്വം സമ്പൂർണ്ണമായും ഈ ലോകത്തിനു വെളിപ്പെടുത്തുന്ന അവസരമാണിത്. മറ്റൊരു ഭാഷയിൽ ഈ ലോകത്ത് തന്റെ ദൈവരാജ്യത്തിന്റെ വളർച്ചയ്ക്കായി നിരന്തരം പ്രവർത്തിക്കുന്ന ക്രിസ്തുവിന്റെ മഹത്വവും ദൈവരാജ്യത്തിന്റെ പൂർത്തീകരണവും സംഭവിക്കുന്ന സന്ദർഭമാണ് ദ്വിതീയാഗമനം.  രക്ഷാകരമായ ഈ പൂർത്തീകരണത്തിനായി സൃഷ്ടപ്രപഞ്ചം ആകാംക്ഷാപൂർവ്വം കാത്തിരിക്കുകയാണ് (റോമാ 8:19-22). ഈ സൃഷ്ടപ്രപഞ്ചം ദൈവമഹത്വത്തിന്റെ 'പുതിയ ആകാശവും പുതിയ ഭൂമിയുമായി രൂപാന്തരപ്പെടുന്നു അങ്ങനെ സൃഷ്ടപ്രപഞ്ചം സൃഷ്ടാവു നിശ്ചയിച്ച ലക്ഷ്യത്തിലെത്തിച്ചേരുന്ന അവസ്ഥയാണ് ലോകാവസാനം അഥവാ യുഗാന്തം എന്ന് അർത്ഥമാക്കുന്നത്. ഇതേക്കുറിച്ച് വത്തിക്കാൻ കൗൺസിൽ നടത്തുന്ന പഠനം ശ്രദ്ധാർഹമാണ്: 'ലോകത്തിന്റെയും മനുഷ്യരാശിയുടെയും അന്തിമഘട്ടം നമുക്കജ്ഞാതമാണ്. പ്രപഞ്ച രൂപാന്തരത്തിന്റെ ഭാവിസവിശേഷതകളും നമുക്കറിഞ്ഞുകൂടാ. പാപകലുഷിതമായ ലോകത്തിന്റെ ബീഭത്സരൂപം കടന്നുപോകും. എന്നാൽ നീതി വസിക്കുന്ന പുതിയ വാസസ്ഥലവും പുതിയ ഭൂമിയും നമുക്കായി ദൈവം ഒരുക്കിയിട്ടുണ്ടെന്ന് നമുക്കറിയാം. ആ സൗഭാഗ്യം മനുഷ്യഹൃദയത്തിലുരുവാകുന്ന സമാധാനത്തിനുവേണ്ടിയുള്ള എല്ലാ അഭിലാഷങ്ങളെയും പൂർത്തിയാക്കുകയും അവയെ അതിശയിക്കുകയും ചെയ്യുന്നു. അന്നു ദൈവപുത്രർ  മൃത്യുവിനെ ജയിച്ച് ക്രിസ്തുവിലുത്ഥാനം ചെയ്യും. ബലഹീനതയിലും ക്ഷയത്തിലും വിതയ്ക്കപ്പെട്ടവ അക്ഷയത്വത്താൽ അലങ്കരിക്കപ്പെടും. അവിടെ സ്‌നേഹവും അതിന്റെ പ്രവർത്തനങ്ങളും നിലനിൽക്കുകയും ദൈവം മനുഷ്യനുവേണ്ടി സൃഷ്ടിച്ചവയെല്ലാം വ്യർത്ഥതയുടെ ദാസ്യത്തിൽ നിന്നു സ്വതന്ത്രമാവുകയും ചെയ്യും' (സഭ ആധുനികലോകത്തിൽ, 39). ചുരുക്കത്തിൽ തിന്മയായതെല്ലാം അവസാനിപ്പിച്ച് നന്മയുടെ പൂർണ്ണതയായി പ്രപഞ്ചത്തെ ദൈവം രൂപപ്പെടുത്തുന്ന അവസരത്തെയാണ് ലോകാവസാനം എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.

5. രാജാവായ എമ്മാനുവലിന്റെ ആഗമനം അത്യാസന്നമാണെന്ന് എമ്മാനുവൽ എംപറർ ട്രസ്റ്റ് പഠിപ്പിക്കുന്നു. കർത്താവിന്റെ പെട്ടെന്നുള്ള ആഗമനത്തെ സൂചിപ്പിക്കുന്ന ചില വചനഭാഗങ്ങൾ പുതിയനിയമത്തിലുണ്ട്: ''കർത്താവു വാതിൽക്കൽ എത്തിയിരിക്കുന്നു'' (യാക്കോബ് 5:9); ''എത്തിക്കഴിഞ്ഞു'' (ഫിലി 4:5;1 പത്രോ 4:7), ''ആഗമനം സമീപസ്ഥമായി'' (ഹെബ്രാ 10:25),'' പെട്ടെന്നു വരുന്നു'' (വെളി 3:11; 22:7) എന്നീ പദപ്രയോഗങ്ങളെല്ലാം തന്നെ കർത്താവിന്റെ ആഗമനത്തിന്റെ ആസന്ന സ്വഭാവം വ്യക്തമാക്കുന്നതാണ്. എന്നാൽ ക്രിസ്തുവിന്റെ പ്രത്യാഗമനം വൈകുന്നത് വിശ്വാസികളെ സന്ദിഗ്ദ്ധാവസ്തയിലാക്കി. ഇതിനുള്ള പരിഹാരമാണ് പുതിയ നിയമഗ്രന്ഥങ്ങൾ നിർദ്ദേശിക്കുന്നത്.
കർത്താവിന്റെ ആഗമനദിനം ദൈവത്തിനുമാത്രമേ അറിയാനാകൂ (മത്താ 24: 42) എന്നും ദൈവത്തിന്റെ സമയക്രമത്തിൽ ആയിരം വർഷം ഒരു ദിനംപോലെ ഹ്രസ്വകാലമായാൽ (2 പത്രോ 3:8) അവിടുന്ന് വൈകുന്നതിനെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നും കർത്താവിന്റെ ആഗമനം വൈകുന്നത് സഹനത്തിലൂടെയുളള സഭയുടെ വിശുദ്ധീകരണം പൂർത്തിയാക്കുന്നതിനുവേണ്ടിയാണെന്നും (1 തെസ 2:1-2; 2 തെസ 2;13; പുതിയനിയമഗ്രന്ഥകർത്താക്കൾ വാദിച്ചു. കർത്താവിന്റെ വരവിനുവേണ്ടി ഒരുങ്ങാനുള്ള അവസരമാണ് കാത്തിരിപ്പിന്റെ കാലമെന്നും വിവിധ പുണ്യങ്ങൾ ഈ കാലഘട്ടത്തിൽ അഭ്യസിക്കണമെന്നും പുതിയ നിയമം അനുശാസിക്കുന്നു. സ്ഥിരത (യാക്കോ 5:8); കാരുണ്യം (5:9); പ്രാർത്ഥനയിലുള്ള ജാഗ്രത (പത്രോ 4:7), വിശ്വസ്തത (ഹെബ്രാ 10:24-25), വിശുദ്ധി (2 പത്രോ 3:11), ക്രിസ്തുവിനുതുല്യമായ ശുദ്ധത (യോഹ 3:2-3) എന്നീ പൂണ്യങ്ങൾ അഭ്യസിക്കാൻ ദൈവം തന്ന അവസരമാണ് ഓരോരുത്തരുടെയും മരണം വരെ ലഭിക്കുന്നത്. സ്വന്തം ജീവിതകാലം മുഴുവൻ മാനസാന്തരത്തിനുള്ള അവസരം ലഭിക്കുന്നു എന്നതാണ് യുഗാന്ത്യം വൈകുന്നതിലൂടെ വിശ്വാസിക്കു ലഭിക്കുന്ന നേട്ടം. യുഗാന്ത്യത്തിന്റെ സമയത്തെക്കുറിച്ച് ആശങ്കപ്പെടുകയും ആശങ്കപ്പെടുത്തുകയും ചെയ്യാതെ മേൽപറഞ്ഞ പുണ്യങ്ങൾ അഭ്യസിക്കാൻ ശ്രമിക്കുക എന്നതാണ് വിശുദ്ധ ഗ്രന്ഥം നൽകുന്ന സന്ദേശം.

കർത്താവിന്റെ ആഗമനം എപ്പോഴാണ് എന്നതിന്റെ കൃത്യമായ ഉത്തരം നൽകുന്നത് സഭയുടെ ആരാധനാക്രമമാണ്. മാറാനാത്താ (കർത്താവേ, വരേണമേ) എന്ന പ്രാർത്ഥനയാണ്  ഡിഡാക്കയിലെ വിശുദ്ധ കുർബ്ബാന പ്രാർത്ഥനയിൽ (Eucharistic Prayer) ആവർത്തിക്കുന്നത്. (cfr. വെളി 22:21) ഈ പ്രാർത്ഥനക്ക് ഓരോ വിശുദ്ധബലിയിലും സത്യമായും വ്യക്തിപരമായും പൂർണ്ണമായും സന്നിഹിതരായിക്കൊണ്ട് ക്രിസ്തു ഉത്തരം നൽകുന്നു. ഓരോ വിശുദ്ധ ബലിയും ക്രിസ്തുവിന്റെ മഹത്വപൂർണ്ണമായ രണ്ടാമത്തെ ആഗമനത്തിന്റെ മൂന്നാസ്വാദനമാണ്. (CCC.1204). കർത്താവിന്റെ ആഗമനം ആഗ്രഹിക്കുന്നവർ അവിടുന്നു നിശ്ചയിക്കുന്ന മഹത്വപൂർണ്ണമായ ആഗമനം വരെ സഭയിലെ പരിശുദ്ധകുർബ്ബാനയിലെ യേശുവിന്റെ നിത്യമായ ആഗമനം അനുഭവിച്ചു ജീവിക്കണം. സഭയെയും സഭയുടെ കൗദാശിക ജീവിതത്തെയും തള്ളിപ്പറയുന്ന വിഭാഗീയ പ്രസ്ഥാനങ്ങൾ ലോകാവസാനത്തെക്കുറിച്ചും അന്ത്യവിധിയെക്കുറിച്ചും അമിതമായ ആകുലതയും ഉത്കണ്ഠയും ജനങ്ങളിൽ ഉളവാക്കുന്നവരാണ്. എമ്മാനുവൽ എംപറർ പ്രസ്ഥാനവും ചെയ്യുന്നത് ഇതുതന്നെയാണ്.

6. എമ്മാനുവൽ എംപററിന്റെ ആഗമനം ഉടനുണ്ടാകും എന്നതിനാൽ സ്വകാര്യ സമ്പത്തും കുടുംബ ജീവിതവുമൊക്കെ ഉപേക്ഷിച്ച് (പ്രസ്ഥാനത്തിന്റെ നേതാക്കളെ ഭരമേൽപ്പിച്ച്) എമ്മാനുവൽ എംപററിന്റെ യുഗത്തിനുവേണ്ടി ഒരുങ്ങണം എന്ന ആഹ്വാനമാണ് ഇതിന്റെ പ്രണേതാക്കൾ നൽകുന്നത്. സ്വകാര്യസ്വത്ത്, കുടുംബജീവിതം, സന്താനോല്പാദനം എന്നീ സാമൂഹിക യാഥാർത്ഥ്യങ്ങൾക്കെതിരായ പഠനം വഴി വ്യക്തിജീവിതത്തിലും സാമൂഹികജീവിതത്തിലും ഈ പ്രസ്ഥാനം പ്രതിസന്ധി സൃഷ്ടിക്കുന്നു.

എമ്മാനുവൽ എംപറർ പ്രസ്ഥാനത്തിന്റെ കൂടാരത്തിലെത്തി ധ്യാനം കൂടിയതിന്റെ ഫലമായി തകർന്നുപോയ കുടുംബജീവിതങ്ങളുടെ അനുഭവ കഥകൾ കേരളത്തിന്റെ പലഭാഗങ്ങളിൽ നിന്നും റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. ദൈവം യോജിപ്പിച്ച ബന്ധമായ ദാമ്പത്യബന്ധത്തെ' (മത്താ 19:7) പൊട്ടിച്ചെറിഞ്ഞുകളഞ്ഞ് തങ്ങളോടൊത്തുവരാൻ ആഹ്വാനം ചെയ്യുന്ന ഈ പ്രസ്ഥാനം വിശ്വാസജീവിതത്തിൽ മാത്രമല്ല സാമൂഹിക - കുടുംബസദാചാര മേഖലകളിലും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഇവരുടെ കൂടാരത്തിനുചുറ്റും ഒളിക്യാമറകൾ സ്ഥാപിച്ച് സമീപവാസികളുടെപോലും ചലനങ്ങൾ സദാ നിരീക്ഷണ വിധേയമാക്കുന്നതും സമീപത്തെ പഞ്ചായത്തു റോഡിലൂടെ വഴിനടക്കുന്ന ആളുകളെപോലും ചോദ്യംചെയ്യുന്നതും ഇവരുടെ പ്രവർത്തനങ്ങളിലെ സുതാര്യതയില്ലായ്മയെ സംശയ ദൃഷ്ടിയോടെ വീക്ഷിക്കാൻ ഇടവരുത്തുന്നു.

7. തങ്ങൾ നിർമ്മിച്ചിരിക്കുന്ന കൂടാരത്തിൽ ആദ്യമെത്തുന്ന 1,44,000 പേർ മാത്രമേ രക്ഷപ്പെടുകയുള്ളൂ എന്നും മറ്റെല്ലാവരും എമ്മാനുവലിന്റെ ആഗമനത്തിൽ നശിച്ചുപോകും എന്നുമുള്ള ചിന്തയാണ് ഇവർ പ്രചരിപ്പിക്കുന്നത്. വെളി 7:3-4; 14:3-5 എന്നീ വചനഭാഗങ്ങളെ ആധാരമാക്കിയാണ് ഇത്തരം അബദ്ധങ്ങൾ ഇവർ പ്രചരിപ്പിക്കുന്നത്. 

ബൈബിളിലെ സെമിറ്റിക് സംഖ്യാശാസ്ത്രത്തിന്റെ പശ്ചാത്തലത്തിൽ വേണം 1,44,000 എന്ന സംഖ്യയെ വിശദീകരിക്കാൻ 12 ഃ 12 ഃ 1000 =1,44,000 എന്ന് മനസ്സിലാക്കാൻ പ്രയാസമില്ല. 12, 1000 എന്നിവ പൂർണ്ണസംഖ്യകളാണ്. ഇവയുടെ ഗുണിതമാകട്ടെ സമ്പൂർണ്ണതയെ സൂചിപ്പിക്കുന്നു. തന്മൂലം സമസ്ത വിശ്വാസികളെയും (സഭയെ) സൂചിപ്പിക്കുന്ന സംഖ്യയാണ് 1,44,000 എന്നു കരുതാം. ഈ സംഖ്യയെ അക്ഷരാത്ഥത്തിൽ വ്യാഖ്യാനിക്കാനാവില്ലെന്ന് വെളിപാട് വിവരണം തന്നെ സൂചന തരുന്നുണ്ട്. കാരണം, അക്ഷരാർത്ഥത്തിൽ വ്യാഖ്യാനിച്ചാൽ രണ്ടു സമസ്യകൾക്ക് ഉത്തരം കണ്ടെത്താനാവില്ല: (1) ഓരോ യഹൂദ ഗോത്രത്തിൽ നിന്നും 12000 വീതം ആളുകൾ മാത്രമെ രക്ഷപ്പെടുന്നുള്ളു. യഹൂദരല്ലാത്തവർ  (എമ്മാനുവൽ എംപറർ വിഭാഗക്കാരുൾപ്പെടെയുള്ളവർ) രക്ഷപ്പെടുകയില്ലെന്നു വ്യാഖ്യാനിക്കേണ്ടിവരും; (2) ഓരോ യഹൂദഗോത്രത്തിൽ നിന്നുമുള്ള പുത്രന്മാർ'(Huioi) മാത്രമേ രക്ഷപ്പെടുകയുള്ളു, സ്ത്രീകളാരും രക്ഷിക്കപ്പെടുകയില്ല എന്നു സമ്മതിക്കേണ്ടിവരും. 

1,44,000 ആളുകൾ മാത്രമല്ല സ്വർഗ്ഗത്തിലെത്തുന്നത് എന്നതിന്റെ ഏറ്റവും പ്രകടമായ സാക്ഷ്യം വെളി 7:9-10 ൽ വിവരിക്കുന്ന ആർക്കും എണ്ണിതിട്ടപ്പെടുത്താനാവാത്ത ജനസഞ്ചയത്തിന്റെ വിവരണമാണ.് ലോകത്തിലെ സകല ജനപദങ്ങളിലും ഗോത്രങ്ങളിലും രാജ്യങ്ങളിൽ നിന്നും ഭാഷകളിൽ നിന്നും വന്ന ഇവർ വെള്ളയങ്കിയണിഞ്ഞ് കുരുത്തോലയുമായി കുഞ്ഞാടിന്റെ മുന്നിൽ സ്തുതി പാടുന്നതായാണ് ഗ്രന്ഥകാരൻ ചിത്രീകരിക്കുന്നത്. ഇവർ രക്ഷപ്രാപിച്ചവരാണെന്നു വ്യക്തം. 

കുഞ്ഞാടിന്റെ രക്തത്തിൽ തങ്ങളുടെ വസ്ത്രം കഴുകിയിട്ടുള്ളവർ ലോകമാസകലമുള്ള സഭയിലെ വിശ്വാസികളാണെന്ന് (യഹൂദരല്ലാത്ത വിശ്വാസികൾ) വ്യക്തം. ചുരുക്കത്തിൽ 1,44,000 എന്ന സംഖ്യയിലൂടെയും അസംഖ്യംവരുന്ന ജനപദത്തിന്റെ വിവരണത്തിലൂടെയും സഭയെയാണ് യോഹന്നാൻ പ്രതീകവത്കരിക്കുന്നത്. അതിനാൽ ചെറിയ അജഗണമാകാൻ, 1,44,000 ൽ അംഗമാകാൻ എമ്മാനുവൽ എംപററർ പ്രസ്ഥാനത്തിൽ അംഗമാകുകയല്ല വേണ്ടത്. മറിച്ച്, സത്യവിശ്വാസം പാലിച്ച്, ക്രിസ്തു തന്റെ രക്തത്താൽ വീണ്ടെടുത്ത തിരുസഭയിൽ നിലനിൽക്കുകയാണ് വേണ്ടത്. 

Written by  റവ.ഡോ. ജോസഫ് പാംപ്ലാനി

Wednesday, May 8, 2013

സ്വർഗത്തിന്റെ തെളിവുമായി ന്യൂറോ സർജൻ


നൂറുകണക്കിന് മസ്തിഷ്‌കങ്ങൾ കീറിമുറിച്ചിട്ടുണ്ട് ഡോ. എബൻ അലക്‌സാണ്ടർ. ചിന്തകളും വികാരങ്ങളും ഭാവനകളുമൊക്കെ തലച്ചോറിന്റെ ഏതോ ഇടങ്ങളിൽ സംഭവിക്കുന്നുവെന്നു തൊട്ടുകാണിക്കാൻ തക്ക വൈദഗ്ധ്യമുള്ള ന്യൂറോ സർജൻ. മരണാനന്തരം ഒരു ജീവിതമുണ്ടെന്ന് പറഞ്ഞാൽ ചിരിച്ചു തള്ളുമായിരുന്നു ഈ ശാസ്ത്രജ്ഞൻ.

അമേരിക്കയിലെ എണ്ണം പറഞ്ഞ സർവകലാശാലയാണ് ഹാർവാർഡ്; ശാസ്ത്രഗവേഷണങ്ങളിൽ അവസാന വാക്ക്. ഹാർവാർഡ് മെഡിക്കൽ സ്‌കൂളിൽ അസോസിയേറ്റ് പ്രഫസറാണ് ഡോ. എബൻ അലക്‌സാണ്ടർ. ലോകത്തെ തന്നെ പ്രമുഖ തലച്ചോർ വിദഗ്ധരിൽ ഒരാൾ. ന്യൂറോ സർജനായ പിതാവിന്റെ ന്യൂറോ സർജനായ പുത്രൻ.

മരണശേഷം ഒരു ജീവിതമുണ്ടെന്നു സാക്ഷ്യം നൽകുകയാണ് ഈ ലോകോത്തര ശാസ്ത്രജ്ഞൻ. ''സ്വർഗത്തിന്റെ തെളിവ്'' എന്ന പുസ്തകം കഴിഞ്ഞ ആറുമാസങ്ങൾക്കുള്ളിൽ വിറ്റഴിയപ്പെട്ടത് ദശലക്ഷക്കണക്കിന് കോപ്പികൾ. 'പ്രൂഫ് ഓഫ് ഹെവൻ' ന്യൂയോർക്ക് ടൈംസ് ബെസ്റ്റ് സെല്ലർ.

പതിനഞ്ചുലക്ഷം കോപ്പികൾ അച്ചടിച്ചിരുന്നു 'ന്യൂസ്‌വീക്ക്' വാരികയുടെ 2012 ഒക്‌ടോബർ 15 ലക്കത്തിന്റെ കവർ സ്റ്റോറി പലരെയും അത്ഭുതപ്പെടുത്തി: 'ഹെവൻ ഈസ് റിയൽ' എന്നായിരുന്നു ആ തലവാചകം!

സെക്കുലർ മൂല്യങ്ങൾ മാത്രം വിളിച്ചു പറഞ്ഞിരുന്ന ന്യൂസ്‌വീക്കിന് ഇതെന്തുപറ്റി? 'സ്വർഗം യാഥാർത്ഥ്യമാണ്' എന്നു സമ്മതിക്കാൻ മാത്രം എന്തുണ്ടായി?
അത്ഭുതത്തോടെ വാരിക കൈയിലെടുത്തപ്പോൾ വീണ്ടും അമ്പരപ്പ്: 'സ്വർഗം യാഥാർത്ഥ്യമാണ്- മരണാനന്തര ജീവിതത്തെക്കുറിച്ച് ഒരു ഡോക്ടറുടെ അനുഭവക്കുറിപ്പ്' ഇതായിരുന്നു ന്യൂസ്‌വീക്ക് ലേഖനത്തിന്റെ തലവാചകം.

ഇതാദ്യമായല്ല, മരണാനന്തര ജീവിതാനുഭവങ്ങൾ പുസ്തകശാലകളിൽ ഇടംപിടിക്കുന്നത്; അമേരിക്കയിൽതന്നെ ഡസൻകണക്കിന് പുസ്തകങ്ങളുണ്ട് ഈ ഗണത്തിൽ. എന്നാൽ, ഈ പുസ്തകം അതിൽ നിന്നെല്ലാം ഏറെ വ്യത്യസ്തം.

ക്രിസ്ത്യാനികളെ വധിക്കാൻ  യാത്ര തിരിച്ച വേദപുസ്തകത്തിലെ സാവൂൾ അപ്പസ്‌തോലനായി മാറിയതുപോലൊരു വിചിത്രാനുഭവമാണ് ഡോ. എബൻ അലക്‌സാണ്ടർ എഴുതിയ 'പ്രൂഫ് ഓഫ് ഹെവൻ' എന്ന പുസ്തകം. മരണം, മരണമുഖത്തുനിന്നു മടങ്ങിയെത്തുന്നവരുടെ കഥകൾ നിറംപിടിപ്പിച്ച ഭാവനകളാണെന്നു നിസംശയം പ്രഖ്യാപിച്ച വ്യക്തിയായിരുന്നു ഡോ. എബൻ അലക്‌സാണ്ടർ!

താൻ ജോലി ചെയ്തുകൊണ്ടിരിക്കുന്ന ആശുപത്രിയിലൊരു റൂമിൽ ജീവഛവമായി 'കോമ'യിൽ കഴിഞ്ഞ ഏഴു ദിവസങ്ങൾ! ആ ദിനരാത്രങ്ങളിൽ ഡോ. എബൻ അലക്‌സാണ്ടർ എന്ന ന്യൂറോ സർജൻ ഒരു യാത്ര പോവുകയായിരുന്നു. ഓർമകളുടെ അവസാനത്തെ നാഡീബന്ധവും വിട്ട് അചേതനമായൊരു ഭ്രമാത്മക ലോകത്തിലൂടെ ഒരു യാത്ര. ആകാശനീലിമയും കടന്ന്, ഒടുവിൽ അത്യന്തം ആനന്ദദായകമായൊരിടത്തു ചെന്നെത്തുന്ന യാത്ര! ചിത്രശലഭങ്ങളുടെ താഴ്‌വരകൾക്കു മുകളിൽ സാന്ദ്രസംഗീതമൊഴുകുന്ന ഒരു തലമായിരുന്നു അത്!
ഈ രാത്രി നിന്റെ ജീവൻ...

2008 നവംബർ 10. പുലർച്ചെ നാലരമണി. അസാധാരണമായ വിധം ഞെട്ടിയുണരുകയായിരുന്നു ഡോ. എബൻ. ഇതു പതിവില്ലാത്തതാണ്. കാരണം, പുലർച്ചെ അഞ്ചരയ്ക്ക് ഉറക്കമുണരുന്നതാണ് പതിവായുള്ള ചിട്ട. വർഷങ്ങളായി അതിനൊരു വ്യത്യാസവുമില്ല.

തലേന്ന് ഞായറാഴ്ചയായിരുന്നു. വെർജീനിയയിലെ വേനൽക്കാലം സുഖകരമാണ്. വീടുകളുടെ പിൻഭാഗത്തുള്ള ചെറുതോട്ടങ്ങളിൽ പലപ്പോഴും 'ബാർബി ക്യൂ' അടുപ്പുകൾ പുക പടർത്തുന്ന സമയം. തിന്നും കുടിച്ചും സായന്തനം ചിലവിടാൻ എല്ലാവർക്കും താൽപര്യം.

അത്തരത്തിലൊരു ബാർബി ക്യൂ പാർട്ടിയുണ്ടായിരുന്നു ഡോക്ടറുടെ അയൽപക്കത്ത്. തണുത്ത പാനീയങ്ങൾ കുടിച്ചതുകൊണ്ടാവാം ചെറിയൊരു ജലദോഷം ആക്രമിച്ചു തുടങ്ങിയിരുന്നു. ചെറിയ ചെറിയ രോഗങ്ങൾക്ക് ചികിത്സ പാടില്ലെന്ന പക്ഷക്കാരനാണ് ഡോക്ടർ. താനേ മാറുന്നവയാണ് പല അസുഖങ്ങളും. രോഗി അതിനെ സങ്കീർണമാക്കുന്നതാണ് കുഴപ്പം.
ആ തിങ്കളാഴ്ച ഡോ. ഏബൻ അലക്‌സാണ്ടറുടെ ജീവിതം പാടെ മാറി. കിടക്കയിൽ തിരിഞ്ഞുകിടന്ന് വീണ്ടുമൊരു മയക്കത്തിന് ശ്രമിച്ചു ഡോക്ടർ. പക്ഷേ, നട്ടെല്ലിലെവിടെയോ അതിശക്തമായ വേദന. തലേന്നു മുതൽ പിന്നാലെ കൂടിയിരിക്കുന്ന ഫഌ വൈറസിന്റെയാവണം. ഇളംചൂടുവെള്ളത്തിൽ ബാത്ടബിൽ കുറച്ചുനേരം കിടന്നാൽ തീരാവുന്നതേയുള്ളൂ വേദന. സ്വയം സമാധാനിച്ചു അദ്ദേഹം.

ബാത്ടബിൽ കിടന്ന് ടാപ്പുകൾ മെല്ലെ തുറന്നു. തണുപ്പും ചൂടുമുള്ള വെള്ളം രണ്ടു ടാപ്പുകളിൽ നിന്നായി ടബിൽ ഒഴുകിപ്പരന്നു. നട്ടെല്ലിനുള്ളിലെ വേദനയ്ക്ക് കുറവില്ല. മാത്രമല്ല, അതു കൂടുന്നില്ലേയെന്നൊരു സംശയം. ബാത്ടബിൽ പാതിയോളം വെള്ളം നിറഞ്ഞപ്പോഴാണ് ഡോ. ഏബന് ഒരു കാര്യം ബോധ്യമായത്; പരസഹായമില്ലാതെ എഴുന്നേൽക്കാൻ തനിക്കു കഴിയുന്നില്ലെങ്കിൽ അടച്ചിട്ടിരിക്കുന്ന കുളിമുറിയിൽ കിടന്നു വിളിച്ചുകൂവിയാലും ആരും കേൾക്കണമെന്നില്ല.

മെല്ലെ, കരംകുത്തി എഴുന്നേൽക്കാനാഞ്ഞു അദ്ദേഹം. അൽപ്പനേരത്തെ ശ്രമഫലമായി എഴുന്നേറ്റു നിൽക്കാമെന്നായി. വളരെ പതിയെ ഓരോ ചുവടുംവച്ച് എങ്ങനെയോ ബെഡ്‌റൂമിലെത്തി. കിടക്കയിലേക്ക് വീഴുകയായിരുന്നുവെന്നുവേണം പറയാൻ. ഭാര്യ ഹോളി ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റു.

''എന്തുപറ്റി? സമയമെന്തായി?'' അവർ തിരക്കി.
''എനിക്കറിയില്ല, എനിക്കു ശക്തമായ പുറംവേദന.''
ഹോളി ഭർത്താവിന്റെ പുറം തടവിക്കൊടുത്തു. ശക്തമായ വേദന കടിച്ചമർത്തി കുറെനേരം കിടന്നു ഡോക്ടർ. രാവിലെ ആറരയ്ക്ക് ഓഫിസിലേക്കു തിരിക്കുകയാണ് അദ്ദേഹത്തിന്റെ പതിവ്. നേരമേറെ കഴിഞ്ഞിട്ടും കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ പോലുമാവാതെ വേദനയാൽ പുളയുകയായിരുന്നു അദ്ദേഹം.
ഇളയ മകനെ സ്‌കൂൾബസിൽ കയറ്റിവിട്ട് ഹോളി മടങ്ങിയെത്തുമ്പോഴും കിടക്കയിൽ തന്നെയാണ് എബൻ.  മുറിയിലെ ലൈറ്റ് ഓൺ ചെയ്ത് ഭർത്താവിനെ നോക്കി അവൾ. നിശ്ചലമായി കിടക്കുകയാണ് അദ്ദേഹം അപ്പോഴും.

അടുത്തെത്തി കുലുക്കി വിളിച്ചു ഹോളി. ഒരു ഞടുക്കം അവളെ ബാധിച്ചു. അബോധാവസ്ഥയിലാണ് എബൻ. 55-ാം വയസിലും അരോഗദൃഢഗാത്രനായിരുന്നു അദ്ദേഹം. 19 വയസുള്ള മൂത്ത മകന്റെയൊപ്പം പർവതാരോഹണത്തിനു പോകുന്ന പിതാവ്.

ഒരു നിലവിളി ഹോളിയുടെ തൊണ്ടയിൽ തങ്ങിനിന്നു. ഉടനടി എമർജൻസി ആംബുലൻസിന് ഫോൺ ചെയ്തു അവൾ. പത്തുമിനിറ്റ്. ഡോ. എബൻ ജോലി ചെയ്യുന്ന വിർജീനിയയിലെ ലിഞ്ച്ബർഗ് ആശുപത്രിയിൽനിന്ന് അലറിക്കിതച്ചുവന്നു ആംബുലൻസ്. നിശ്ചലമായ ഡോക്ടറുടെ ശരീരം ആംബുലൻസിലേക്ക്.
ശരീരം വെറും തൃണം മാത്രം...

ലിഞ്ച്ബർഗ് ജനറൽ ഹോസ്പിറ്റലിലെ എമർജൻസി റൂം. തിങ്കളാഴ്ച രാവിലെ സജീവമായിരിക്കും അവിടം.
ഡോ. ലോറ പോട്ടർ എന്ന ഫിസിഷ്യനാണ് അന്ന് എമർജൻസി റൂമിൽ. സ്‌ട്രെക്ചറിൽ ആംബുലൻസ് ജീവനക്കാർ കൊണ്ടുവരുന്ന രോഗി ഡോ. എബൻ അലക്‌സാണ്ടറായിരിക്കുമെന്ന വിദൂരമായൊരു ധാരണപോലുമുണ്ടായിരുന്നില്ല ഡോ. ലോറയ്ക്ക്.
രോഗിയുടെ മുഖത്തേക്കു നോക്കിയ ഡോ. ലോറ വിളിച്ചുകൂവി.
''ഇതു നമ്മുടെ ഡോക്ടർ എബൻ അലക്‌സാണ്ടറാണ്.''

വാർത്ത ആശുപത്രിയിലുടനീളം പ്രചരിക്കാൻ വേണ്ടിവന്നത് നിമിഷങ്ങൾ മാത്രം. അതിപ്രഗത്ഭരായ ഡോക്ടർമാർ, മികവുറ്റ നഴ്‌സിംഗ് സ്റ്റാഫ്. അത്യാധുനീകസംവിധാനങ്ങൾ. എങ്കിലും വൈദ്യശാസ്ത്രം നിസഹായമായി നിൽക്കുന്ന ചില നിമിഷങ്ങളുണ്ട്; അത്തരത്തിലൊരു നിമിഷമായിരുന്നു അപ്പോൾ ലിഞ്ച്ബർഗ് ജനറൽ ഹോസ്പിറ്റൽ.
പരിണിതപ്രജ്ഞമായ അനേകം ഡോക്ടർമാരുടെ നടുവിൽ വെള്ള വിരിയിൽ നിശ്ചലം നീണ്ടുനിവർന്നു കിടക്കുകയാണ് ഡോ. എബൻ അലക്‌സാണ്ടർ. അതിപ്രഗത്ഭനായ ന്യൂറോ സർജൻ. ശ്വാസോഛ്വാസം മന്ദഗതിയിൽ. വെന്റിലേറ്ററിലേക്കു നീക്കാൻ മിനിറ്റുകൾക്കുള്ളിൽ തീരുമാനിച്ചു സഹപ്രവർത്തകർ.
ശരീരം ആത്മാവിന്റെ കൂടാരം മാത്രമാണെന്നു കരുതുന്നവരായി ഒരാൾപോലുമുണ്ടായിരുന്നില്ല അവർക്കിടയിൽ. ശരീരമെന്ന യന്ത്രം എങ്ങനെ വീണ്ടും പ്രവർത്തിപ്പിക്കാമെന്നു മാത്രമായിരുന്നു അവരുടെ ചിന്ത. എന്നാൽ, ആ ശരീരത്തിനകത്തുനിന്നും ആത്മാവ് യാത്രയാരംഭിച്ച കാര്യം അറിഞ്ഞിരുന്നില്ല സഹഡോക്ടർമാർ.
മരണത്തിന്റെ നിഴൽവീണ താഴ്‌വരയിലൂടെ...

''ഇരുട്ട്. എങ്കിലും കാഴ്ചയ്ക്കു തടസമുണ്ടായിരുന്നില്ല. ചെളിനിറഞ്ഞ ഒരു കുഴിയിൽ മുങ്ങിത്താണിട്ടും കാണാൻ കഴിയുന്നതുപോലെ. ശ്വാസം മുട്ടിക്കുന്ന ഒരുതരം ചതുപ്പിൽ ആഴ്ന്നതുപോലെ. ഓർമയുണ്ട്. എന്നാൽ, ഭൂതകാലത്തെക്കുറിച്ചൊന്നും എനിക്കറിയില്ല. ഞാനാരാണെന്നോ, എന്താണെന്നോ അറിയില്ല''- ഡോക്ടർ ആ അനുഭവങ്ങൾ കുറിച്ചുവച്ചത് ഇങ്ങനെ.
ഭൂമിയുടെയുള്ളിൽ ഒരു മണ്ണിരയുടെ ജീവിതംപോലെയായിരുന്നു അതെന്നു ഡോക്ടർ ഓർമിക്കുന്നു; കാണാം, ശ്വസിക്കാം, അറിയാം.
''ദൂരെയെവിടെനിന്നോ അസ്വസ്ഥതപ്പെടുത്തുന്ന ചില ശബ്ദകോലാഹലങ്ങൾ. യാന്ത്രികമായ ചില ഒച്ചയനക്കങ്ങൾ. ഇരുമ്പുകൊണ്ടുള്ള ആയുധങ്ങൾ കൂട്ടിയിടിക്കുന്നതുപോലുള്ള ശബ്ദങ്ങൾ'' ഓർമകളിൽ അസ്വസ്ഥത.

''എത്ര നാളായി ഞാനിവിടെയുണ്ടെന്ന് എനിക്കറിയില്ല. സമയം നിശ്ചലമായൊരിടത്തു ചെന്നതുപോലെ. ഒരു മനുഷ്യനേ ആയിരുന്നില്ല അവിടെ ഞാൻ. മൃഗവുമായിരുന്നില്ല. അതിനെല്ലാം താഴെയായി എന്തോ ആയിരുന്നു ഞാൻ. കാലാതീതമായൊരു ചുവന്ന കടലിനുള്ളിൽ പെട്ടുപോയ ബോധത്തിന്റെ ചെറുതരി ആയിരുന്നു ഞാൻ.''
''പിന്നെപ്പിന്നെ എനിക്കു മനസിലായി. ഞാനീ 'ഭൂഗർഭ' ലോകത്തിന്റെ ഭാഗമല്ല. ഞാനിവിടെ അകപ്പെട്ടുപോയിരിക്കുകയാണ്. എന്നെ പൊതിഞ്ഞിരിക്കുന്ന ജൈവവസ്തുവിൽ നിന്ന് മൃഗങ്ങളുടേതുപോലെ ചില മുഖങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങി. ചിലത് ഓരിയിട്ടു കടന്നുപോയി. ഇടയ്ക്കിടെ ചില അലർച്ചകൾ. ചിലപ്പോൾ പേടിപ്പെടുത്തുന്ന തരം മന്ത്രോച്ചാരണങ്ങൾ'' ഡോക്ടർ എഴുതുന്നു.

''ഞാൻ ആ ലോകത്തുകൂടി കടന്നുപോവുകയാണ്. വിചിത്ര ശബ്ദങ്ങളും രൂപങ്ങളും മെല്ലെ കുറഞ്ഞുവരികയാണ്. എനിക്ക് ചുറ്റുമുള്ള തണുത്തുറഞ്ഞ ലോകം മെല്ലെ അകന്നുപോവുന്നു. ഇപ്പോൾ കാണുന്ന മുഖങ്ങൾ അറപ്പുളവാക്കുന്നവയാണ്. പുഴുക്കളെപ്പോലുള്ള രൂപങ്ങൾ പിന്നിലേക്ക് ഓടിപ്പോവുന്നതുപോലെ. ചിലതെന്നെ സ്പർശിച്ചാണു നീങ്ങുന്നത്. അവയുടെ വൃത്തികെട്ട സാന്നിധ്യം എനിക്കറിയാം'' - ഡോ. എബൻ അലക്‌സാണ്ടറുടെ വിവരണം.
''പിന്നെ ഒരു തരം ഗന്ധം. ചോരയും ചലവും കലർന്ന ഗന്ധം. ശർദിയുടെ മനംപിരട്ടുന്ന മണം. മരണത്തിന്റെ ഗന്ധം. എനിക്കിവിടെ നിന്നു പുറത്തു കടന്നേപറ്റൂ. പക്ഷേ, എങ്ങനെ? എവിടേക്ക്?'' - ഡോക്ടർ എബൻ തുറന്നെഴുതുകയാണ്.

ഈ ഭാഗം വായിച്ചപ്പോൾ ഓർമ വന്നത് ജോബിന്റെ പുസ്തകത്തിൽ നിന്നുള്ള ഒരു ഭാഗം, ദൈവം ജോബിനോടു ചോദിക്കുകയാണ്:
''മൃത്യുകവാടങ്ങൾ നിനക്കു വെളിപ്പെട്ടിട്ടുണ്ടോ? അഗാധമായ അന്ധകാരത്തിന്റെ വാതിലുകൾ നീ കണ്ടിട്ടുണ്ടോ?'' (ജോബ് 38:17).
മരണത്തിന്റെ കവാടമല്ലേ ഇത്? അന്ധകാരത്തിന്റെ ആഴപ്പാടുകളിലേക്കുള്ള വാതിലുകൾ.
ശരീരം ഒന്നിനും ഉപകരിക്കുന്നില്ല...

തലച്ചോറിലെ അതിപ്രധാനമായൊരു ഭാഗമാണ് കോർട്ടെക്‌സ്. ചിന്തകളെയും വികാരങ്ങളെയും നിയന്ത്രിക്കുന്ന ഭാഗമാണിത്. തലച്ചോറിനെ കീറിമുറിച്ചു ചികിത്സിച്ചിരുന്ന ഡോ. എബൻ അലക്‌സാണ്ടറുടെ രോഗം ഒടുവിൽ കണ്ടെത്തി സഹപ്രവർത്തകരായ ഡോക്ടർമാർ.
തലച്ചോറിലെ കോർട്ടക്‌സ് തിന്നൊടുക്കുകയാണ് മാരകമായ ചില ബാക്ടീരിയകൾ. 'ഇ-കോളി' എന്ന അത്യന്തം മാരകമായ ബാക്ടീരിയകൾ കീഴടക്കിയിരിക്കുകയാണ് വിലയേറിയ ആ തലച്ചോറ്.

ഒരു കോടിയിൽ ഒരാൾക്കുമാത്രം വരാവുന്ന അത്യപൂർവ രോഗമാണിത്. സാധാരണഗതിയിൽ നവജാതശിശുക്കളിലാണ് ഈ രോഗം ഉണ്ടാവുക- 'ഇ-കോളി മെനെഞ്ചൈറ്റിസ്.'
അമേരിക്കയിലെ ന്യൂറോ സർജറി വിദഗ്ധരെയപ്പാടെ അമ്പരപ്പിച്ചിരിക്കുകയാണ് ഡോ. എബൻ അലക്‌സാണ്ടറുടെ രോഗം. 'കോമ'യിൽ നിന്ന് എബൻ മടങ്ങിയെത്താനുള്ള സാധ്യത അങ്ങേയറ്റം വിരളമാണെന്നു പറയാതെ പറഞ്ഞു വിദഗ്ധർ.

ഇനി ഒരത്ഭുതത്തിനു മാത്രമേ തന്റെ ഭർത്താവിനെ രക്ഷിക്കാനാവൂ എന്നു ഹോളിക്കും മനസിലായി. പത്തുവയസുകാരനായ മകൻ ബോണ്ട് മാത്രം ഡാഡി കണ്ണു തുറക്കുന്നതും കാത്തിരിക്കുകയാണ്. 19 വയസുള്ള മകൻ എബൻ 'നാലാമൻ' യൂണിവേഴ്‌സിറ്റി വിദ്യാർത്ഥി.
അനാഥനായിരുന്നു എബൻ. നാലുമാസം പ്രായമുള്ളപ്പോൾ ഒരു അനാഥാലയത്തിൽനിന്ന് ഒരു ഡോക്ടറും ഭാര്യയും ദത്തെടുക്കുകയായിരുന്നു അവനെ. അവർ അവനെ നന്നായി പഠിപ്പിച്ചു. ഏറ്റവും മികച്ച അവസരങ്ങളാണവന് ലഭിച്ചത്. എങ്കിലും ഉള്ളിന്റെയുള്ളിലെ അനാഥത്വത്തിന്റെ നൊമ്പരം നിരന്തരമവനെ വേട്ടയാടിയിരുന്നു.
സഹപ്രവർത്തകന്റെ അന്ത്യനിമിഷങ്ങൾക്കാണ് തങ്ങൾ സാക്ഷ്യം വഹിക്കുന്നതെന്ന് സമാധാനിച്ചു ലിഞ്ച്ബർഗ് ആശുപത്രിയിലെ സ്റ്റാഫ്. എങ്കിലും ഏറ്റവും മികച്ച പരിചരണങ്ങളൊരുക്കി അവർ.

നീതിപൂർവം ജീവിച്ച ഒരാളായിരുന്നു  ഭർത്താവെന്നു ഹോളിക്കു നിശ്ചയം. താനും മക്കളും ദേവാലയത്തിൽ പോവുന്നതിനും പ്രാർത്ഥിക്കുന്നതിനും എതിരല്ല. ക്രിസ്മസിനും ഈസ്റ്ററിനുമൊക്കെ പള്ളിയിലും പോയിരുന്നു അദ്ദേഹം. എപ്പിസ്‌കോപ്പൽ സഭാംഗമായിരുന്നു ഡോ. എബൻ അലക്‌സാണ്ടർ.
ഒരു നാമമാത്ര ക്രിസ്ത്യാനി എന്നുതന്നെ വിശേഷിപ്പിക്കാനാണ് ഡോക്ടർക്കിഷ്ടം. ബൈബിൾ വായിക്കാനും പഠിക്കാനും താൽപര്യമുണ്ടായിരുന്നില്ല; സമയവും. 
അഗാധമായ ശാസ്ത്രീയ ജ്ഞാനമായിരുന്നു എബൻ അലക്‌സാണ്ടറുടെ കൈമുതൽ. മരണത്തോടെ സകലവും അവസാനിക്കുന്നുവെന്നും ഉറച്ചു വിശ്വസിച്ചിരുന്നു അദ്ദേഹം. 
അഗാധത്തിൽനിന്നു ഞാൻ...

''ഇരുട്ടിൽ എന്തോ ഒന്നു പ്രത്യക്ഷപ്പെട്ടു. മെല്ലെ കറങ്ങുന്ന ഒന്ന്. സ്വർണനിറത്തിലുള്ള പ്രകാശരശ്മികൾ പുറപ്പെടുവിച്ചുകൊണ്ടിരുന്നു അത്. എനിക്ക് ചുറ്റുമുള്ള അന്ധകാരം മെല്ലെ നീങ്ങിക്കൊണ്ടിരുന്നു. അപ്പോൾ ഞാനൊരു ശബ്ദം കേട്ടു. 'ജീവനുള്ള' ഒരു ശബ്ദം. ജീവിതത്തിലിന്നോളം കേട്ടതിൽവച്ചേറ്റവും ഹൃദ്യമായൊരു ശബ്ദമായിരുന്നു അത്'' - ഡോക്ടർ എഴുതുന്നു.
ആ പ്രകാശത്തിന്റെ ശക്തി കൂടിക്കൂടി വന്നു. സ്വർണം വിതറിയതുപോലെ വെളിച്ചത്തിന്റെ കണികകൾ. പിന്നെക്കണ്ടു, ആ പ്രകാശത്തിന്റ ഒത്ത നടുവിൽ എന്തോ ഒന്ന്. ഞാൻ സൂക്ഷിച്ചുനോക്കി. അതൊരു വാതിലാണ്. കറങ്ങുന്ന പ്രകാശത്തിനു പുറത്തല്ല ഞാനിപ്പോൾ, അതിനുള്ളിലാണ്. ആ നിമിഷംതന്നെ ഞാൻ ഉയർന്നു പൊങ്ങിത്തുടങ്ങി'' - ഡോക്ടറുടെ സാക്ഷ്യം.
തികച്ചും വ്യത്യസ്തമായൊരു ലോകത്തായിരുന്നു ഡോക്ടർ എബൻ അപ്പോൾ. ഇംഗ്ലീഷിലെ സകല വിശേഷണപദങ്ങൾകൊണ്ടും വിവരിക്കാനാവാത്തവിധം സുന്ദരമായൊരിടമായിരുന്നു അതെന്നാണ് എബൻ അലക്‌സാണ്ടറുടെ ഓർമ.

''താഴെ എനിക്ക് നന്നായി കാണാം. ഒരു താഴ്‌വാരം. പച്ച പുതച്ച കുന്നുകൾ, ജീവന്റെ തുടിപ്പുകൾ. അതേ, അതു ഭൂമി തന്നെയാണ്; എന്നാൽ അല്ല താനും.''
''ഞാൻ പറക്കുകയായിരുന്നു; മരങ്ങൾക്കും പുൽമേടുകൾക്കുമൊക്കെ മുകളിലൂടെ. അവിടെയവിടെയായി മനുഷ്യർ. കളിക്കുകയും ചിരിക്കുകയും ചെയ്യുന്ന കുട്ടികൾ. ആനന്ദത്തിന്റെ മൂർത്ത തീരം. അവരുടെ വസ്ത്രങ്ങൾ ലളിതവും സുന്ദരവുമായിരുന്നു. അവിശ്വസനീയമായൊരു സ്വപ്‌നലോകം'' ; ഡോക്ടർ എബന്റെ ഓർമകൾക്കുപോലുമുണ്ട് ആർദ്രത.
എത്രനേരം ആകാശത്തു പറന്നുവെന്ന് ഓർമയില്ല അദ്ദേഹത്തിന്. സമയം ഇവിടെ തികച്ചും വ്യത്യസ്തമാണെന്നാണ് ഡോക്ടർ പറയുന്നത്.
''ആ യാത്രയ്ക്കിടയിൽ എനിക്കൊരു കാര്യം മനസിലായി. ഞാൻ ഒറ്റയ്ക്കല്ല, മറ്റൊരാൾകൂടി എന്നോടൊപ്പമുണ്ട്. എന്റെ തൊട്ടടുത്തുതന്നെ ഒരാൾ...''
''കാവൽ മാലാഖമാരേ...''

അതൊരു പെൺകുട്ടിയായിരുന്നു. അഗാധമായ നീലമിഴികളുള്ള ഒരു സുന്ദരി. തവിട്ടും സ്വർണവും കലർന്ന നിറത്തിലുള്ള മുടിയിഴകൾ. അവളാണ് ഡോ. എബൻ അലക്‌സാണ്ടറെ സ്വർഗത്തിലേക്കു നയിച്ചത്; പിന്നീട് ഭൂമിയിലേക്കും.

'ഉപാധികളില്ലാത്ത സ്‌നേഹം' ഈ യാത്രകളിൽ താൻ അനുഭവിച്ചറിഞ്ഞുവെന്നാണദ്ദേഹം പറയുന്നത്. ഡോ. എബൻ അലക്‌സാണ്ടറുടെ പുസ്തകം അമേരിക്കയുടെ മാത്രമല്ല, പടിഞ്ഞാറൻ വിചാരലോകത്താകമാനം ഒരു വിപ്ലവം സൃഷ്ടിച്ചുകഴിഞ്ഞു; ആത്മീയതയിലേക്ക് ഓരോ ആത്മാവിനെയും നയിക്കുന്ന ഒരു 'വിചാരവിപ്ലവം.'
മരണത്തോടെ എല്ലാം അവസാനിക്കുന്നുവെന്നു പറയുന്ന 'ശരീരത്തിന്റെ തത്വശാസ്ത്രം' പ്രസംഗിക്കുന്നവർക്കുള്ള മറുപടിയാണ് ഈ പുസ്തകം. മരണം ഒരു വാതിൽ മാത്രമാണെന്നാണ് ഈ പുസ്തകം നൽകുന്ന സന്ദേശം.

മൂർത്തമായ ഒന്നിൽനിന്ന് അമൂർത്തമായ ഒന്നിലേക്കു തുറക്കുന്ന ഒരു വാതിൽ മാത്രമാണ് മരണം.

കടപ്പാട് സണ്‍‌ഡേ ശാലോം 
Written by  ശാന്തിമോൻ ജേക്കബ്